കല്പറ്റ: ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും’ വൈവിധ്യമേറിയ സർഗാത്മക ആവിഷ്കാരങ്ങളെ ഗവേഷണബുദ്ധിയോടെ സമീപിച്ചെന്ന് പത്മപ്രഭാ പൊതുഗ്രന്ഥാലയം എം.പി. വീരേന്ദ്രകുമാർഹാളിൽ നടന്ന 188-ാമത് പുസ്തകചർച്ച അഭിപ്രായപ്പെട്ടു. കെ.സി. നാരായണൻ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ലേഖനസമാഹാരമാണ് ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും’.
എം. ഗംഗാധരൻ പുസ്തകം അവതരിപ്പിച്ചു. രാജു ഫിലിപ്പ് മോഡറേറ്ററായിരുന്നു. ആനന്ദിന്റെ കഥകൾ, എം.ടി. യുടെ നോവൽ, മാധവിക്കുട്ടിയുടെ ആത്മകഥ, രവീന്ദ്രന്റെ യാത്രകൾ, മുരളിയുടെ അഭിനയമികവ്, സി.പി. രാമചന്ദ്രന്റെ കവിത, ആട്ടക്കഥകൾ എന്നിങ്ങനെ വ്യത്യസ്തമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഈ പുസ്തകം സാഹിത്യപ്രേമികൾക്കും പഠിതാക്കൾക്കും മികച്ച സഹായഗ്രന്ഥമായി മാറുന്നുണ്ട്. സവിശേഷമായ അന്വേഷണത്വര അന്തർധാരയായി വർത്തിക്കുന്ന കൃതി ഗാന്ധിയെയും മാധവിക്കുട്ടിയെയും പറ്റി വായനക്കാരിൽ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുന്നതായി കാണാമെന്നും പുസ്തകചർച്ചയിൽ അഭിപ്രായമുയർന്നു.
189-ാം പുസ്തകചർച്ച നവംബർ ഒൻപതിന് വൈകീട്ട് മൂന്നിന് എം.പി. വീരേന്ദ്രകുമാർഹാളിൽ നടക്കും. സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച ദക്ഷിണകൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ ‘ദി വെജിറ്റേറിയൻ’ ചർച്ച ചെയ്യും. ഡോ. കെ.ടി. അഷറഫ് അവതരിപ്പിക്കും.
ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ, സി.കെ. കുഞ്ഞികൃഷ്ണൻ, കെ. ഇന്ദിര, ഡോ. കെ.ടി. അഷറഫ്, ബാലൻ വേങ്ങര, സി.എഫ്. ബീന, ഐ. ഉഷ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group