കൊച്ചി: മലയാള സിനിമയിലെ വിപ്ലവകരമായ ചലച്ചിത്ര പരീക്ഷണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' കാൻ ചലച്ചിത്ര മേളയുടെ ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ അത്യാധുനികമായ 4K സാങ്കേതികവിദ്യ ഉപയോഗിച്ച് പുനരുദ്ധരിച്ച (Restoration) ചിത്രം മെയ് 16-ന് വൈകീട്ട് 3:45-ന് കാനിലെ ബുനുവൽ തിയേറ്ററിലാണ് സ്‌ക്രീൻ ചെയ്യുന്നത്. ചിത്രത്തിലെ നായകൻ ജോയ് മാത്യു, ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീന പോൾ, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്രസിംഗ് ദുംഗാർപൂർ എന്നിവർ ചേർന്നാണ് സിനിമ അവതരിപ്പിക്കുക.
സിനിമയുടെ നിർമ്മാണത്തിനായി ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് 'ഒഡേസ കളക്ടീവ്' എന്ന കൂട്ടായ്മയിലൂടെ പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ അത്യപൂർവ്വമായ ഒരു രാഷ്ട്രീയ-കലാവിഷ്കാരമാണ്. തന്റെ ആദ്യ നായകവേഷം 40 വർഷങ്ങൾക്ക് ശേഷം കാനിലെത്തുന്നത് വലിയ അംഗീകാരമാണെന്ന് ജോയ് മാത്യു പ്രതികരിച്ചു. ചിത്രത്തിന്റെ റെസ്റ്റോറേഷനായി കഠിനാധ്വാനം ചെയ്ത ശിവേന്ദ്രസിംഗ് ദുംഗാർപൂരിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും അതിർവരമ്പുകളെ ഇല്ലാതാക്കിയ ജോൺ എബ്രഹാമിന്റെ പ്രതിഭ പുതിയ തലമുറയിലേക്ക് എത്തിക്കാൻ ഈ പ്രദർശനം സഹായിക്കുമെന്ന് ശിവേന്ദ്രസിംഗ് ദുംഗാർപൂർ പറഞ്ഞു.
ലഭ്യമായ ഏക പ്രിന്റിൽ നിന്നും വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് സിനിമയുടെ പുനരുദ്ധാരണം പൂർത്തിയാക്കിയത്. സബ്ടൈറ്റിലുകളോ ഒറിജിനൽ നെഗറ്റീവോ ഇല്ലാതിരുന്ന സാഹചര്യത്തിൽ 2023-ലാണ് ഈ ദൗത്യം ആരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി നടന്ന റെസ്റ്റോറേഷൻ പ്രക്രിയയിലൂടെ സിനിമയുടെ ദൃശ്യ-ശ്രാവ്യ മികവ് വീണ്ടെടുത്തു. 1980-കളിലെ ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷം ഒപ്പിയെടുത്ത ഈ ചിത്രം കാൻ ക്ലാസിക്സിന് ഏറ്റവും അനുയോജ്യമാണെന്ന് മേളയുടെ അധികൃതരും വ്യക്തമാക്കി. അരവിന്ദന്റെ 'തമ്പ്', സത്യജിത് റേയുടെ 'അരണ്യർ ദിൻ രാത്രി' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ കാനിലെത്തിക്കുന്ന മറ്റൊരു അഭിമാന നേട്ടമാണിത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















