കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ (AMMA) താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി ഇടക്കാല വിലക്കേർപ്പെടുത്തി. സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട പഴയ ഭാരവാഹികളായ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് ഔദ്യോഗികമായി പ്രവർത്തനം തുടരാമെന്നും സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഈ കമ്മിറ്റിക്ക് തടസ്സമില്ലെന്നും കോടതി ഉത്തരവിട്ടു. അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് കാണിച്ച് പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക്ക് കമ്മിറ്റി രൂപീകരണത്തിന് നിയമസാധുതയില്ലെന്ന വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് മുൻസിഫ് കോടതി നിരീക്ഷിച്ചു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഇടക്കാല ഭരണസമിതിയുടെ പ്രവർത്തനങ്ങൾ തടഞ്ഞ കോടതി, അഡ്ഹോക്ക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു. 10 ദിവസത്തിനകം ഇതിന് മറുപടി നൽകണം. ശ്വേതയുടെ ഹർജി ഈ മാസം 13-ന് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമനത്തിൽ പ്രതിഷേധിച്ച് ഭാരവാഹികളായ ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ സൂം മീറ്റിംഗിന് ശേഷം സംഘടനയുടെ ഔദ്യോഗിക ഇ-മെയിലിലേക്ക് രാജി സന്ദേശം അയച്ചിരുന്നു.
താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ അമ്മയിൽ നിന്ന് പടിയിറങ്ങില്ലെന്നും ശ്വേതാ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. മുൻപ് മോഹൻലാലിന്റെ കമ്മിറ്റി രാജിവെച്ചപ്പോൾ തെരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റിയാണ് പുതിയ ഭരണസമിതി വരുന്നത് വരെ തുടർന്നത്, എന്നാൽ തങ്ങളുടെ കമ്മിറ്റിയോട് മാത്രം ഈ നീതി കാണിച്ചില്ലെന്ന് ശ്വേത ആരോപിച്ചു. ഇതിനിടെ റവന്യൂ കണക്കുകൾ അവതരിപ്പിക്കാൻ അനുവദിക്കാതെ ജനറൽ ബോഡിയിൽ വെച്ച് ബാബുരാജ് ഉൾപ്പെടെയുള്ളവർ തന്നെയും മറ്റ് സ്ത്രീകളെയും മണിക്കൂറുകളോളം അശ്ലീല വാക്കുകൾ പറഞ്ഞ് അപമാനിച്ചുവെന്നും, ഇതിനെല്ലാം തെളിവുണ്ടെന്നും ശ്വേത രമേഷ് പിഷാരടിയോട് ഫോണിൽ പറയുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. മുൻ കമ്മിറ്റി അംഗങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നത് തടയാൻ ചില നിക്ഷിപ്ത താൽപ്പര്യക്കാർ തനിക്കെതിരെ ദുഷ്പ്രചാരണങ്ങൾ നടത്തിയെന്നും, ആരുടെയും പാവയാകാൻ താനില്ലെന്നും ശ്വേത വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































