
തേഞ്ഞിപ്പലം: നമ്മുടെ വിദ്യാഭ്യാസരീതി സൃഷ്‌ടിക്കുന്നത് അടിമകളെയാണെന്ന്
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു. കൊളോണിയൽ കാലത്ത് മെക്കാളെ ആവിഷ്‌കരിച്ച പഠനരീതി പിന്തുടരുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ സെനറ്റ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജോലി അന്വേഷിക്കുന്നവരെയല്ല ജോലി സൃഷ്ടിക്കുന്നവരെയാണ് വിദ്യാഭ്യാസത്തിലൂടെ രൂപപ്പെടുത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരേയുള്ള സർവകലാശാലാ കാംപയിനിനെ അദ്ദേഹം പ്രശംസിച്ചു. സ്വാതന്ത്ര്യസമരത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി പോരാടിയതുപോലെ ലഹരിക്കെതിരേയും ജനങ്ങൾ സംഘടിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്‌തു. 'സേ നോ ടു ഡ്രഗ്സ്' എന്നെഴുതിയ ഓവർക്കോട്ടണിഞ്ഞാണ് ഗവർണറും വൈസ് ചാൻസലറും സെനറ്റംഗങ്ങളും യോഗത്തിൽ പങ്കെടുത്തത്.
യോഗത്തിനുശേഷം സർവകലാശാലയിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ജീവനക്കാരുടെയും പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു. സർവകലാശാലയുടെ ഉന്നമനത്തിനു വേണ്ടിയുള്ള ആശയങ്ങൾ ചർച്ചചെയ്തു. സർവകലാശാലയുടെ സ്വയംഭരണാവകാശം നഷ്ടപ്പെടുത്തുന്നതിന് നിയമസഭയുടെ പരിഗണനയിലുള്ള സർവകലാശാലാ ഭേദഗതി ബില്ലിന് അംഗീകാരം നൽകരുതെന്ന് ഡോ. ആബിദ് ഫാറൂഖി ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് കെപിസിടിഎ അംഗങ്ങൾ ഗവർണർക്ക് നിവേദനം നൽകി.
എസ്എഫ്ഐയുമായി തർക്കിച്ച് ഗവർണർ
കാംപസുകൾക്ക് രാഷ്ട്രീയം അനിവാര്യമാണെന്ന സർവകലാശാലാ ഡിഎസ് അധ്യക്ഷനും എസ്എഫ്ഐ പ്രവർത്തകനുമായ ബ്രവീമിന്റെ പരാമർശം ഗവർണറുമായി തർക്കത്തിനു വഴിവെച്ചു. കാംപസുകളിൽ പെരുകുന്ന അക്രമങ്ങൾക്കെതിരേ നിലപാടെടുക്കണമെന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ പ്രതിനിധി മുബീൻ ആവശ്യപ്പെട്ടു. സർവകലാശാല കാംപസിൽ എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകളെപ്പോലെ പെരുമാറുന്നുവെന്നും മുബീൻ ആരോപിച്ചു.
ഇതിനോടു പ്രതികരിച്ചാണ് ഗവർണർ തുടങ്ങിയത്. വിദ്യാഭ്യാസമാണ് പരമപ്രധാനം. അതിനാൽത്തന്നെ കാംപസുകളിൽ രാഷ്ട്രീയത്തിന്റെ ആവശ്യമില്ല എന്നദ്ദേഹം പറഞ്ഞു. ഇതിനെ എതിർത്ത ബ്രവീം തൻറെ നിലപാടിൽ ഉറച്ചുനിന്നതോടെ അൽപ്പം ദേഷ്യപ്പെട്ട ഗവർണർ, 'നിങ്ങളുടെ വാദത്തിന്റെ പൊരുൾ എന്താണെന്ന് എനിക്കറിയാം' എന്നു പറഞ്ഞാണ് അവസാനിപ്പിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group