
തിരുവനന്തപുരം/കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ വാദങ്ങൾ തള്ളി, കീം എൻജിനിയറിങ് റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. റാങ്ക് നിർണയമാനദണ്ഡങ്ങളിൽ സർക്കാർ അവസാനനിമിഷം മാറ്റം വരുത്തിയത് തെറ്റാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ഹൈക്കോടതി വിധിക്കെതിരേ അപ്പിൽപോകേണ്ടെന്ന് തീരുമാനിച്ച സർക്കാർ വ്യാഴാഴ്ച രാത്രിരുന്നെ പഴയ ഫോർമുലയനുസരിച്ച് പുതുക്കിയ പട്ടിക പുറത്തിറക്കി. ഈ രീതിപ്രകാരം റാങ്ക് പട്ടിക പുറത്തിറക്കിയാൽ സംസ്ഥാന സിലബസിൽ പഠിച്ച കുട്ടികൾ പിന്നിലാകുമെന്ന ആക്ഷപം ശരിവെക്കുന്നതരത്തിലാണ് പുതിയ പട്ടികയിലെ റാങ്കിലുണ്ടായ മാറ്റം.
റാങ്ക് നിർണയമാനദണ്ഡങ്ങളിൽ(ഫോർമുല) സർക്കാർ അവസാനനിമിഷം മാറ്റംവരുത്തിയതിൻ്റെ പേരിലാണ് റാങ്ക് പട്ടിക ബുധനാഴ്‌ച സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഇതിനെതിരേ സംസ്ഥാനസർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. വിദഗ്‌ധസമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. ഈ വർഷംതന്നെ മാറ്റംകൊണ്ടുവരണമെന്നല്ല സമിതിയുടെ റിപ്പോർട്ടിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതിവിധി അംഗീകരിക്കുന്നുവെന്നും എഐസിടിഇ അനുവദിച്ചിട്ടുള്ള ഓഗസ്റ്റ് 14-നുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതിനാലാണ് സുപ്രീംകോടതിയിൽ അപ്പീൽ പോകാത്തതെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
സർക്കാർ തോറ്റത് ഇങ്ങനെ
: റാങ്ക് നിർണയിക്കുന്ന മാനദണ്ഡങ്ങളിൽ ഭേദഗതി കൊണ്ടുവരുന്നതിൽ സർക്കാരിന് അധികാരമില്ലെന്നോ കൊണ്ടുവന്ന ഭേദഗതി തെറ്റാണെന്നോ അല്ല കോടതി പറഞ്ഞത്. മറിച്ച് ഭേദഗതികൾ കൊണ്ടുവന്നതൊന്നും യഥാസമയത്തല്ല എന്നതാണ് പ്രശ്‌നമായി കോടതി കണ്ടത്.
* ജൂലായ് ഒന്ന് വൈകീട്ട് 4.48- പ്രോസ്പെക്‌ടസിലെ പഴയ മാനദണ്ഡങ്ങൾക്കുപകരം പുതിയത് കൊണ്ടുവന്നുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു
ജൂലായ് ഒന്ന് വൈകീട്ട് 5.48 എൻജിനിയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പ്രോസ്പെക്ടസിൽ മാറ്റംവരുത്തി ഒരു മണിക്കൂറിനുശേഷം റാങ്ക് ലിസ്റ്റ് പ്രിസിദ്ധീകരിക്കുകയായിരുന്നു.
സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ല -മന്ത്രി ആർ. ബിന്ദു
കിം റാങ്ക് പട്ടികയ്ക്ക് പുതിയ ഫോർമുല നടപ്പാക്കുന്നതിൽ സർക്കാരിനു വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ആർ. ബിന്ദു മാധ്യമങ്ങളോടു പ്രതികരിച്ചു. കോടതി വിധിച്ചാൽ സർക്കാരിന് എന്തു ചെയ്യാനാവുമെന്നു ചോദിച്ച മന്ത്രി, ഇനി പരാതിയുള്ളവർക്ക് സുപ്രീംകോടതിയിൽ പോകാമെന്നും പറഞ്ഞു.
പുതിയ ഫോർമുലയിൽ തെറ്റുണ്ടെന്നല്ല, പ്രോസ്പെക്‌ടസ് നിലവിൽ വന്നശേഷം മാറ്റം വരുത്തിയത് ശരിയായില്ലെന്നാണ് കോടതി നിരീക്ഷണം. യഥാർഥത്തിൽ മാറ്റംവരുത്താൻ സർക്കാരിന് അധികാരമുണ്ടെന്നു വ്യവസ്ഥയുണ്ട്. മന്ത്രി പറഞ്ഞു.
തീരുമാനം വിധിവരാൻ വൈകുമെന്നതിനാൽ
സുപ്രീംകോടതിയെ സമീപിച്ചാൽ പരമാവധി വേഗത്തിൽ കേസെടുത്താലും വിധിവരാൻ ചുരുങ്ങിയത് ഒരു മാസമെങ്കിലും എടുത്തേക്കും, അതുവരെ പ്രവേശനനടപടികൾ നിർത്തിവെക്കേണ്ടി വരും, നീറ്റ് പരീക്ഷയിൽ പ്രശ്നമുണ്ടായപ്പോൾ സുപ്രീംകോടതിവിധി വരാൻ മൂന്നോ നാലോ മാസമെടുത്തിരുന്നതും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയ പിഴവ് മാത്രമാണ് ഹൈക്കോടതി പ്രധാനമായും ചൂണ്ടിക്കാണിച്ചത് എന്നതിനാൽ, വരുംവർഷങ്ങളിൽ പുതിയ ഫോർമുല നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group