
കേരള കേന്ദ്ര സർവകലാശാലയുടെ നാലാമത് വൈസ് ചാൻസലറായി കർണാടക ധാർവാഡ് സ്വദേശി പ്രൊഫ. സിദ്ദു പി. ആൽഗുർ ചുമതലയേറ്റു. കർണാടകയിലെ ബെലഗാവി റാണി ചന്നമ്മ സർവകലാശാലാ രജിസ്ട്രാർ, ബല്ലാരി വിജയനഗര ശ്രീ കൃഷ്‌ണദേവരായ സർവകലാശാലാ വൈസ് ചാൻസലർ തുടങ്ങിയ തസ്‌തികകളിലെ പ്രവർത്തനപരിചയവുമായാണ് അദ്ദേഹം കാസർകോട്ടെത്തിയത്. അക്കാദമികരംഗത്തെ 38 വർഷത്തെ പരിചയമുള്ള എൻജിനിയറിങ് വിദഗ്‌ധനായ അദ്ദേഹം കേരള കേന്ദ്ര സർവകലാശാലയുടെ ഭൗതിക, അക്കാദമിക വികസനത്തിലെ തന്റെ കാഴ്‌ചപ്പാടുകൾ 'മാത്യഭൂമി'പ്രതിനിധി പ്രദീപ് നാരായണനുമായി പങ്കുവെക്കുന്നു
സർവകലാശാലാ തലവനെന്ന നില യിൽ മുൻപരിചയവുമായാണ് കേന്ദ്ര സർവകലാശാലയിലെത്തുന്നത്. പ്രഥമ പരിഗണന ഏത് മേഖലയ്ക്കാണ്?
ഏത് വൈസ് ചാൻസലർമാരും പ്രധാനമായും ലക്ഷ്യമിടുന്നത് ആ സ്ഥാപനത്തിന്റെ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾക്കാണ്. ഒപ്പം ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കാനും പ്രഥമ പരിഗണന നൽകും. വിദ്യാർഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ ശ്രമമുണ്ടാകും. വിദ്യാർഥിസൗഹൃദ അന്തരീക്ഷം ഉയർത്താനുള്ള നടപടികളുണ്ടാകും. കേരള കേന്ദ്ര സർവകലാശാലയെ മുന്നിലെത്തിക്കാൻ ശ്രമിക്കും.
പഠനവിഭാഗങ്ങളിൽ ഭൂരിഭാഗവും പരമ്പരാഗത കോഴ്‌സുകളാണ്. പുതിയ കാലഘട്ടത്തെ പരിഗണിക്കുന്ന കോഴ്‌സുകൾ വരേണ്ടതല്ലേ?നിലവിൽ ഇവിടെയുള്ള കോഴ്‌സുകളേതൊക്കെയെന്ന് പരിശോധിക്കും. പുതിയ തലമുറയെ ആകർഷിക്കാൻ കഴിയുംവിധം കോഴ്‌സുകൾ വരണം. എഐയുടെ കാലഘട്ടമാണ്, അതിനാൽ പുതുതലമുറകോഴ്‌സുകൾ കൂടുതലായി കൊണ്ടുവരും. വിദ്യാർഥികളെ പ്രൊഫഷണലുകളാക്കുകയാണ് ലക്ഷ്യം. സിലബസുകളുൾപ്പെടെ കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ഒപ്പം ഇതര സർവകലാശാലകളുമായി മികച്ച ബന്ധം പുലർത്തും.
കേന്ദ്ര മെഡിക്കൽ കോളേജ് എന്ന പദ്ധതി പ്രഖ്യാപനത്തിലുണ്ടായിരുന്നു. അതിന്റെ ഇനിയുള്ള സാധ്യതയെന്താണ്?
അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. പലപ്പോഴും കാസർകോട്ടുകാർ ഉന്നയിക്കുന്ന വിഷയമാണ് മെഡിക്കൽ കോളേജെന്നും മനസ്സിലാക്കുന്നു. അതേപ്പറ്റി പഠിക്കും.ഉയർന്ന നിലവാരമുള്ള ഒരു ആരോഗ്യകേന്ദ്രം വരുന്നത് ഈ നാടിന് ഗുണംചെയ്യും.
റാങ്കിങ്ങിന്റെ കാര്യത്തിൽ അത്ര മെച്ചപ്പെട്ട നിലയിലല്ല നിലവിൽ സർവകലാശാല. അതുയർത്താൻ ശ്രമമുണ്ടാകുമോ?
നിലവിൽ കേന്ദ്ര സർവകലാശാലയ്ക്ക് നാക് എ ഗ്രേഡാണുള്ളത്. അത് എ++ ആക്കാനുള്ള ശ്രമങ്ങളുണ്ടാകും. എൻഐആർഎഫ് റാങ്കിങ്ങിലുൾപ്പെടെ മുന്നേറാൻ സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം. സംസ്ഥാനത്തെ പ്രധാനപ്പെട്ട കാംപസാണിത്. സർവകലാശാലയെക്കുറിച്ച് നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് വളരെ താത്‌പര്യപൂർവം ഇവിടേക്ക് മാത്രം അപേക്ഷ നൽകിയത്.
കേരളത്തിലേക്ക് ഇതാദ്യമായാണോ എത്തുന്നത്?
2006-07 വർഷങ്ങളിൽ വിനോദയാത്രയ്ക്കായാണ് ആദ്യം വന്നത്. പിന്നീട് അക്കാദമിക കാര്യങ്ങൾക്കായി പല ജില്ലകളിലും വന്നിട്ടുണ്ട്. കാസർകോടിന്റെ ഭാഷാവൈവിധ്യത്തെക്കുറിച്ചറിയാം. ഞാനൊരു ഭാഷാസ്നേഹിയാണ്. മലയാളവും പഠിക്കാൻ ശ്രമിക്കുന്നുണ്ട്. സർവകലാശാലയുടെ ഭാവിക്ക് ക്രിയാരകനിർദേശങ്ങൾ സ്വാഗതം ചെയ്യും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group