
കൊച്ചി: തീരെ പരിചയമില്ലാത്ത വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്ന
തന്ത്രപ്പാടിലാണ് സംസ്ഥാനത്തെ കലാധ്യാപകർ, ആർട്ട് വിഭാഗത്തിൽ അധ്യാപനം നടത്തുന്നത് ചിത്രകലയോ സംഗീതമോ പഠിച്ചവരാണ്. അതുകൂടാതെ നാടകവും സിനിമയും നൃത്തവും കൂടി ഈ അധ്യാപകരുടെ പാഠ്യവിഷയങ്ങളാണ്. പ്രശസ്തമായ കലാലയങ്ങളിൽനിന്ന് മികച്ചനിലയിൽ പഠിച്ചിറങ്ങി ജോലിയിലെത്തിയവർ ഇപ്പോൾ തങ്ങൾക്ക് അപരിചിതമായ രംഗങ്ങളിലും പ്രാഗല്ഭ്യം തെളിയിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞവർഷത്തെ പരിഷ്കരണത്തോടെയാണ് ഇവയ്ക്കായി പാഠപുസ്‌തകം വന്നത്. അഞ്ചാംക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസെടുക്കേണ്ടത്. ഒൻപതാംക്ലാസ് വരെ ഈ വിഷയത്തിൽ പരീക്ഷയും ഉണ്ട്.
കണക്കിനിടയിൽ കല
ഇതിനെല്ലാം ഒടുവിൽ ഇപ്പോൾ സുംബയും എത്തിയിട്ടുണ്ട്. അതും പലയിടത്തും കലാധ്യാപകർ ചെയ്യേണ്ടിവരും,
കാര്യങ്ങൾ ആത്മാർഥമായി പഠിപ്പിക്കാൻ തുടങ്ങിയാൽ 'ക്ഷ' വരയ്ക്കും. അധ്യാപകപരിശീലന കാലത്ത് റിസോഴ്സ‌് ഫോൾഡറിൽ വീഡിയോയും മറ്റും നൽകാറുണ്ട്. ഇതൊക്കെ കൊണ്ടാണ് അധ്യാപനം. നൃത്തം അറിയാത്ത ഒരാൾ തിയറി കൊണ്ട് പഠിപ്പിച്ചാൽ എത്രത്തോളം ശരിയാകുമെന്നാണ് ചില അധ്യാപകർ ചോദിക്കുന്നത്.
സംസ്ഥാനത്ത് എല്ലായിടത്തും കലാധ്യാപകരില്ല. അവിടങ്ങളിൽ ഇംഗ്ലീഷും കണക്കുമെല്ലാം പഠിപ്പിക്കുന്ന അധ്യാപകരാണ് കലയും പഠിപ്പിക്കുന്നത്. ചിലയിടത്ത് കുട്ടികൾ തനിയെ പാഠപുസ്‌തകം പഠിച്ച് എഴുതേണ്ട സ്ഥിതിയാണ്.
ജോലി പോകുമെന്ന ഭീഷണി
ഇതിനിടെ നിലവിലുള്ള ജോലി പോകുമോയെന്നും കലാധ്യാപകർക്ക് പേടിയുണ്ട്. കാരണം 2013-ന് മുൻപ് സർവീസിൽ കയറിയവർക്കേ പ്രൊട്ടക്ഷൻ ഉള്ളൂ. 500 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്നതാണ് കണക്ക്. ഹൈസ്‌കൂളിൽ അഞ്ച് ഡിവിഷൻ വേണം. ഒരു കുട്ടി കുറഞ്ഞാൽ പോലും ജോലി നഷ്ടമാകും. അതേസമയം സിനിമയിലും നാടകത്തിലും നൃത്തത്തിലുമെല്ലാം പ്രാഗല്ഭ്യമുള്ള യോഗ്യരായ ആളുകൾ തൊഴിൽരഹിതരായി പുറത്തുനിൽക്കുന്നുണ്ട്. ഇ വിഷയങ്ങൾക്ക് അധ്യാപകരെ നിയമിക്കണമെന്നതാണ് കലാധ്യാപകരുടെ ആവശ്യം. അത് നടന്നില്ലെങ്കിൽ വൈദഗ്‌ധ്യമുള്ളവരെ കൊണ്ട് അതാത് വിഷയങ്ങൾ പഠിപ്പിക്കാനെങ്കിലും അവസരം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group