പെരുമാറ്റം ജീവിതം കലങ്ങിമറിഞ്ഞ ജീവിതത്തിനുള്ളിലാണ് നമ്മൾ. വഴുതിത്തെറിക്കുന്നതാകട്ടെ ചോരച്ചാലിലേക്ക്, ദൈന്യതയിലേക്ക്. സംഭ്രമവും സംഘർഷവും നുരയിട്ടു പൊന്തുന്നു. ഒന്നും സ്വസ്ഥത തരുന്നില്ല. ഇതിനിടയിൽ എല്ലാ മുന്നേറ്റങ്ങളും അന്വേഷ ന്നത്തിന്റെ ഫലമാണെന്ന് കാലം മുന്നറിയിപ്പ് തരുന്നു.
ഇതിനാകട്ടെ സർഗ പരമായ തന്റേടം ആവശ്യമാണ്. എന്നിട്ടും കൺകെട്ട് ലോകം വലുതാകുന്നു. ആത്മഹത്യ, വാടകക്കൊല, ആക്രമണങ്ങൾ, അധോലോക ഭീകരതകൾ നന്നായി ഒരുക്കപ്പെടുന്നു. ദു:ഖത്തിലേക്ക് ഒരു ഗൗതമ ഹൃദയവും തപിക്കുന്നില്ല. അപമാനിക്കുകയും വെറുക്കപ്പെടുകയും ചെയ്യുന്നിടത്ത് കേട്ടുമറന്ന പാട്ടായി, മറവിയായി, തിരിഞ്ഞു കുത്തലായി സർഗ്ഗ കലാശങ്ങൾ. ബാലൻസ് ശരിയാക്കാൻ മിനക്കേട് തന്നെ. ആയുധം വെച്ചു കീഴടക്കിയവരെ എങ്ങോട്ടോ കൊണ്ട് പോവുന്നു. എങ്ങോട്ടേയ്ക്കോ. അഴികളിലൂടെ നോക്കുമ്പോൾ കുറേ മുഖങ്ങൾ മാത്രം. പരാധീനതകളും പാരതന്ത്ര്യങ്ങളും കുനു പോലെ പേറുന്ന പരാജിതരുടെ ശബ്ദങ്ങൾ !
ആശയങ്ങളിലേക്ക് നടന്നടുക്കുമ്പോൾ അബേദ്ക്കർ ഉദ്ദേശിച്ചതൊക്കെ ജനാധിപത്യം എന്ന പദം പുനർവായിക്കാൻ പ്രേരിപ്പിക്കുന്നു. ദേശരാഷ്ട്ര നിർമ്മിതിക്ക് ഇന്ത്യൻ വിചാരം നവീനതയുടെ ഉത്സാഹമായി കണ്ടെത്താൻ പ്രേരിതരാകുന്നു. ഇവിടെയാണ് നെഹ്റുവിയൻ ഇന്ത്യ 'ജാതി"യോട് എടുത്ത സമീപനം സംവാദമാകേണ്ടത്. എന്തുകൊണ്ടോ നെഹ്റു, മഹാത്മാഗാന്ധി, ലോഹ്യ, അംബേദ്ക്കർ ചിന്തയിലൂന്നിയ പഠനങ്ങൾ വലുതായി വന്നിട്ടില്ല. ഈ പരിമിതി അതിലേക്ക് പ്രവേശിക്കാൻ സമയം നല്കുന്നു. പ്രാദേശികതയും കേന്ദ്രീകരണവും അടവ് നയം മാത്രമായി ചുരുങ്ങുമ്പോൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. നയമാണ് പ്രധാനം എന്നതിലേക്ക് സിവിൽ സൊസൈറ്റി ഉണരുന്നുണ്ടെങ്കിലും അവയെ വിഴുങ്ങുന്ന പ്രലോഭനങ്ങളും നിരവധി. അതിനൊപ്പം തന്നെ മത ധ്രുവീകരണം, അന്യവൽക്കരണം, ഗ്ലോബൽ മാർക്കറ്റ് ആകർഷണം ചുരുക്കിക്കണ്ടുകൂടാ. ഇതാകട്ടെ രാഷ്ട്രത്തിനേൽപ്പിക്കുന്ന പൊള്ളൽ ചില്ലറയല്ല. ഇതിനാൽ ആശയങ്ങളുടെ സംവാദം നടത്താതിരിക്കാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൗരൻ രംഗത്ത് ഇറങ്ങേണ്ടിവരുന്നു. അങ്ങനെയേ ഇന്ത്യ എന്ന ആശയം ഒലിച്ചു പോകാതെ നിലനില്കുകയുള്ളു. ജാതി കേന്ദ്രീകൃതമായ സമൂഹത്തിൽ ബ്രാഹ്മണ നിരാസം കീഴാള മിത്തുകളിലുടെ ജനങ്ങൾക്കിടയിൽ ചർച്ചയാകേണ്ടതുണ്ട്. പൊട്ടൻ തെയ്യം, പലതരത്തിൽ വായിക്കുന്ന ഗോത്ര ചരിതം, കീഴാളപ്പാട്ടുകൾ എന്നിവ വലിയൊരു സാംസ്കാരിക ധീരതയുടെ അടയാളങ്ങൾ ആവുന്നു. ഡോ. ലോഹ്യ അധ:കൃതരുടെ ഇടയിൽ സംഘടിപ്പിച്ച രാമായണ വായനകൾ നല്കിയ സോഷ്യലിസ്റ്റ് കരുത്തു പോലും നമ്മൾ മറന്നു. ബഹുസ്വര ഇന്ത്യയിലേക്ക് ഗാന്ധി, നെഹ്റു, അംബേദ്കർ, ലോഹ്യ, നാരായണഗുരു എന്നിവരെ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ സമഭാവനയുടെ സെക്കുലർ ഇന്ത്യ വീണ്ടെടുപ്പിലാകുന്നു. പക്ഷേ, പൂച്ചക്കാര് മണി കെട്ടും? ചോദ്യം പഴയത് എങ്കിലും വർത്തമാന ഇന്ത്യയിൽ ഇതിന് പ്രസക്തി ഉണ്ട്.
വ്യത്യസ്തമായ പരിസരത്തിന് വാശിയോടെ പൊരുതലാണ് വിമതത്വം.ആ പോരാട്ടം ഒറ്റപ്പെടുത്തിയേക്കാം. അത് അധികാര മോഹമില്ലാത്തത് ആണെങ്കിൽ സാമുഹ്യതയിൽ ഒരിടമുണ്ട്. മാനുഷിക പ്രവർത്തനത്തിന് ജനസാമാന്യത്തിന്റെ പിന്തുണ നിറഞ്ഞതാണിപ്പോൾ പൊതുപ്രവർത്തന മണ്ഡലം.
ആത്മ പുനർനിർമ്മാണ ശ്രമം പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ല. പരിമിതി തിരിച്ചറിയലാണ് ജാഗ്രത. നവ വരേണ്യ പരിഷ്കാരങ്ങൾക്കിടയിലും നിലനില്പിന്റെ ആകുലത ജനാധിപത്യത്തിൽ എഴുതിച്ചേർക്കാൻ പരിശ്രമിച്ചേ പറ്റൂ. അത് നഷ്ടത്തിൽ കൊണ്ടത്തിച്ചാലും ആഗോളീയതയിലെ വീണ്ടെടുപ്പ് ചെറുതല്ല. നായാടി നടന്ന ഗോത്രവേരുകളുളള ജനതയുടെ ഗോത്ര ദൈവങ്ങൾ, കഴകകാവുത്സവങ്ങൾ, മാംസ ഭക്ഷണ രീതികൾ ടൈം ടേബിൾ വെച്ചു അളക്കുന്നത് ശരിയല്ല.അടിസ്ഥാന സൗകര്യം പൂർത്തിയാക്കാനുള്ള യാത്രയിൽ ശരിയായ തെളിവുകൾ പ്രതിരോധം അടച്ചിടില്ല എന്നത് ചരിത്ര വസ്തുത.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















