പോയവര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ ആരെന്ന് ഇന്നറിയാം. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. അവാര്‍ഡ് നിര്‍ണയത്തിനായെത്തിയ 128 ചിത്രങ്ങളില്‍ 38 എണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുന്‍പ് പൂര്‍ത്തിയായി.
മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും ആസിഫ് അലിയും തമ്മിലാണ് കടുത്തമല്‍സരമെന്നറിയുന്നു. ഭ്രമയുഗത്തിലെ അഭിനയമാണ് മമ്മൂട്ടിയെ ശ്രദ്ധാകേന്ദ്രമാക്കിയതെങ്കില്‍ ലെവല്‍ ക്രോസ്, കിഷ്കിന്ധാകാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ആസിഫ് അലിയെ അവസാന റൗണ്ടില്‍ എത്തിച്ചത്.
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി മമ്മൂട്ടിക്ക് വീണ്ടുമൊരു സംസ്ഥാന പുരസ്കാരം നേടിക്കൊടുക്കുമോയെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി ഒരുസാമ്യവുമില്ലത്തയാളാണ് പോറ്റി. ലെവല്‍ ക്രോസ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിയും കടുത്തമല്‍സരം കാഴ്ചവയ്ക്കുന്നു. ലെവല്‍ ക്രോസിന് പുറമെ കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീചിത്രങ്ങളില്‍ ആസിഫ് അലിയുടെ പ്രകടനം ജൂറിക്ക് മുന്നിലുണ്ട്.
കിഷ്‌കിന്ധാകാണ്ഡത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്‍, ആവേശത്തിലെ രങ്കണ്ണനായി വന്ന ഫഹദ് ഫാസില്‍, എ.ആര്‍.എം എന്ന ചിത്രത്തില്‍ മൂന്നുകഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസ് എന്നിവരും ജൂറിയുടെ പരിഗണനയ്ക്കുണ്ട്.
200 കോടി ക്ലബ്ബില്‍ കയറി മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്സ്, വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ മികവുകാട്ടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, കോളജ് ക്യാംപസുകളിലെ ട്രന്‍റ് സെറ്ററായ പ്രേമലു,, ക്രൂരത കടന്നുപോയെന്ന വിമര്‍ശനം കേട്ട മാര്‍ക്കോ, ഐ.എഫ്.എഫ് കെയില്‍ രണ്ടുപുരസ്കാരങ്ങള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ , ത്രിമാന ചിത്രങ്ങളായ എ.ആര്‍.എം, ബറോസ് അങ്ങനെ കാഴ്ചവൈപുല്യമാണ് ജൂറിക്ക് മുന്നില്‍.
കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ അഭിമാനമായ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ പ്രഭയുടെ വേഷമിട്ട കനി കുസൃതി, അനുവിനെ അവതരിപ്പിച്ച ദിവ്യപ്രഭ, രേഖാചിത്രത്തിലെ രേഖാ പത്രോസായ അനശ്വര രാജന്‍, ബോഗെയ്ന്‍ വില്ലയിലെ റീതു എന്ന എസ്തര്‍ ഇമ്മാനുവലായി മാറിയ ജ്യോതിര്‍മയി, എ.ആര്‍.എമ്മില്‍ മണിയന്‍റെ ഭാര്യയും അജയന്‍റെ മുത്തശ്ശിയുമായി വരുന്ന മാണിക്യത്തെ അവതരിപ്പിച്ച സുരഭി ലക്ഷ്മി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ, ഷംല ഹംസ എന്നിവരൊക്കെ മികച്ച നടിമാരാകാന്‍ മല്‍സരിക്കുന്നു. സൂക്ഷമദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമും അന്തിമ റൗണ്ടിലുണ്ട്.
പ്രേക്ഷകര്‍ കണ്ടതും കാണാത്തതുമായ 128 ചിത്രങ്ങള്‍ മല്‍സരത്തിനെത്തിയെങ്കിലും പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷം മുപ്പതുശതമാനം ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















