ലോകം ഇന്നാഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്. പരസ്പരം പടവെട്ടിയുള്ള നാശം ആഗ്രഹിക്കുന്നില്ല. സ്വന്തം ജീവിതത്തിലൂടെ ഇതിലേക്കുള്ള ജീവിതപ്പാത തുറന്നു തന്നിടത്താണ് ഗാന്ധിജി ശ്രദ്ധേയനായിത്തീരുന്നത്. ഗാന്ധിയുടെ ചിന്തകളും പ്രവർത്തനങ്ങളും പഠിക്കാൻ ചെറുപ്പക്കാർ താല്പര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു. അഹിംസ, സഹനം ആയിരുന്നു ഗാന്ധിജിയുടെ സമരായുധം. ജവഹർ ലാർനെഹ്‌റു ആ സമരായുധത്തിന്റെ ശക്തി തിരിച്ചറിഞ്ഞു കൊണ്ട് എഴുതി " ഗാന്ധിയോടൊപ്പം വലുപ്പമില്ലെങ്കിൽ ഒരാൾക്കും ഗാന്ധിജിയുടെ യഥാർത്ഥ ജീവിതം എഴുതാനാവില്ല. അതുകൊണ്ടു തന്നെ ഈ മനുഷ്യന്റെ പൂർണ്ണവും പര്യാപ്തവുമായ ജീവിതം എഴുത്തിലൂടെ ലഭ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. ഗാന്ധിയുടെ ജീവിതം എഴുതുക എന്നതു തന്നെ ശ്രമകരമായിരിക്കെ, അത് ഏറെശ്രമകരമാക്കുന്നത് ആ ജീവിതം ഇന്ത്യയുടെ ജീവിതവുമായി അര റ്റാണ്ടിലധികം കാലം ഗാഢബന്ധത്തിലായിരുന്നു എന്നതിനാലാണ്. എങ്കിലും ധാരാളം പേർ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് എഴുതുമ്പോൾ ആ അതുല്യമായ ജീവിതചര്യയുടെ ചില ഭാഗങ്ങളിലേക്കെങ്കിലും വെളിച്ചം വീശാനും ഇന്ത്യാ ചരിതത്തിലെ ഈ സ്മരണീയ കാലത്തെക്കുറിച്ച് മറ്റുള്ളവർക്ക് അല്പം ചില ധാരണകൾ നൽകാനും അവർക്ക് കഴിഞ്ഞേക്കും........
ജനങ്ങൾ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ച് എഴുതും. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും പ്രവർത്തനങ്ങളും അവർ ചർച്ച ചെയ്യുകയും വിമർശിക്കുകയും ചെയ്യും. എന്നാൽ നമ്മിൽ ചിലർക്ക് അദ്ദേഹം സിദ്ധാന്തങ്ങൾക്കപ്പുറം നമ്മുടെ നിസ്സാര ജീവിതം മഹത്തും പ്രസക്തവുമാക്കിയ ഉജ്ജ്വലവും സ്നേഹ നിധിയുമായ ഒരു രൂപമാണ്. അദ്ദേഹത്തിന്റെ നിര്യാണം നമ്മിൽ ശൂന്യതയും ഏകാന്തതയും നിറക്കുന്നു. ഈ മനുഷ്യന്റെ വിവിധ ചിത്രങ്ങൾ എന്റെ മനസ്സിൽ നിറയുന്നു. എപ്പോഴും പുഞ്ചിരി നിറയുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ അഗാധ ദുഃഖത്തിന്റെ തടാകങ്ങൾ കൂടിയാണ്. എന്നാൽ ഏറ്റവും നിർണായകവും പ്രധാനവുമായ ചിത്രം 1930 ൽ ഉപ്പുസത്യാഗ്രഹത്തിനായി ദണ്ഡും കൈയ്യിലേന്തി ദണ്ഡി കടപ്പുറത്തേക്ക് അദ്ദേഹം നടത്തിയ ജാഥയുടേതാണ്. ഇവിടെ ഇതാ സത്യാന്വേഷിയായ ഒരു തീർത്ഥാടകൻ, ശാന്തൻ, സമാധാന പ്രിയൻ, നിശ്ചയദാർഢ്യവും നിർഭയത്വവുമുള്ളയാൾ അന്വേഷണവും തീർഥാടനവും തുടരും; അനന്തരഫലങ്ങളെ കൂസാതെ."(വിവർത്തനം: കെ.വിജയൻ പണിക്കർ )
ഗാന്ധിജി ലോക ജനതയ്ക്കു മുമ്പിൽ തുറന്നിട്ടത് രാഷ്ട്രീയാഖ്യാനത്തിലെ മാനവികതയാണ്. ദൃഢമായ ജീവിതാവബോധത്തിന്റെ രാഷ്ട്രീയ യാത്ര അതോടൊപ്പം തുടർന്നു. അദ്ദേഹത്തിന്റെ രാഷ്ടീയം നിസ്വ ജീവിതത്തിന്റെ ചിത്രം എന്നും പ്രതിഫലിപ്പിച്ചു. ഗ്രാമജീവിതം ഗാന്ധിജിക്ക് ദൂരങ്ങൾ ഇല്ലാത്ത രാഷ്ട്രീയത്തിന്റെ മണ്ണ് ആയിരുന്നു. ഗാന്ധിജിയുടെ ദീർഘ സഞ്ചാരത്തിന്റെ ഭാഷ ഇന്ത്യൻ ജീവിതം അറിഞ്ഞതായിരുന്നു. സ്ത്രീകൾക്കൊപ്പം എന്നും ഗാന്ധിജി കൂടെ നിന്നു. ഹരിജനിൽ എഴുതുമ്പോൾ ചിലയിടത്തൊക്കെ അത് ശക്തമായി അക്ഷരങ്ങളിൽ തിളങ്ങി നിന്നു.
"സ്ത്രീയെ പുരുഷന്റെ നല്ലപാതിയായി വിശേഷിപ്പിക്കുന്നു. സ്ത്രീക്ക് പുഷന്റെ അതേ അവകാശങ്ങൾ ഇല്ലാത്തിടത്തോളം കാലം, പെൺകുട്ടിയുടെ ജനനം ആൺകുട്ടിയുടേതിനു തുല്യമായി ആഘോഷിക്കാത്തിടത്തോളം കാലം, ഇന്ത്യ ഭാഗികമായി സ്തംഭനാവസ്ഥയിലാണെന്നു നാം തിരിച്ചറിയണം. സ്ത്രീകളെ അടിച്ചമർത്തുന്നത് അഹിംസയുടെ നിഷേധമാണ്. "
(എം.കെ. ഗാന്ധി, ഹരിജൻ, ഓഗസ്റ്റ് 18, 1940)
ഒരു സ്ത്രീയാണ് ഗാന്ധിജിയെ അർദ്ധ നഗ്ന ഫക്കീർ ജീവിതം തുടരാൻ നിമിത്തമായതെന്ന കഥ പ്രസിദ്ധമാണ്.
" ഒരിക്കൽ ഗാന്ധിജി വൈഗാ നദിയിൽ കുളിക്കാനിറങ്ങി. അല്പം അകലെയായി കുളിക്കുന്ന ഒരു സ്ത്രീ ഗന്ധിജിയുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ ഒരറ്റം നദിയിൽ മുക്കി മറ്റേ അറ്റം ഉണങ്ങാൻ വെയിലത്ത് നില്ക്കുന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവം സ്ത്രീയോട് ദയ തോന്നി ഗാന്ധിജി തന്റെ തലയിൽ കെട്ടിയ നീളൻ തലപ്പാവ് അഴിച്ചെടുത്ത് സാധു സ്ത്രീക്ക് നദിയിലൂടെ ഒഴുക്കിക്കൊടുത്തു. നദിയൊഴുക്കിൽ നിന്ന് അതു കിട്ടിയ സ്ത്രീ ഗാന്ധിജിയെ നോക്കി കൈകൂപ്പി. അന്നുമുതൽ മഹാത്മാവ് ശിരോ വസ്ത്രവും മേൽവസ്ത്രവും എന്നന്നേക്കുമായി ഉപേക്ഷിച്ചു. അന്നു മുതലാണ് ഗാന്ധിജി അർദ്ധ നഗ്നനായത്. അത് വലിയൊരു ജീവിതാശയം ആകുന്നു. അതുകൊണ്ട് ഗാന്ധിജിയെ ലോകം തിരിച്ചറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ഈ കുറിപ്പ് ഗാന്ധിയുടെ ഉയർത്തെഴുനേല്പിന്റെ പ്രസക്തി സൂചിപ്പിച്ച് ബി.രാജീവൻ നടത്തിയ വിശകലനം ഓർമിപ്പിച്ച് നിർത്തട്ടെ.
"ഇന്ന് ലോക രാഷ്ട്രീയം ആകെ മാറിയിരിക്കുന്നു. പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ അധികാരത്തെ ആകെ തകർത്തു കൊണ്ട് പുതിയൊരു കോളനിയാനന്തര രാഷ്ട്രീയം (Post colonial Politics) ലോകത്തെങ്ങും ഉയർന്നുവന്നിരിക്കുന്നു. ഇങ്ങനെ ഗാന്ധിസത്തെ അപ്രസക്തമാക്കാൻ ശ്രമിച്ച ആശയങ്ങളും സിദ്ധാന്തങ്ങളും പിൻവലിയാൻ തുടങ്ങിയ സാഹചര്യത്തിൽ ഗാന്ധി വീണ്ടും പൂർവ്വാധികം പ്രസക്തിയോടെ ഉയർത്തെഴുനേൽക്കാൻ തുടങ്ങിയിരിക്കുന്നു എന്നു പറയാം.
ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഗാന്ധിയുടെ ഉയർത്തെഴുന്നേല്പിന്റെ ഈ സന്ദർഭം അങ്ങേയറ്റം പ്രധാനമാണ്. ഗാന്ധിയെ പുറത്തു നിർത്തിയ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകാലത്തെ ഇന്ത്യയുടെ രാഷ്ടീയാനുഭവം തന്നെ മതിയാവും ഇന്ന് ഗാന്ധിയുടെ മടങ്ങിവരവ് എത്രമാത്രം രാഷ്ടീയപ്രാധാന്യമുള്ളതാണെന്ന് വ്യക്തമാകാൻ. ഗാന്ധിവധത്തിനു ശേഷം ഇന്ത്യൻ കർഷകരും കൈവേലക്കാരും ദളിതരുമടങ്ങുന്ന കീഴാള ജനതയുടെ ജീവിതത്തിന് സംഭവിച്ച പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമുള്ള തകർച്ച, ഗാന്ധിയെ വധിച്ച സംഘ പരിവാർ ശക്തികൾ ഇന്ത്യൻ രാഷ്ടീയത്തിൽ കൈവരിച്ച വളർച്ചയും നേട്ടങ്ങളും, ഇവയൊക്കെ കണക്കിലെടുത്തു കൊണ്ടു വേണം മഹാത്മാ ഗാന്ധിയുടെ രാഷ്ടീയത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ പ്രാധാന്യം നാം മനസ്സിലാക്കാൻ "
(ഉയിർത്തെഴുന്നേൽക്കുന്ന ഗാന്ധി - ബി.രാജീവൻ)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































