
ദുബായ്: ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോല്‍ക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ നാലുവിക്കറ്റിന് തകര്‍ത്തു. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയം. ഒരു വ്യാഴവട്ടത്തിനുശേഷം ഇതാദ്യമായി ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് സമ്മോഹനമായ മുഹൂര്‍ത്തം. സ്കോർ- ന്യൂസീലൻഡ്: 251-7. ഇന്ത്യ: 254-6.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ലക്ഷ്യം മറികടന്നു. ടൂർണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരിൽ പഴികേട്ട രോഹിത് ശർമയുടെ ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യക്ക് തുണയും ധൈര്യവുമായത്. തുടക്കം മുതൽ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകൾ നേരിട്ട് 76 റൺസ് നേടി. 48 റൺസ് നേടിയ ശ്രേയസ് അയ്യരും വിജയത്തിൽ നിർണായകമായി. 49-ാം ഓവറിലെ അവസാന പന്തിൽ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍നിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചത്. കെ.എൽ. രാഹുലും (34) ജഡേജയും (9) ആണ് ജയിക്കുമ്പോൾ ക്രീസിൽ.
മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 83 പന്തുകളിൽനിന്നാണ് രോഹിത്തിന്റെ 76 റൺസ്. ടൂർണമെന്റിലെ രോഹിത്തിന്റെ ആദ്യ അർധ സെഞ്ചുറിയാണിത്. ഒടുവില്‍ അനാവശ്യമായി ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പുറത്തായി. രചിന്‍ രവീന്ദ്രയുടെ ഓവറില്‍ ക്രീസില്‍നിന്ന് കയറിക്കളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ പന്ത് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെ കൈയിലെത്തി. ലാഥം സമയം പാഴാക്കാതെ സ്റ്റമ്പ് ചെയ്യുകയായിരുന്നു.
ഒരറ്റത്ത് രോഹിത് ശര്‍മ തകര്‍പ്പനടികളുമായി മുന്നോട്ടുപോകവേ മറുവശത്ത് ആങ്കറിങ് റോളിലായിരുന്ന ശുഭ്മാന്‍ ഗില്‍ 19-ാം ഓവറിലാണ് വിക്കറ്റ് കളഞ്ഞത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് തകര്‍പ്പനായി ക്യാച്ചുചെയ്ത് പുറത്താക്കുകയായിരുന്നു. 50 പന്തു നേരിട്ട ഗില്‍ ഒരു സിക്‌സ് സഹിതം 31 റണ്‍സ് നേടി.
വണ്‍ഡൗണായെത്തിയ വിരാട് കോലിക്ക് രണ്ട് പന്തുകള്‍ മാത്രമേ നേരിടാനായുള്ളൂ. സാന്റ്‌നറുടെ പന്തില്‍ സിംഗിളെടുത്ത കോലി, തൊട്ടടുത്ത മിക്കായേല്‍ ബ്രേസ്‌വെലിന്റെ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. രോഹിത്തുമായി കൂടിയാലോചിച്ചശേഷം റിവ്യൂ നല്‍കിയെങ്കിലും ബാറ്റില്‍ എഡ്ജ് കണ്ടെത്താനായില്ല. തുടർന്ന് ക്രീസിൽ നിലയുറപ്പിച്ചു കളിച്ച ശ്രേയസ് അയ്യർ 62 പന്തിൽനിന്ന് 48 റൺസ് നേടി പുറത്തായി. അർധ സെഞ്ചുറിയിലേക്ക് രണ്ട് റൺസ് മാത്രം അകലം നിൽക്കേ, രവീന്ദ്ര ജഡയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇതിനിടെ ഒരുതവണ ശ്രേയസ് ക്യാച്ചിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു. പടുത്തുയര്‍ത്തിയെങ്കിലും 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു.
മികവോടെ മുന്നോട്ടുപോവുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ പെട്ടെന്ന് വീഴ്ത്തി ഇന്ത്യ ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം ചോര്‍ത്തി. അവിടെനിന്ന് പിന്നീട് കരകയറാന്‍ ന്യൂസീലന്‍ഡിനായില്ല. ആധിപത്യം നഷ്ടപ്പെട്ട ന്യൂസീലന്‍ഡിന് പിന്നീട് താളം കണ്ടെത്തുക ദുഷ്‌കരമായി. ആദ്യ പത്തോവറില്‍ 69 റണ്‍സ് നേടിയ ബ്ലാക്ക് ക്യാപ്പുകാര്‍ക്ക്, പിന്നീടുള്ള പത്തോവറില്‍ 24 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഇന്ത്യയുടെ സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റ് കൈയില്‍ പന്തെടുത്തുതുടങ്ങിയതോടെയാണ് ന്യൂസീലന്‍ഡ് സ്‌കോറിന് വേഗം കുറഞ്ഞത്. മത്സരത്തിലെ 38 ഓവറും സ്പിന്നര്‍മാരാണ് എറിഞ്ഞത്. ഓപ്പണിങ് വിക്കറ്റില്‍ വില്‍ യങ്-രചിന്‍ രവീന്ദ്ര സഖ്യം 48 പന്തില്‍ 57 റണ്‍സ് നേടിയിരുന്നെങ്കില്‍ നാലാം വിക്കറ്റില്‍ ഡറില്‍ മിച്ചല്‍-ടോം ലാഥം സഖ്യം 66 പന്തില്‍ നേടിയത് 33 റണ്‍സ് മാത്രം. ആദ്യ പത്തോവറില്‍ നേടിയ അതേ റണ്‍സ് തുടര്‍ന്നുള്ള 20 ഓവറില്‍ നേടാന്‍ ന്യൂസീലന്‍ഡിനെക്കൊണ്ട് കഴിയാത്തവിധം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കി. 14-ാം ഓവറില്‍ ഡറില്‍ മിച്ചല്‍ ബൗണ്ടറി നേടിയതില്‍പ്പിന്നെ 27-ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സ് സിക്സ് നേടിയാണ് പന്തൊന്ന് അതിര്‍ത്തി കടന്നുകണ്ടത്. ഇതിനിടെയുള്ള 81 പന്തുകളില്‍ ഒറ്റ ഫോറോ സിക്സോ പിറന്നില്ല.
ഇന്ത്യക്കിത് തുടര്‍ച്ചയായി 15-ാം തവണയാണ് ഏകദിനത്തില്‍ ടോസ് നഷ്ടപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി 12-ാം തവണയാണ് രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രെയിന്‍ ലാറയുടെ റെക്കോഡിനൊപ്പമെത്തി. 1998 ഒക്ടോബര്‍ മുതല്‍ 1999 മേയ് വരെയായി 12 തവണ ലാറയ്ക്കും ടോസ് നഷ്ടപ്പെട്ടിരുന്നു. ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി.
ചാമ്പ്യന്‍സ് ട്രോഫിയില്‍ 2000-ല്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസീലന്‍ഡിനായിരുന്നു വിജയം. ഇത്തവണ ഇന്ത്യ ഇതുവരെ തോല്‍ക്കാതെയാണ് ഫൈനലിനിറങ്ങിയത്. അതേസമയം ന്യൂസീലന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് തോറ്റിരുന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് എത്തിയതെങ്കില്‍, ഓസീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വരവ്. ഇന്ത്യയുടെ നാലാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലാണിത്. മുന്‍പ് രണ്ടുതവണ കിരീടം നേടിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group