ലോകകപ്പിലെ അതിവേഗ ഗോൾ സ്വന്തമാക്കി മൊറോക്കോയുടെ ഇസ്മായിൽ സായ്ബാരി. സ്കോട്ട്‌ലൻഡിനെതിരെയുള്ള മത്സരത്തിൽ കളി തുടങ്ങി വെറും 71-ാം സെക്കൻഡിലാണ് സായ്ബാരിയുടെ മിന്നൽ ഗോൾ പിറന്നത്. സ്കോട്ടിഷ് പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് ബ്രഹീം ഡയസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് കുതിച്ച സായ്ബാരി പന്ത് വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിലെ മൊറോക്കോയുടെ ആദ്യ മത്സരത്തിൽ ബ്രസീലിനെതിരെയും സായ്ബാരി ലക്ഷ്യം കണ്ടിരുന്നു. ഇതോടെ ലോകകപ്പിൽ തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ മൊറോക്കൻ താരമെന്ന ചരിത്ര റെക്കോർഡും സായ്ബാരി തന്റെ പേരിൽ കുറിച്ചു.
മത്സരത്തിലുടനീളം പന്തടക്കത്തിലും കൃത്യതയാർന്ന പാസുകളിലും ആക്രമിച്ച് കളിക്കുന്നതിലും മൊറോക്കോ തന്നെയാണ് മുന്നിട്ടുനിന്നത്. മൊറോക്കോ ഉതിർത്ത 12 ഷോട്ടുകളിൽ ആറെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു (On Target). എന്നാൽ സ്കോട്ട്‌ലൻഡിന് ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കളിയുടെ അവസാന 20 മിനിറ്റുകളിൽ സമനിലയ്ക്കായി സ്റ്റീവ് ക്ലാർക്കും സംഘവും കഠിനശ്രമം നടത്തിയെങ്കിലും മൊറോക്കൻ പ്രതിരോധം മറികടക്കാനായില്ല. മത്സരത്തിനിടെ ജോൺ മഗ്ഗിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനും പിന്നീട് സ്കോട്ട് മക്ടൊമിനെയെ ഫൗൾ ചെയ്തതിനും പെനൽറ്റിക്കായി സ്കോട്ട്‌ലൻഡ് താരങ്ങൾ ശക്തമായി വാദിച്ചെങ്കിലും റഫറി അത് നിഷേധിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കി.
ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ നാല് പോയിന്റുമായി മൊറോക്കോ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ബ്രസീലിനെതിരെയുള്ള സമനിലയും സ്കോട്ട്‌ലൻഡിനെതിരെയുള്ള ജയവുമാണ് മൊറോക്കോയ്ക്ക് തുണയായത്. ജൂൺ 24-ന് ഹെയ്റ്റിക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താലും മൊറോക്കോയ്ക്ക് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാം. അതേസമയം, ഹെയ്റ്റിക്കെതിരെ ജയിച്ചു തുടങ്ങിയെങ്കിലും സ്കോട്ട്‌ലൻഡിന്റെ അടുത്ത ഘട്ട സാധ്യതകൾ ഇപ്പോൾ പരുങ്ങലിലാണ്. മിയാമിയിൽ നടക്കുന്ന അടുത്ത നിർണ്ണായക മത്സരത്തിൽ ശക്തരായ ബ്രസീലിനെയാണ് സ്കോട്ട്‌ലൻഡിന് നേരിടേണ്ടത്. ഹെയ്റ്റിയെ 3-0ത്തിന് തകർത്ത ബ്രസീലാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമതുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)




