കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ (AMMA) പുതിയ ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജിവെച്ചു. നിലവിലെ ഭരണസമിതിയുടെ കൂട്ടരാജിയെത്തുടർന്ന് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിലെ ആദ്യ രാജിയാണിത്. മുൻ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് താൻ പടിയിറങ്ങുന്ന വിവരം ആശ ഔദ്യോഗികമായി അറിയിച്ചത്. സംഘടനയുടെ ജനക്ഷേമ പദ്ധതിയായ 'സഞ്ജീവനി'യുടെ പൂർണ്ണ ചുമതല ആശയ്ക്കായിരുന്നു.
ഭരണസമിതിയുടെ കൂട്ടരാജിക്കു പിന്നാലെ സംഘടനയിൽ വലിയ രീതിയിലുള്ള മറ്റ് അസ്വാരസ്യങ്ങളും പുകയുകയാണ്. നടിമാരായ മല്ലിക സുകുമാരൻ, ലക്ഷ്മി പ്രിയ എന്നിവരും തങ്ങൾ സംഘടനയിൽ നിന്ന് പൂർണ്ണമായി രാജിവെക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. താൻ ശ്വേത മേനോനൊപ്പമാണെന്നും സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നുവെന്നുമാണ് മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. സംഘടനയിൽ നിന്ന് തനിക്ക് പെൻഷനും ഇൻഷുറൻസും മരണാനന്തര അനുശോചനങ്ങളും ഒന്നും ആവശ്യമില്ലെന്ന് തികച്ചും വൈകാരികമായ കുറിപ്പിലൂടെ ലക്ഷ്മി പ്രിയ വ്യക്തമാക്കി. അതേസമയം, താൻ സംഘടനയിൽ ഒരു സാധാരണ മെമ്പറായി മാത്രം തുടരുമെന്നാണ് നടൻ ടിനി ടോം അറിയിച്ചിരിക്കുന്നത്.
കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിനിൽക്കെ, കഴിഞ്ഞ ദിവസമാണ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള 17 അംഗ 'അമ്മ' ഭരണസമിതി അവിശ്വാസ പ്രമേയങ്ങളെ നേരിടാതെ കൂട്ടരാജി സമർപ്പിച്ചത്. ഇതിനു പിന്നാലെയാണ് സംഘടനയുടെ താൽക്കാലിക നടത്തിപ്പിനായി ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. രമേഷ് പിഷാരടി കൺവീനറായ കമ്മിറ്റിയിൽ കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ഷാജോൺ, ദേവി ചന്ദന എന്നിവർക്കൊപ്പം ആശ അരവിന്ദും അംഗമായിരുന്നു. നാല് മാസത്തെ താൽക്കാലിക കാലാവധി നിശ്ചയിച്ചിട്ടുള്ള ഈ കമ്മിറ്റിയാണ് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കേണ്ടത്. നടൻ ജഗദീഷായിരുന്നു കഴിഞ്ഞ ദിവസം ഈ സമിതിയെ പ്രഖ്യാപിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














