ചെന്നൈ : രജനീകാന്ത് നായകനായ ‘ജയിലർ’ സിനിമയ്ക്കു നൽകിയ ‘യു.എ.’ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ധാരാളം അക്രമരംഗങ്ങളുള്ള സിനിമ വിദേശത്ത് റിലീസ് ചെയ്തപ്പോൾ ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
കടുത്ത അക്രമരംഗങ്ങളുള്ള ജയിലർ കുട്ടികൾക്കു കാണാൻപറ്റിയ സിനിമയല്ല്ലെന്ന് കാണിച്ച് അഭിഭാഷകനായ എം.എൽ. രവിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പന്ത്രണ്ട് വയസ്സിനു മുകളിലേക്കുള്ളവർക്കെല്ലാം കാണാവുന്നത് എന്ന അർഥത്തിൽ യു.എ. സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്.
എന്നാൽ, പ്രായപൂർത്തിയായവർക്കുമാത്രം കാണാവുന്നത് എന്ന് നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റാണ് വിദേശരാജ്യങ്ങളിൽ ഇതിനു ലഭിച്ചത്. ജയിലറിന് നൽകിയ സർട്ടിഫിക്കറ്റ് പിൻവലിക്കാൻ സെൻസർ ബോർഡിന് നിർദേശം നൽകണമെന്നും അതുവരെ പ്രദർശനം നിർത്തിവെക്കണമെന്നുമാണ് ആവശ്യം.
സിനിമയിലെ നായകനും പ്രതിനായകനും ബീഭത്സമായ കൊലപാതകങ്ങൾ നടത്തുന്നത് വിശദമായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കുടംകൊണ്ട് തല അടിച്ചുപൊട്ടിക്കുന്നതും വാളുകൊണ്ട് തല വെട്ടിമാറ്റുന്നതും ചെവി മുറിച്ചുമാറ്റുന്നതുമായ രംഗങ്ങൾ അതിൽ ചിലതുമാത്രം. അക്രമങ്ങളെ ആഘോഷിക്കുന്നതും പ്രകീർത്തിക്കുന്നതും അനുവദിക്കാൻ പാടില്ലെന്ന് സെൻസർബോർഡിന്റെ മാർഗനിർദേശങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
രജനീകാന്തും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ജയിലർ ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒമ്പതു ദിവസം പിന്നിടുമ്പോൾ ചിത്രം ലോകത്താകമാനം 500 കോടി രൂപ വരുമാനമുണ്ടാക്കിയെന്നാണ് കണക്കാക്കുന്നത്. നെൽസൺ സംവിധാനം ചെയ്ത ജയിലറിൽ ചെറുവേഷങ്ങളിൽ മോഹൻലാൽ, ജാക്കി ഷ്‌റോഫ്, ശിവ രാജ്കുമാർ, രമ്യാ കൃഷ്ണൻ, തമന്ന ഭാട്യ തുടങ്ങിയ പ്രമുഖ താരങ്ങളുമുണ്ട്.
(വാർത്ത കടപ്പാട്: മാതൃഭൂമി )
ഒരാഴ്ചകൊണ്ട് ‘ജയിലർ’ നേടിയത് 450 കോടി
ചെന്നൈ: പ്രദർശനത്തിനെത്തി ഏഴുദിവസത്തിനകം രജനീകാന്ത് ചിത്രമായ ‘ജയിലർ’ നേടിയത് 450 കോടി രൂപ. ലോകമെമ്പാടുമുള്ള പ്രദർശനത്തിലൂടെയാണ് ഇത്രയും മികച്ച കളക്‌ഷൻ ചിത്രം നേടിയെടുത്തത്. 2023-ലെ ഏറ്റവുംകൂടുതൽ കളക്‌ഷൻനേടിയ തമിഴ്‌ചിത്രം കൂടിയാണിത്. തമിഴ്നാട്ടിൽനിന്നുമാത്രം 115 കോടിയിലധികം രൂപ ലഭിച്ചെന്നാണ് റിപ്പോർട്ട്. വിദേശരാജ്യങ്ങളിൽനിന്ന് 150 കോടിയിലധികം കിട്ടിയതായി നിർമാതാക്കൾ അവകാശപ്പെടുന്നു. അടുത്ത രണ്ടാഴ്ചത്തേക്ക് വലിയ സിനിമകളൊന്നും റിലീസ് ചെയ്യാനില്ലാത്തതിനാൽ ജയിലറിന്റെ വിജയയാത്ര തുടരുമെന്നാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും പ്രതീക്ഷ. നെൽസൺ സംവിധാനംചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, വിനായകൻ, യോഗി ബാബു, വസന്ത് രവി, രമ്യാ കൃഷ്ണൻ, മിർണ എന്നിവരും രജനിക്കൊപ്പം അഭിനയിക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group