മലയാളിക്ക് സുഡാനിൽ വെച്ച് കുഞ്ഞ് പിറന്നു.ആ കുഞ്ഞ് വളർന്നു വലുതായി വീട്ടിനകത്ത് മലയാളം പുറം ലോകത്ത് മറ്റൊരു ഭാഷ പറഞ്ഞു. അവൻ / അവൾ യുവത്വം പൂർത്തിയായപ്പോൾ എഴുത്തിലേക്ക് ആവേശിക്കപ്പെട്ടു. എല്ലാ യാഥാസ്ഥിതക യജമാന ഭക്തിയും മറന്ന് അവർ എഴുതി. ഭാഷയിൽ മലയാളം കണ്ടിട്ടില്ലാത്ത കപ്പൽ, ഒട്ടകം, മരുഭൂമി, വിമാനം, ഫ്ലാറ്റ്, കഫേ പ്രണയം, ലിവിംഗ് റ്റുഗദർ ഇടപെട്ടു. ഈ അട്ടിമറി കാണാതെ പുതുഭാവുകത്വത്തിൽ എത്തില്ല. കാരണോർ വിരട്ടും കുല മഹിമയും പറഞ്ഞ് കുമ്പിടാൻ പറഞ്ഞാൽ അവർ കേൾക്കില്ല. അവരുടെ വിചാരലോകം മറ്റൊരു ലോകക്രമത്തിലാകുന്നു. യുദ്ധം അനുഭവിക്കാത്ത മലയാള മനസ്സല്ല യുദ്ധഭൂമി കണ്ട് ഐക്യദാർഢ്യ പ്ലേ ക്കാർഡുമായി തെരുവിൽ നില്കുന്ന പുറം മലയാള മനസ്സ്. മരിച്ചു വീഴുന്ന കുഞ്ഞുങ്ങളും, പട്ടിണി പേറുന്ന സ്ത്രീകളും, രാജ്യത്തെ ദേശക്കുടുക്കിലാക്കുന്ന പ്രണയവും, കാലുഷ്യം നിറഞ്ഞ അപര വിദ്വേഷവും എടുത്തു കാട്ടുന്ന ഭാഷയിലൂടെ കാല്പനിക അധികാര നിർവൃതി അവർ റദ്ദ് ചെയ്യുന്നു. വിരൽ പഞ്ച് ചെയ്യുന്ന ജോലിയുള്ളവർക്കേ കൃത്യനിഷ്ഠതയുടെ സിലബസ് അറിയൂ. റിട്ടയർ ചെയ്ത് ആവശ്യത്തിലധികം പെൻഷൻ പറ്റി ആത്മസുഖത്തിന് പേനയെടുക്കുന്ന വർക്ക് അത് തിരിച്ചറിയാനാവില്ല.
ഉണർവ്വ്, ഉന്മേഷം നല് കുന്ന എഴുത്തിന് ഉത്തേജകമായ സാമുഹ്യത നിലനിന്നേ പറ്റൂ. രൂപത്തെ സേവ പിടിച്ചുമൂർത്തിയുടെ ദാസനാകുന്ന അനുഷ്ഠാന പ്രക്രിയ കോമരം ആയിത്തീരുന്ന നേരത്തിലുണ്ട്. അത് ഒറ്റയടിക്ക് വന്നു ചേരില്ല.യാത്ര, ബൊഹീമിയൻ തെരുവ്, അൺഫിറ്റ്, ചിന്താഭാരം, യാത്രയിൽ കാണുന്ന കാഴ്ച ഇവയൊക്കെ വന്നുചേരലിൽ പ്രധാനപ്പെട്ടതാകുന്നു. സാമ്പ്രദായികത ഇവിടെ പല്ലില്ലാത്ത ചോദ്യം ? കനം ഉണ്ടെന്നുള്ള കനം ഇല്ലായ്മ പുതിയ എഴുത്തിൽ വന്നുചേരുന്നത് നിസ്സാരമായി കാണരുത്. പരിശീലനം അത്യാവശ്യം പേനയെടുക്കുന്നവരും അതിൽ നിന്ന് മുക്തരല്ല. എല്ലാം ചലനാത്മകമാവുമ്പോൾ വാക്കുകളുടെ നൃത്തശാലയിൽ വായനക്കാരനും എഴുത്തുകാരനും ചുറ്റിത്തിരിയണം. വീട് നമ്പൂതിരിക്കും ചെറുമനും ഒന്നല്ല. അത് കൊണ്ട് ഭാഷയിൽ ചെറ്റയിൽ പാർക്കുന്നവൻ ചെറ്റ. മനയിൽ ഇരിക്കുന്നവൻ തമ്പ്രാൻ. എന്ന ചന്ത ജാതിശ്രേണിയുടെ കുത്തക പൊളിക്കുന്നു. ജനാധിപത്യ മാർക്കറ്റിൽ ചെന്ന് അരി വാങ്ങുമ്പോൾ ഇത് ആര് കുത്തിവെളുപ്പിച്ചതെന്ന് ചോദിക്കാനാവില്ല. റിസർ വ് ചെയ്ത സീറ്റിൽ നിന്ന് നമ്പൂതിരിക്ക് ചെറുമനെ ഇറക്കിവിടാനാവില്ല. അത്രയേ സാഹിത്യത്തിലും ഉള്ളൂ. ഈ മാറ്റo വോട്ടുചെയ്യുമ്പോഴും ബാധകം.
കാണർ കാണിച്ചുതന്ന് അടിയിൽ കാന്തലോട്ട് കുഞ്ഞമ്പു ഒളിവിലുണ്ട് എന്നു പറയുമ്പോൾ വരികളിലൂടെ എത്തിച്ചേരുന്ന ഭാഷാ അനന്യത തിരിച്ചറിയണം. ഒറ്റക്കാഴ്ചയിലൂടെ കാണാത്തിടത്ത് എഴുത്ത് എത്തിക്കുമ്പോൾ ഇത്രയായിട്ടും ഞാനെന്തേ ഇത് കണ്ടില്ലയെന്ന് തോന്നുന്നിടത്ത് എഴുത്ത് വിജയിക്കുന്നു. വടകരക്കാരൻ ബേം കീ, ബേം കീ എന്നു പറയുമ്പോഴുള്ള സംഭാഷണ കാവ്യാത്മകത നിത്യജീവിതതാളത്തിന്റേതാണ്. പറഞ്ഞു ഫലിപ്പിക്കുക വലിയ പണിയാണ്. അത് നിരീക്ഷണ പാടവം. എല്ലാ പണ്ടാരിക്കും ഭക്ഷണം വെക്കുന്നതിൽ കൈപുണ്യം നേടാനാവാറില്ല. ഒരുപാട് കാലം ഉസ്താദിനൊപ്പം നിന്ന് ഉപ്പ്, എരിവ്, പുളി, മധുരം, കയ്പ് ചേരേണ്ടിടത്ത് ചേർക്കാൻ അറിയുമ്പോൾ (അവനവന് വിശ്വാസം വരുമ്പോൾ ) അവൻ / അവൾ നല്ല പാചകക്കാരനാവുന്നു. വാക്കുകളിലെ ചേരുവ തിരിച്ചറിഞ്ഞു ചിലർ സംസാരിച്ചാൽ അമ്മ ചോദിക്കും - നീയെന്താ കണാര വേദാന്തം പറയുന്നോയെന്ന്. ഇത് വ്യാകരണപാഠത്തിൽ കാണില്ല. ജനങ്ങളുടെ ഭാഷ അങ്ങനെയാണല്ലോ.
ഭാഷയിൽ ഒരു പ്രപഞ്ചം ഉണ്ട്. അറിയിക്കൽ മാത്രമല്ല അറിയാതിരിക്കലും കവിതയാകുന്നു. അന്യരിലേക്കുള്ള സമഭാവന ഗുരുവിലും ആശാനിലും കാണാം. അത് പ്രപഞ്ചത്തിൽ ഞാനാര്, എന്റെ സ്ഥാനം എവിടെ അടയാളപ്പെടുത്തണം എന്ന ജ്ഞാനപൂർണ്ണമായ ദീർഘദർശനമാകുന്നു. അന്യരിലേക്കുള്ള യാത്രയാണ് പൊയ്കയിൽ അപ്പച്ചനെയും വൈക്കo മുഹമ്മദ് ബഷീറിനെയും അഹാരത്തിൽ കഴുതയും മലയാളത്തിനു നല്കിയത്. ജൈവിക പരിസരങ്ങളിൽ ഭാഷ മാത്രമല്ല എല്ലാം മാറ്റത്തിനു വിധേയമാകുന്നു. കടലിൽ തോണി തുഴഞ്ഞ് മീനുള്ളിടത്ത് എത്തിയവർമോട്ടോർ യന്ത്രത്തിൽ സാറ്റ്ലൈറ്റ് വഴികാട്ടിയിലൂടെ അദ്ധ്വാനജീവിതം അതിജീവനമാക്കി മാറ്റിയയിടത്ത് സാഹിത്യം പുതുക്കേണ്ടതുണ്ട്. ഗ്ലോബൽ ചന്തയിലെ എതിരിടൽ ഭാഷ രാഷ്ട്രീയമായി പരിണമിക്കണം. രാഷ്ട്രീയമില്ല എന്നു പറയുന്നവർ റേഷൻ കാർഡ്, ഐഡി, പാസ്പോർട്ട് വലിച്ചെറിയണം. ഒന്നുമില്ലയെന്ന് കരുതുന്നവർ നിലനില്പ് ഇല്ലതാക്കാൻ ആർക്കും കഴിയില്ലെന്ന മാനവിക ബോധം എല്ലാവരും മനസ്സിലാക്കണം. അങ്ങാടിയിൽ പലതരം ഭക്ഷണങ്ങൾ ഉണ്ട്. ഇതിലേത് കഴിക്കണമെന്ന തീരുമാനം നമ്മളുടേത് മാത്രമാകുന്നു. അത് പുച്ഛച്ചിരി കൊണ്ട് ചെറുതാക്കിക്കളയരുത്.കാലബോധത്തിന്റെ സ്ഥാനപ്പെടുത്തൽ സംവാദം നിലനിർത്തുന്നു. അത് തന്നെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്.
സത്യൻ മാടാക്കര, സാകേതം,
കണ്ണൂക്കര. പി.ഒ. വടകര. വഴി.
കോഴിക്കോട് ജില്ല. 673102
ഫോൺ: 8921364179
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















