പേടിപ്പിച്ചെങ്കിലും ഇന്ത്യൻ ആവേശത്തിന് മുന്നിൽ ഇംഗ്ലണ്ട് വീണു. ഇനി ഇന്ത്യയുടെ കളി ഫൈനലിൽ. ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഉയർത്തിയ 253 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ഇന്നിങ്സ് 246 ൽ അവസാനിച്ചു. കുറ്റൻ വിജയലക്ഷ്യം ഉയർത്തിയെങ്കിലും ഏഴു റൺസിനാണ് ഇന്ത്യയുടെ ജയം. ഞായറാഴ്ച്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ-ന്യൂസിലൻഡെിന നേരിടും. സഞ്ജുവിന്റെ 89 റൺസ് ഇന്നിങ്‌സിന് ജേക്കബ് ബെഥൽ സെഞ്ചറിയുമായി മറുപടി നൽകിയതോടെയാണ് ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ വന്നത്. എന്നാൽ അവസാന ഓവറുകൾ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യ മത്സരം കയ്യിലാക്കി.
ജേക്കബ് ബെഥലിൻ്റെ 45 പന്തിൽ 105 റൺസ് പ്രകടനം ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നൽകിയെങ്കിലും ബുറം എറിഞ്ഞ 18-ാം ഓവറിൽ ആകെ വഴങ്ങിയത് ആറു റൺസ്. ഹർദിക് പാണ്ഡ്യ എറിഞ്ഞ 19-ാം ഓവറിലെത്തുമ്പോൾ വിജയലക്ഷ്യം 12 പന്തിൽ 39 റൺസ് എന്ന നിലയിലായിരുന്നു. ഒൻപത് റൺസ് മാത്രമാണ് പാണ്ഡ്യ വിട്ടുകൊടുത്തത്. ഇതോടെ അവസാന ഓവറിൽ 30 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് സമ്മർദ്ദമായി. ശിവം ദുബൈ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ സെഞ്ച്വറി നേടിയ ബെഥലിനെ റണ്ണൗട്ടാക്കിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ശിവം ദുബൈ 22 റൺസ് വഴങ്ങിയെങ്കിലും ഏഴു വിക്കറ്റ് ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക്.
ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറി അടക്കം 13 റൺസുമായി ഇംഗ്ലീഷ് ഓപ്പണർമാർ തുടക്കം ഗംഭീരമാക്കിയെങ്കിലും ഇന്ത്യൻ ബൗളർമാരും വിട്ടുകൊടുത്തില്ല. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഓപ്പണർ ഫിൽപ് സാൾട്ടിനെ (5 റൺസ്) ഹർദിക് പാണ്ഡ്യ പുറത്താക്കി. തൊട്ടടുത്ത ഓവറുകളിൽ ബട്ലറിന്റെ നേത്യത്വത്തിൽ മികച്ച സ്കോർ നേടാൻ ഇംഗ്ലണ്ടിനായി, സ്കോർ 32 ൽ എത്തിയപ്പോൾ ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ (ഏഴു റൺസ്) ബുംറ പുറത്താക്കി. പിന്നീട് വന്ന ജേക്കബ് ബെഥൽ ബുംറയെ സിക്‌സറിടിച്ചാണ് തുടങ്ങിയത്. ആറാം ഓവറിൽ വരുൺ ചക്രവർത്തിയെ തുടരെ മൂന്ന് സിക്‌സറിടിച്ച ബെഥലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് ജീവൻ നൽകിയത്. എന്നാൽ ഇതേ ഓവറിലെ അഞ്ചാം പന്തിൽ ബട്ലറിനെ വരുൺ ബൗൾഡാക്കി. 17 പന്തിൽ ഒരു സിക്സറും നാലു ബൗണ്ടറിയുമാണ് ബട്‌ലർ നേടിയത്.
പവർ പ്ലേയില് 68-3 എന്ന നിലയിലായ ഇംഗ്ലണ്ട് ബെഥലിന്റെ ഷോട്ടുകൾക്ക് പിന്നാലെ ഒൻപതാം ഓവറിൽ നൂറ് കടന്നു. ബെഥലിനൊപ്പം വിൽ ജാക്സും ചേർന്നതോടെ സ്കോർ വേഗത്തിൽ 170 കടന്നു. 39 പന്തിൽ 77 റൺസിന്റെ കൂട്ടുകെട്ടാണ് ഇവരും ചേർന്നുണ്ടാക്കിയത്. സ്കോർ 172 റൺസിൽ നിൽക്കുമ്പോഴാണ് 35 റൺസെടുത്ത വിൽ ജാക്‌സ് പുറത്താകുന്നത്. അർഷദീപിനാണ് വിക്കറ്റ്. പിന്നീട് വന്ന സാം കറൺ (18) പിന്തുണ നൽകിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല.
ഇന്ത്യയ്ക്കായി ഹർദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ബൗളിങിൽ വരുൺ ചക്രവർത്തി നാലോവറിൽ 54 റൺസ് വഴങ്ങി. അർഷദീപിനെ നാലോവറില് 51 റൺസാണ് ഇംഗ്ലണ്ട് ബാറ്റ്സ്‌മാന്മാർ അടിച്ചത്. 38 റൺസ് വഴങ്ങിയ ഹർദികും 33 റൺസ് വഴങ്ങിയ ബുംറയുമാണ് മികച്ചു നിന്നത്.
ഇന്ത്യയുടെ വമ്പൻ സ്കോറിന് അടിത്തറയിട്ട സഞ്ജുവാണ് മാൻ ഓഫ് ദി മാച്ച്. 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. എട്ട് ഫോറും ഏഴു സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു അർധ സെഞ്ച്വറി നേടുന്നത്. ശിവം ദുബൈ (25 പന്തിൽ 43). സൂര്യകുമാർ യാദവ് (ആറു പന്തിൽ 11), തിലക് വർമ (ഏഴു പന്തിൽ 21) ഹർദിക് പാണ്ഡ്യ (12 പന്തിൽ 27) എന്നിവരും മികച്ച രീതിയിൽ ബാറ്റു ചെയ്തു. നാലോവർ പന്തെറിഞ്ഞ ജോഫ്ര ആർച്ചർ 61 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. സാം കരന് നാലോവറിൽ 53 റൺസ് വഴങ്ങി. ഇംഗ്ലീഷ് ബൗളിങ് നിരയിൽ നാലോവർ പന്തെറിഞ്ഞ എല്ലാവരും 40 റൺസ് വഴങ്ങി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









