
ന്യൂയോര്‍ക്ക്: രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ വിസ റദ്ദാക്കിയ 327 വിദേശവിദ്യാര്‍ഥികളില്‍ പാതിപ്പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. യുഎസിലെ കുടിയേറ്റക്കാര്‍ക്കുള്ള അഭിഭാഷകസംഘനയായ അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്റേതാണ്(എഐഎല്‍എ) വെളിപ്പെടുത്തല്‍.
സ്റ്റുഡന്റ്സ് ആന്‍ഡ് എക്‌സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍ (സെവിസ്) വിദ്യാര്‍ഥിവിസാപദവി റദ്ദാക്കപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കണക്കുണ്ടാക്കിയത്. 14 ശതമാനം പേര്‍ ചൈനയില്‍നിന്നുള്ളവരാണ്. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ ദക്ഷിണകൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരും.
നിയമവിരുദ്ധകുടിയേറ്റം തടയാനുള്ള നടപടി എന്നാരോപിച്ചാണ് നീക്കമെങ്കിലും കാരണം കാണിക്കാതെയാണ് പലരുടെയും വിസ റദ്ദാക്കിയത്.
ഏകപക്ഷീയമായി വിസകള്‍ റദ്ദാക്കപ്പെടുന്നതിലും സെവിസില്‍നിന്ന് വിദ്യാര്‍ഥികളുടെ വിസാ സ്റ്റാറ്റസ് നീക്കംചെയ്യുന്നതിലും കൂടുതല്‍ സുതാര്യതയും മേല്‍നോട്ടവും ഉത്തരവാദിത്വവും ആവശ്യമാണെന്ന് എഐഎല്‍എ പറഞ്ഞു. സര്‍വകലാശാലകളെ ഇടപെടീക്കാതെയും തൊഴിലിലോ പഠനത്തിലോ വിടവുണ്ടാക്കാതെയും വിസ റദ്ദാക്കലിനെതിരേ അപ്പീല്‍ നല്‍കാനുള്ള അവസരമാണ് വിദേശവിദ്യാര്‍ഥികള്‍ക്ക് അന്തിമമായി വേണ്ടതെന്നും സംഘടന പറഞ്ഞു.
തങ്ങളെ നാടുകടത്തരുതെന്നാവശ്യപ്പെട്ട് ഇതിനോടകം വിദേശവിദ്യാര്‍ഥികളും അവകാശസംഘടനകളും വിവിധ ഫെഡറല്‍ കോടതികളെ സമീപിച്ചിട്ടുണ്ട്. മസാച്യുസെറ്റ്സ്, മൊണ്ടാന, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളിലെ ജഡ്ജിമാര്‍ ചൊവ്വാഴ്ച വിദ്യാര്‍ഥികളെ നാടുകടത്താനുള്ള നീക്കം തടയാനുള്ള അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2021 മുതല്‍ എഫ്-1 വിസയില്‍ യുഎസില്‍ പഠിക്കുന്ന കംപ്യൂട്ടര്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി കൃഷ് ലാല്‍ ഇസെര്‍ദസാനിയെ നാടുകടത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടിയും കോടതി തടഞ്ഞിരുന്നു.
ജനുവരിയില്‍ അധികാരത്തിലെത്തിയതിനുപിന്നാലെ അമേരിക്കയിലെ നിയമവിരുദ്ധകുടിയേറ്റം കുറക്കാന്‍ നാടുകടത്തലുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ട്രംപ് സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്.
ആശങ്കയുമായി കോണ്‍ഗ്രസ്
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കല്‍സംബന്ധിച്ച റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷ് ആശങ്ക പ്രകടിപ്പിച്ചു. വിസ റദ്ദാക്കലിന്റെ കാരണങ്ങള്‍ അവ്യക്തമാണ്. അത് ഭീതിയും അഭ്യൂഹങ്ങളും വളര്‍ത്തും. ഇതുസംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ യുഎസുമായി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പ്രത്യാഘാതമെന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ്
വാഷിങ്ടണ്‍: യുഎസ് നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വിദേശവിദ്യാര്‍ഥികള്‍ നാടുകടത്തലടക്കമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് വിദേശകാര്യവക്താവ് മാര്‍ഗരെറ്റ് മക്ലിയോഡ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.
ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട്, ഏലിയന്‍ രജിസ്ട്രേഷന്‍ ആക്ട് തുടങ്ങിയ കുടിയേറ്റ നിയമങ്ങള്‍ ട്രംപ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഫ്-1 വിസ റദ്ദാക്കപ്പെടുകയും നാടുകടത്തല്‍ ഭീഷണി നേരിടുകയും ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്.
പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതുമുതല്‍ ചെറിയ നിയമലംഘനങ്ങള്‍വരെ ആരോപിച്ച് വിസ റദ്ദാക്കപ്പെട്ടവരുണ്ട്.
വിസയുമായി ബന്ധപ്പെട്ട് വിവിധ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍ക്കാരില്‍നിന്ന് നോട്ടീസ് കിട്ടിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരുകയാണെന്നും വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. 2023-'24 അക്കാദമിക വര്‍ഷത്തില്‍ 3.3 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുഎസില്‍ ഉപരിപഠനത്തിനെത്തിയത്. ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച വിസയില്‍ 30 ശതമാനം കുറവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ച്ച് മുതല്‍ ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികള്‍ 170 കോളേജുകളിലെ 1100 വിദ്യാര്‍ഥികളെ ബാധിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group