തിരുവനന്തപുരം: ചലച്ചിത്രമേളയിലേക്കു നിശ്ചയിച്ചിരുന്ന ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് ഐഎഫ്എഫ്‌കെ (ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള)യെ ഞെരിച്ചുകൊല്ലാൻ കേന്ദ്രം ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ചലച്ചിത്രമേളയ്ക്ക് അസാധാരണ പ്രതിസന്ധിയാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സൃഷ്ടിച്ചത്. എന്നാൽ, രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് ഈ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടു. ഫാസിസ്റ്റ് നടപടികളെ ചെറുത്തുകൊണ്ട് ഐ.എഫ്.എഫ്‌കെ ഇവിടത്തന്നെയുണ്ടാകുമെന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 30-ാമത് ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
19 സിനിമകൾക്കാണ് പ്രദർശനാനുമതി നിഷേധിച്ചത്. ഭിന്നസ്വരങ്ങളെ അടിച്ചമർത്താനുള്ള സംഘപരിവാർ നയങ്ങളുടെ ഉദാഹരണമാണിത്. ബീഫ് എന്നാൽ, കേന്ദ്രത്തിന് ഒരർഥമേയുള്ളൂ. അതുകൊണ്ടാണ് സ്‌പാനിഷ് ഹിപ് ഹോപ് സംഗീതവുമായി ബന്ധപ്പെട്ട 'ബീഫ് എന്ന പേരിലുള്ള സിനിമയ്ക്ക് പ്രദർശനാനുമതി നൽകാത്തത്. പലതവണ കേരളത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ലോക ക്ലാസിക് സിനിമകൾക്കുപോലും അനുമതി ലഭിക്കാത്തത് കേന്ദ്രത്തിന് സിനിമയെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ്. സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ 13 സിനിമകൾക്ക് അനുമതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്‌കാരം ആഫ്രിക്കൻ സംവിധായകൻ അബ്ദുറഹ്‌മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി നൽകി. 10 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രമുഖ സംവിധായകൻ സയീദ് മിർസയെ ചടങ്ങിൽ ആദരിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, വി.കെ. പ്രശാന്ത് എംഎൽഎ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, അക്കാദമി സെക്രട്ടറി സി.അജോയ്, വൈസ് ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.മധു തുടങ്ങിയവർ പങ്കെടുത്തു.
സുവർണചകോരം 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സി'ന്
പ്രേക്ഷകപ്രീതി 'തന്തപ്പേരി'ന്
തിരുവനന്തപുരം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണചകോരം ഷോ മിയാക്കി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്‌സ് സ്വന്തമാക്കി. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്‌കാരം നിശാഗന്ധിയിൽ നടന്ന ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ ചിത്രത്തിന്റെ എഡിറ്റർ കെയ്കോ മൊകാവാ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള രജതചകോര പുരസ്ക്‌കാരം അർജന്റീനിയൻ ചിത്രം 'ബിഫോർ ദ ബോഡി' യുടെ സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രാസെലിസും സ്വന്തമാക്കി. നാലു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
പ്രേക്ഷകപ്രീതിയാർജിച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡുൾപ്പെടെ മൂന്ന് പുരസ്കാരങ്ങൾ ഉണ്ണികൃഷ്‌ണൻ ആവള സംവിധാനംചെയ്ത മലയാളചിത്രം 'തന്തപ്പേര്' സ്വന്തമാക്കി. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഫിപ്രസി പുരസ്ക്‌കാരത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരവും മലയാള സിനിമാ വിഭാഗത്തിലെ നെറ്റ്‌പാക് പുരസ്‌കാരത്തിനുള്ള മികച്ച ചിത്രമായും 'തന്തപ്പേര് തിരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡ് സഞ്ജു സുരേന്ദ്രൻ സംവിധാനംചെയ്ത് മലയാളചിത്രം 'ഖിഡ്കി ഗാവ്' സ്വന്തമാക്കി, മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി അവാർഡ് 'മോഹം' എന്ന ചിത്രത്തിന് ഫാസിൽ റസാഖ് സ്വന്തമാക്കി.
മികച്ച നവാഗത സംവിധാനത്തിനുള്ള രജതചകോരം പുരസ്‌കാരം 'ഷാഡോ ബോക്സ് എന്ന ബംഗാളി ചിത്രം സംവിധാനംചെയ്‌ത തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും ലഭിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച നവാഗത ഇന്ത്യൻ സംവിധായകർക്കുള്ള കെ.ആർ. മോഹനൻ അവാർഡും ഇരുവരും പങ്കിട്ടു.
നെറ്റ്പാക് പുരസ്കാരങ്ങളിൽ മികച്ച ഏഷ്യൻ സിനിമയായി ഇറാനിയൻ ചിത്രം 'ജസീറ' തിരഞ്ഞെടുക്കപ്പെട്ടു.
സാങ്കേതികമികവിനായുള്ള പ്രത്യേക ജൂറി പരാമർശത്തിന് പേർഷ്യൻ സിനിമ 'ബ്ലാക്ക് റാബിറ്റ് വൈറ്റ് റാബിറ്റ് അർഹമായി.
അഭിനയമികവിനുള്ള പ്രത്യേക ജൂറി പരാമർശം ഷാഡോ ബോക്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് തിലോത്തമ ഷോമെയ്ക്കു ലഭിച്ചു. ചലച്ചിത്രമേളയിലെ മികച്ച ടെലിവിഷൻ റിപ്പോർട്ടർക്കുള്ള പ്രത്യേക പരാമർശം മാതൃഭൂമി ന്യൂസിലെ റിപ്പോർട്ടർ രാഹുൽ ജി. നാഥിനു ലഭിച്ചു.
മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ ജാപ്പനീസ് ചിത്രം 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്‌സി'ൻ്റെ എഡിറ്റർ കെയ്കോ മൊകാവാ, രജതചകോരം നേടിയ മികച്ച നവാഗത ഇന്ത്യൻ സംവിധായകൻ സൗമ്യാനന്ദ ഷാഹി, രജതചകോരം നേടിയ അർജൻ്റീനിയൻ ചിത്രം 'ബിഫോർ ദ ബോഡി'യുടെ നിർമാതാവ് പൗള മസ്റ്റല്ലോണ എന്നിവർ പുരസ്‌കാരം സ്വീകരിച്ചശേഷം സദസ്സിലെത്തിയപ്പോൾ
ചലച്ചിത്രമേളയിൽ പ്രതിസന്ധിയില്ല, രാജ്യതാത്പര്യങ്ങൾക്ക് എതിരേ പ്രവർത്തിക്കാനാകില്ല- റസൂൽ പൂക്കുട്ടി
തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രതിസന്ധികളുണ്ടായില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി ടാഗോർ തേതിയറ്ററിൽ മാധ്യമങ്ങളോടു പറഞ്ഞു. കേരള സർക്കാരിന്റെ രാഷ്ട്രീയ തിരുമാനം മേളയുടെ മുന്നോട്ടുപോക്കിനു സഹായമായി, രാജ്യതാത്പര്യത്തിനെതിരേ കാര്യങ്ങൾ ചെയ്യാൻ പരിമിതിയുണ്ട്.
സിനിമകൾ വിലക്കിയതോ സംവിധായകർക്ക് വരുന്നതിൽ ബുദ്ധിമുട്ടുണ്ടായതോ പ്രതിസന്ധിയായി കണക്കാക്കുന്നില്ല. സമർപ്പിച്ച സിനിമകളിൽ 99 ശതമാനത്തിനും അനുമതി ലഭിച്ചു. മറ്റു സിനിമകൾ വിലക്കിയത് വലിയ പ്രശ്‌നമായി കാണുന്നില്ല. മേളയിൽ പ്രതിസന്ധികളുണ്ടെന്നും വിസ നടപടിക്രമങ്ങളിലെ വീഴ്‌ചകളാണ് അതിനു കാരണമെന്നും കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു. വിസ അപേക്ഷിക്കുന്നതിനുള്ള സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിച്ചിട്ടാണ് ലണ്ടനിലേക്കു പോയതെന്നും സെൻസറിങ് ഇളവിന് അപേക്ഷിക്കാൻ വൈകിയിട്ടില്ലെന്നും പറഞ്ഞിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







_h_small.jpg)
_h_small.jpg)



