കത്തുകൾക്ക് സുഗന്ധമുണ്ടായിരുന്ന ഒരു കാലം...;ഷർമിള പനോളി
സെപ്തംബർ 1 — ലോക കത്തെഴുത്തു ദിനത്തിൽ, അച്ഛന് ഷർമിള പനോളി എഴുതിയ കത്ത്
ഇന്ന് സെപ്തംബർ 1. ലോക കത്തെഴുത്തു ദിനം.
കത്തുകൾ എഴുതിയിരുന്ന ഒരു പൂർവ്വകാലത്തെ ഓർമ്മപ്പെടുത്തുന്ന ദിനം. കത്തുകൾ എഴുതുന്ന കാലം പോയി. ലൗ ലറ്ററുകളുടെ സുവർണ്ണകാലവും പോയ് മറഞ്ഞു.
ഇന്ന് അക്ഷരം അറിയാത്തവർക്കുപോലും എഴുതാം. Voice Message-കൾ വാക്കുകളായി എഴുതിത്തരാൻ Meta-യും Gemini-യും ഉണ്ട്. Email-ഉം WhatsApp-ഉം ഉണ്ട്.
പക്ഷേ, കത്തുകൾക്ക് ഉണ്ടായിരുന്ന ആ ഒരു പ്രത്യേകത ഇന്നത്തെ സന്ദേശങ്ങൾക്കുണ്ടോ?
കൈപ്പടയിൽ എഴുതിയ ഒരു കത്തിൽ എഴുത്തുകാരന്റെ മനസ്സുണ്ടായിരുന്നു. കടലാസിൽ വീണ ഓരോഅക്ഷരത്തിനും ഒരു സ്പർശമുണ്ടായിരുന്നു. കത്ത് തുറക്കുമ്പോൾ അതിനൊപ്പം തുറന്നിരുന്നത് ഒരാളുടെ ഹൃദയം തന്നെയായിരുന്നു.
ഓസ്‌ട്രേലിയൻ എഴുത്തുകാരനായ Richard Simpkin 1990-കളിൽ ഒരു കത്തെഴുത്തു ഭ്രാന്തനായിരുന്നു. പല മഹാന്മാർക്കും VIP-കൾക്കും അദ്ദേഹം കത്തെഴുതി. അവരിൽനിന്ന് ലഭിച്ച മറുപടികൾ അദ്ദേഹം സമാഹരിച്ച് “Australian Legends” എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു.
അത് ഒരു പ്രചോദനമായി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം 2014 സെപ്തംബർ 1 മുതൽ കത്തെഴുത്തു ദിനം ഓസ്‌ട്രേലിയയിൽ ആചരിച്ചു തുടങ്ങി. പിന്നീട് അത് ലോകമെമ്പാടും പടർന്നു.
ഇന്ന് തുറന്നു പറയാനും എഴുതാനും ഉള്ള ദിവസം കൂടിയാണ്.
അതുകൊണ്ട് ഇന്ന് ഞാൻ എന്റെ അച്ഛന് ഒരു കത്തെഴുതി.
അച്ഛന്റെ കാലത്ത് ഒരുപാട് പേർ കത്തുകളയച്ചിരുന്ന ഒരു കാലത്താണ് അച്ഛൻ ജീവിച്ചിരുന്നത്. അച്ഛൻ പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്ററായിരുന്നു.
അങ്ങനെയൊരു അച്ഛന്, കത്തുകളുടെ ഒരു കാലത്തെ ഓർമ്മിപ്പിക്കുന്ന ഈ ദിവസം, അദ്ദേഹത്തിന്റെ കുഞ്ഞുമകൾ എഴുതുന്ന കത്ത്..
പ്രിയപ്പെട്ട അച്ഛന്, തലശ്ശേരി
01.09.2026
അച്ഛന് അവിടെ സുഖമാണെന്ന് കരുതുന്നു. ഭക്ഷണമൊക്കെ കൃത്യമായിട്ട് കിട്ടുന്നുണ്ടല്ലോ.
ഞാൻ ചൂടോടെ ചുട്ടുതരുന്ന പേപ്പർ ദോശ അച്ഛന് വല്യ ഇഷ്ട്ടമായിരുന്നുവല്ലോ. പ്ലേറ്റും കൊണ്ട് അച്ഛൻ എപ്പോഴും എന്റടുത്തു വന്നിരുന്നു. ദോശ ഓരോന്നായി ചൂടോടെ വാങ്ങി കഴിക്കുമായിരുന്നത് ഓർമ്മയുണ്ടോ?
എനിക്കിവിടെ സുഖമാണച്ഛാ.
എന്റെ മക്കളൊന്നും അച്ഛൻ കാണുമ്പോഴുള്ള കുഞ്ഞു മക്കളല്ല. അവരൊക്കെ എന്നെക്കാൾ വലുതായിരിക്കുന്നു. മക്കൾക്കൊക്കെ ജോലിയായി. അവർ ജോലി സ്ഥലത്ത് താമസവുമായി. നാട്ടിൽ ഞങ്ങൾ മാത്രമേയുള്ളു.
ഉണ്ണി എല്ലാ ആഴ്ചയിലും വരും. അതുതന്നെ വല്യ സമാധാനം. അവൻ ഞങ്ങളെ നന്നായിട്ട് നോക്കുന്നുണ്ട്.
മാളു വല്ലപ്പോഴുമേ വരാറുള്ളു. കുഞ്ഞുമോനെയും കൊണ്ട് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് തന്നെ. പിന്നെ അവൾക്ക് ജോലിക്കും പോകേണ്ടതല്ലേ.
അച്ഛൻ കണ്ടിട്ടില്ലാത്ത രണ്ടുപേർ ഇപ്പോൾ എന്റെ കുടുംബത്തിലുണ്ട്. മാളൂന്റെ ഭർത്താവ് സുദേവും, അവളുടെ കുഞ്ഞുവാവ അഥർവും. ഞങ്ങളവനെ കുട്ടൂന്ന് വിളിക്കും.
എന്നെ അവന് നല്ല ഇഷ്ട്ടമാണച്ഛാ.
മാളൂന്റെ കല്യാണ ദിവസം ഞാൻ അച്ഛനെ ഒരുപാട് മിസ്സ് ചെയ്തു. അച്ഛന്റെ കാലിൽ തൊട്ടു തൊഴുതിട്ട് വേണമായിരുന്നു അവൾ കല്യാണപ്പന്തലിലേക്ക് ഇറങ്ങാൻ.
ഒന്നിനും കഴിഞ്ഞില്ലല്ലോ...
ഇടക്കൊക്കെ അച്ഛൻ എന്നെ കാണാനായി സൈക്കിൾ ഓടിച്ചു വരുന്നതായിട്ട് എനിക്ക് feel ചെയ്യും. അതോടെ എന്റെ കണ്ണ് നിറയും.
ഇനിയൊരിക്കലും അച്ഛനെ കാണാൻ സാധിക്കില്ല എന്ന പരമാർത്ഥം വല്ലാത്ത വേദനയാണച്ഛാ.
വല്ലപ്പോഴും ഒന്ന് കണ്ടാ മതിയായിരുന്നു.
ചിലപ്പോൾ ഞാൻ, അച്ഛനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ എത്ര വയസ്സായിട്ടുണ്ടാവും, എത്ര വയസ്സനായിട്ടുണ്ടാവും എന്നൊക്കെ ഓർത്തുനോക്കും.95 വയസ്സ് അത്ര ചെറിയ വയസ്സല്ലല്ലോ.
ഞാൻ ആക്‌സിഡന്റായി കിടപ്പായപ്പോഴും അച്ഛന്റെ അഭാവം എനിക്ക് നന്നായി feel ചെയ്തു.
എന്റെ മോൾക്ക് എന്താ പറ്റിയതെന്ന് ചോദിച്ചു വേദനിക്കാൻ എനിക്കെന്റെ അച്ഛനല്ലാതെ വേറെ ആരാ ഉള്ളത്?
എന്റെ മക്കളെന്നെ നന്നായിട്ട് നോക്കി. ഓപ്പറേഷൻ നടത്തി. ഒമ്പത് മാസം എന്നെ പരിചരിക്കാൻ ഒരു ഹോം നഴ്സിനെയും വെച്ചുതന്നു.
എന്നാലും എന്റെ അച്ഛന് വേദനിക്കുന്നത്രയും അവർക്കു വേദനിച്ചില്ല എന്നെനിക്ക് തോന്നി.
അതെന്റെ വെറും തോന്നലായിരിക്കാം.എന്നാലും അച്ഛനമ്മമാരുള്ളപ്പോഴല്ലേ ഞങ്ങൾ കുട്ടികളാവുന്നുള്ളു.
“ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമൊ
ഇന്നലെ എന്റെ നെഞ്ചിലെ...”
ഈ പാട്ടു കേൾക്കുമ്പോഴും മനസ്സിന് വല്ലാത്ത വിങ്ങലാണ്.
എന്റെ കണ്ണുകൾ നിറയും.
ഈ കത്ത് എഴുതുമ്പോഴും അച്ഛനെ കാണാൻ വാശി പിടിക്കുന്ന അച്ഛന്റെ കുഞ്ഞുമോളായിപ്പോകുന്നു ഞാനും.
ഇനി എത്ര ജന്മമുണ്ടെങ്കിലും ഈ അച്ഛന്റെ മോളായി മാത്രം ജനിച്ചാൽ മതിയെനിക്ക്.
ഇനിയൊന്നും എഴുതാൻ വയ്യ അച്ഛാ...
തൽക്കാലം നിർത്തുന്നു.
സ്നേഹപൂർവ്വം,
ഷർമിള നോളി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
