ന്യൂയോർക്ക്: ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പാനമയെ തകർത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം കൊയ്തത്. രണ്ടാം പകുതിയിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം, നായകൻ ഹാരി കെയ്ൻ എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റോടെ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. റൗണ്ട് ഓഫ് 32-ൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെയാകും ഇംഗ്ലണ്ട് നേരിടുക. ഒരൊറ്റ മത്സരം പോലും ജയിക്കാനാകാതെ പാനമ ടൂർണമെന്റിൽ നിന്ന് പുറത്തായി.
ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനെ കടുത്ത പ്രതിരോധ പൂട്ടിട്ടാണ് പാനമ തളച്ചത്. സൂപ്പർ താരങ്ങളായ ബുക്കായോ സാക്കയും മാർക്കസ് റാഷ്ഫോർഡും നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും പാനമ ഗോൾകീപ്പർ ഒർലാൻഡോ മോസ്ക്വേരയുടെ തകർപ്പൻ പ്രകടനം ഇംഗ്ലണ്ടിന് വിനയായി. ആദ്യ 45 മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്നെ പന്ത് തൊടാൻ പോലും അനുവദിക്കാതെ പാനമ പ്രതിരോധം കാത്തതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ പരിശീലകൻ തോമസ് ടുഹേലിന്റെ ഇടപെടൽ മത്സരത്തിൽ നിർണായകമായി.
62-ാം മിനിറ്റില്‍ ബുക്കായോ സാക്ക എടുത്ത മനോഹരമായ കോർണർ കിക്കിൽ നിന്നും ജൂഡ് ബെല്ലിങ്ഹാം ഒരു അസാധ്യ ടച്ചിലൂടെ പന്ത് വലയിലെത്തിച്ച് ഇംഗ്ലണ്ടിന് ആദ്യ ലീഡ് സമ്മാനിച്ചു. 67-ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്ന് ബെല്ലിങ്ഹാം നൽകിയ കൃത്യതയാർന്ന ക്രോസ്സ് ക്യാപ്റ്റൻ ഹാരി കെയ്ൻ ഉഗ്രൻ ഹെഡ്ഡറിലൂടെ പാനമയുടെ ഗോൾവലയിൽ എത്തിച്ചതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു (2-0).
മത്സരത്തിൽ ഗോളടിച്ചതോടെ ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഹാരി കെയ്ൻ സ്വന്തം പേരിൽ കുറിച്ചു. മുൻ ഇതിഹാസ താരം ഗാരി ലിനേക്കറുടെ 10 ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡാണ് തന്റെ 11-ാം ഗോളോടെ കെയ്ൻ തിരുത്തിയെഴുതിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ ജോർദാൻ ഹെൻഡേഴ്സൺ ഏഴ് പ്രമുഖ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇംഗ്ലണ്ടിനായി ബൂട്ട് കെട്ടുന്ന ആദ്യ താരം എന്ന ബഹുമതിയും സ്വന്തമാക്കി. കളിയുടെ അവസാന നിമിഷങ്ങളിൽ പാനമയുടെ ജോസെ ഫജാർഡോ ഒരു ഗോൾ മടക്കിയെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


























