പാലക്കാട് : ഇന്ത്യൻ ജീവിതരാഷ്ട്രീയത്തിന്റെ പതിറ്റാണ്ടായുള്ള സൂക്ഷ്‌മവായനയാണ് ഒ.വി. വിജയൻ കഥാപാത്രങ്ങളിലൂടെ പറയുന്നതെന്ന് കേരള സാക്ഷരത മിഷൻ ഡയറക്‌ടർ ഡോ. എ.ജി. ഒലീന, ഒ.വി. വിജയൻ സ്മാരകസമിതിയും വനിതാസാഹിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മൈമുനയും കുഞ്ഞാമിനയും മറ്റു പെണ്ണുങ്ങളും' എന്ന ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വിജയൻ സ്മാരകസമിതി ചെയർമാൻ ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ഷീല ടോമി ഖസാക്കിന്റെ ഇതിഹാസത്തിലെ സ്ത്രീകഥാപാത്രങ്ങളെ അപഗ്രഥിച്ചുകൊണ്ട് പ്രഭാഷണം നടത്തി. ഒ.വി. വിജയന്റെ ചെറുകഥകളിലെ സ്ത്രീകഥാപാത്രങ്ങളെ ആധാരമാക്കി നിരൂപകയും പ്രഭാഷകയും ആയ ഡോ. മിനി പ്രസാദ് പ്രഭാഷണം നടത്തി. ഗുരുസാഗരത്തെ അപഗ്രഥിച്ചുകൊണ്ട് വനിതാസാഹിതി സംസ്ഥാന പ്രസിഡൻറ് വി.എസ്. ബിന്ദു സംസാരിച്ചു.
എം.ബി. മിനി രചിച്ച 'ഉൾയാത്രകൾ', 'മിനിക്കഥകൾ' എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ഉൾയാത്രകൾ എന്ന പുസ്തകത്തെ നിരൂപകനും പ്രഭാഷകനുമായ ഡോ. പി.ആർ. ജയശീലൻ പരിചയപ്പെടുത്തി. ഡോ. എ.ജി. ഒലീന പുസ്തകപ്രകാശനം നിർവഹിച്ചു. ഡോ. മിനി പ്രസാദ് പുസ്തകം ഏറ്റുവാങ്ങി. മിനിക്കഥകൾ എന്ന പുസ്‌തകത്തെ എഴുത്തുകാരൻ മഹേന്ദർ പരിചയപ്പെടുത്തി. ഷീല ടോമി പ്രകാശനം നിർവഹിച്ച പുസ്‌തകം വി.എസ്. ബിന്ദു സ്വീകരിച്ചു.
ഡോ. പി.ആർ. ജയശീലൻ എഡിറ്റ് ചെയ്ത 'ഞാറ്റുപുര വാങ്മയങ്ങൾ' എന്ന ഒ.വി. വിജയൻ സ്‌മാരകസമിതിയിൽ നടന്ന പ്രഭാഷണങ്ങളടങ്ങിയ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്‌തകത്തിന് ലഭിച്ച റോയൽറ്റി തുകയുടെ ചെക്ക് ഒ.വി. വിജയൻ സ്‌മാരകസമിതി ഖജാൻജി അഡ്വ. സി.പി. പ്രമോദിന് കൈമാറി.
ഏകദിന സെമിനാറിൽ പ്രാരംഭമായി ലളിത മധു 'കടൽത്തീരത്ത്' എന്ന കഥയുടെ ചൊൽക്കാഴ്ച അവതരിപ്പിച്ചു. ഒ.വി. വിജയൻ സ്‌മാരകസമിതി സെക്രട്ടറി ടി.ആർ. അജയൻ, വനിതാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിയ കരിങ്കരപ്പുള്ളി എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








