അയ്മനം : വല്യാട് ഡ്രീം ക്യാച്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നാലാമത് മത്സര വള്ളംകളി ‘അയ്മനം ജലോത്സവ’ത്തിൽ പരിപ്പ് മങ്ങാട്ടുകുഴിയിൽ അദ്വൈത് അനൂപ് ക്യാപ്റ്റനായ ചീറ്റയ്ക്ക് വിജയം. പരിപ്പ് ചീറ്റ ബോട്ട് ക്ലബ്ബിന്റെ ഉടമസ്ഥതത്തിലുള്ള വള്ളമാണ് ചീറ്റ. കല്ലുങ്കത്ര വല്യാട് ഐക്കരശാലി പാലത്തിന് സമീപം മീനച്ചിലാറ്റിലായിരുന്നു വള്ളംകളി. വല്യാട് പുതിയാട്ടിൽ സലി ക്യാപ്റ്റനായ ‘കാശി’ വള്ളത്തിനാണ് രണ്ടാംസ്ഥാനം. 11 ആളുകൾ തുഴയുന്ന തടിവള്ളമായിരുന്നു ഇവ. 10,001 രൂപയും വാസു കൊച്ചുപറമ്പിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയുമായിരുന്നു സമ്മാനം.
ഒന്നുമുതൽ നാലുവരെയുള്ള ആളുകൾ തുഴയുന്ന ഫൈബർ വള്ളങ്ങൾ, അഞ്ച്-ഏഴ്-11 ആളുകൾ തുഴയുന്ന തടിവള്ളങ്ങൾ, 15 ആൾ തുഴയുന്ന ഏഴരപൂട്ട് തറവള്ളം എന്നിവ മത്സരത്തിനെത്തിയിരുന്നു.
മുഹമ്മ സ്വദേശിയായ സാജൻ ആചാരിയാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കെട്ടുവള്ളങ്ങളുടെ ശില്പി. ഇദ്ദേഹം മൂന്ന് മാസങ്ങൾ കൊണ്ടാണ് രണ്ട് വള്ളങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കിയത്. ജലോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയർമാൻ പി.പി.ബിജോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മാസ് ഡ്രിൽ ഫ്ളാഗ് ഓഫ് ചെയ്തു. ഡോ.പി.ആർ.കുമാർ മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള വഞ്ചിപ്പാട്ട് മത്സരം നടത്തി. കവി എസ്.ശ്രീകാന്ത് അയ്മനത്തിനെ ആദരിച്ചു. ഒൻപത് പഴയകാല തുഴച്ചിൽക്കാരെ ആദരിച്ചു. സമാപന സമ്മേളനത്തിൽ കോട്ടയം വെസ്റ്റ് സി.ഐ . കെ.ആർ.പ്രശാന്ത് കുമാർ സമ്മാനദാനം നടത്തി. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ഏറ്റുമാനൂർ ബ്ളോക്കംഗം രതീഷ് വാസു, മൂന്നാം വാർഡംഗം രാധാകൃഷ്ണൻ നെല്ലിപ്പള്ളി, ക്ലബ്ബ് സെക്രട്ടറി ബെർലിറ്റ് മാങ്ങാക്കണ്ടം, ജയ്മോൻ കരീമഠം, ടി.പി.മനു തുടങ്ങിയവർ പ്രസംഗിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group