തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ തൃശ്ശൂർ ടൈറ്റൻസിനെ ഒരു റണ്ണിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ 171 റൺസിന് ഓൾഔട്ടായപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് 20 ഓവറിൽ 170 റൺസെടുക്കാനേ സാധിച്ചുള്ളൂ. തുടരെ അഞ്ച് തോൽവികൾക്ക് ശേഷമാണ് കൊച്ചി വിജയവഴിയിൽ തിരിച്ചെത്തുന്നത്.
മധ്യനിരയിൽ മനുകൃഷ്ണനും (50) സച്ചിൻ സുരേഷും (46) ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 90 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. തൃശൂരിന് വേണ്ടി ശരത് ചന്ദ്രപ്രസാദ് നാല് വിക്കറ്റും അബ്ദുൾ റമീസ് മൂന്ന് വിക്കറ്റും വീഴ്ത്തി.
172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ തൃശൂരിനായി ഷോൺ റോജർ (41), എ.കെ. അർജുൻ (32), നിഖിൽ തോട്ടത്ത് (31) എന്നിവർ പൊരുതിയെങ്കിലും മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ കാർത്തിക് ബി. നായരുടെ പ്രകടനം കൊച്ചിക്ക് തുണയായി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ എം.എസ്. അഖിലും എസ്.എസ്. ഷാരോണും തകർപ്പൻ അടി പുറത്തെടുത്തെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്തിൽ ഷാരോണിനെ പുറത്താക്കി മുഹമ്മദ് ആഷിക് കൊച്ചിക്ക് നാടകീയ വിജയം സമ്മാനിച്ചു. കാർത്തിക് ബി. നായരാണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.
ഗ്രീൻഫീൽഡിനെ ഇളക്കിമറിച്ച് 'യൂണിവേഴ്‌സൽ ബോസ്'
മത്സരശേഷം വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ മൈതാനത്തിറങ്ങിയത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ആവേശക്കടലാക്കി. എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവൽ, തൃശൂർ താരം മുഹമ്മദ് ഇനാൻ എന്നിവർക്കെതിരെ ബാറ്റ് വീശിയ ഗെയ്ല്‍ സ്റ്റേഡിയത്തിൽ സിക്സർ മഴ പെയ്യിച്ചു. ശ്രീശാന്ത് എറിഞ്ഞ പന്തുകൾ ബൗണ്ടറി കടത്തിയ ഗെയ്ല്‍, പിന്നീട് ശ്രീശാന്തിന് പന്തെറിഞ്ഞു കൊടുക്കുകയും ചെയ്തു. ബാറ്റിങ്ങിന് പുറമെ ശ്രീശാന്തിന്റെ ശിക്ഷണത്തിൽ മോഹൻലാലിന്റെ സ്റ്റൈലിൽ "എന്താ മോനെ ദിനേശാ..." എന്ന് മലയാളത്തിൽ പറഞ്ഞ ഗെയ്ല്‍ ആരാധകരുടെ മനംകവർന്നു. ചടങ്ങിൽ കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാർ ഗെയിലിനെ ആദരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
