മിയാമി: ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. തീപാറുന്ന പോരാട്ടം കണ്ട മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. സമനില വഴങ്ങിയെങ്കിലും അഞ്ച് പോയിന്റോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗലും നോക്കൗട്ടിലേക്ക് മുന്നേറി. ഏഴ് പോയിന്റോടെയാണ് കൊളംബിയ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഇതോടെ നോക്കൗട്ടില്‍ പോര്‍ച്ചുഗലിന് ക്രൊയേഷ്യയും കൊളംബിയക്ക് ഘാനയുമാണ് എതിരാളികള്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ തകർത്ത ഡി.ആർ. കോംഗോ മികച്ച മൂന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ടിനെതിരെയും നോക്കൗട്ടിൽ മാറ്റുരയ്ക്കും.
മത്സരത്തിന്‍റെ തുടക്കം മുതൽ ദക്ഷിണ അമേരിക്കൻ കരുത്തരായ കൊളംബിയയാണ് കൂടുതൽ ആക്രമണ ശൈലി പുറത്തെടുത്തത്. ലൂയിസ് ഡയസും ഹൊൺ കോർഡോബയും ചേർന്ന് പോർച്ചുഗൽ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ തകർപ്പൻ സേവുകളും റൂബൻ ഡയസ് നയിച്ച പ്രതിരോധ കോട്ടയും കൊളംബിയയുടെ ഗോൾശ്രമങ്ങളെല്ലാം പരാജയപ്പെടുത്തി. മറുവശത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും ചേർന്ന് മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസ് കോട്ടപോലെ ഉറച്ചുനിന്നതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ കളി ജയിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്താൻ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് മാറ്റങ്ങൾ വരുത്തി. ജാവോ ഫെലിക്സ് നൽകിയ പാസുകളിലൂടെ റൊണാൾഡോയ്ക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാൻ 41-കാരനായ സൂപ്പർ താരത്തിന് സാധിച്ചില്ല. റൊണാൾഡോ ഓഫ്‌സൈഡ് കെണിയിൽ കുടുങ്ങിയതും പറങ്കിപ്പടയ്ക്ക് തിരിച്ചടിയായി. പോർച്ചുഗലിനായി റാഫേൽ ലിയാവോയും മാത്യൂസ് നൂനെസും പകരക്കാരായി ഇറങ്ങിയപ്പോൾ കൊളംബിയക്കായി റിച്ചാർഡ് റിയോസ്, ഹുവാൻ ക്വിന്റേറോ എന്നിവരും കളത്തിലെത്തി.
കളിയുടെ അവസാന മിനിറ്റുകളിൽ ഇരുപക്ഷത്തുനിന്നും വിജയഗോളിനായി കടുത്ത ശ്രമങ്ങൾ നടന്നു. ഇഞ്ചുറി ടൈമിൽ കൊളംബിയൻ താരം ഡാവിൻസൺ സാഞ്ചസ് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കോസ്റ്റ അത് പ്രതിരോധിച്ചു. കളി തീരാൻ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ കൊളംബിയ നേടിയ ഒരു ഗോൾ വാർ (VAR) പരിശോധനയിൽ ഓഫ് സൈഡാണെന്ന് കണ്ടെത്തിയത് അവർക്ക് തിരിച്ചടിയായി. മത്സരത്തിലുടനീളം കൊളംബിയ 23 ഷോട്ടുകൾ പായിച്ചപ്പോൾ പോർച്ചുഗലിന് 13 ഷോട്ടുകൾ മാത്രമാണ് തൊടുക്കാനായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


























