കല്ലാനോട്: മലയോരഗ്രാമത്തിൽനിന്ന് ഉയർന്നുകേൾക്കുന്നത് കാൽപ്പന്തുകളിയുടെ ആരവാവേശം. കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച ഫാ. ജോർജ് വട്ടുകുളത്തിലച്ചൻ്റെ സ്‌മരണകൾ പുതുക്കിയാണ് നാൽപതാമത് ഫുട്‌ബോൾ ടൂർണമെൻ്റിന് ബുധനാഴ്ച വൈകുന്നേരം 4.30-ന് തുടക്കമാവുന്നത്. ഒളിമ്പ്യൻ മയൂഖ ജോണി, ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം അംഗം ഷിൽജി ഷാജി, സന്തോഷ് ട്രോഫി താരം അർജുൻ ബാലകൃഷ്ണൻ ഉൾപ്പെടെ ഒട്ടേറെ സംസ്ഥാന-ദേശീയ കായിക താരങ്ങളെ വളർത്തിയെടുത്ത കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആദ്യകാലത്ത് തിരുനാളിനോടനുബന്ധിച്ച് കല്ലാനോട് ഫുട്‌ബോൾ അസോസിയേഷൻ നടത്തിയ പ്രദർശനമത്സരമാണ് 1983 മുതൽ വട്ടുകുളം ഫുട്‌ബോൾ ടൂർണമെൻ്റായി പരിണമിച്ചത്.
ഫുട്‌ബോൾ ആസ്വദിക്കുന്നതിനായി ആയിരക്കണക്കിനാളുകളാണ് ദിവസേന ജൂബിലി സ്റ്റേഡിയത്തിലെത്താറുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള 12 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഒന്നാംസ്ഥാനം നേടുന്നവർക്ക് ഫാ. വട്ടുകുളം സ്മാരക എവർറോളിങ് ട്രോഫിയും 1,00,001 രൂപ പ്രൈസ്മണിയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് ആഗസ്തി എബ്രഹാം കടുകൻമാക്കൽ എവർറോളിങ് ട്രോഫിയും 50,001 രൂപ പ്രൈസ്‌മണിയും ലഭിക്കും.
ജോപോൾ അഞ്ചേരിയുമെത്തും
ബുധനാഴ്ച വൈകുന്നേരം 4.30ന് നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ മിലാഷ് വാഴക്കാട്, എംഎസ്ആർ എഫ്സി തലയാടുമായി ഏറ്റുമുട്ടും. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരി ടൂർണമെന്റ് ഉദ്ഘാടനംചെയ്യുമെന്ന് ടൂർണമെൻ്റ് കമ്മിറ്റി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, സെക്രട്ടറി അനു കടുകൻമാക്കൽ, സണ്ണി കാനാട്ട്, മാത്യു കടുകൻമാക്കൽ, ജോൺസൺ പനയ്ക്കവയൽ, തോമസ് നരിക്കുഴി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
40 വർഷത്തെ ചരിത്രം
1957 മുതൽ 67 വരെ തുടർച്ചയായി പത്തുവർഷം കല്ലാനോട് സെയ്ന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. ജോർജ് വട്ടുകുളത്തിന്റെ സ്മരണാർഥമാണ് ടൂർണമെന്റ് നടന്നുവരുന്നത്. ഫാ. സെബാസ്റ്റ്യൻ പൂക്കളം സെയ്ൻ്റ് മേരീസ് പള്ളിവികാരിയായിരിക്കുമ്പോൾ 1983-ലാണ് വട്ടുകുളത്തച്ചന്റെ ഓർമ്മയ്ക്കായി ഇലവൻസ് ഫുട്ബോൾ ടൂർണമെൻറ് ആരംഭിക്കുന്നത്. കല്ലാനോട്ട് ഇന്നുള്ള പള്ളിയുടെ രൂപരേഖ നിർദേശിച്ചതും നിർമാണപ്രവർത്തനങ്ങൾ തുടങ്ങിവെച്ചതും അച്ചനാണ്. അച്ചൻ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് കല്ലാനോട് ഹൈസ്കൂൾ അനുവദിച്ചുകിട്ടിയത്. ജൂബിലി സ്റ്റേഡിയത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയ വട്ടുകുളത്തച്ചൻ കായികമേഖലയോട് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1970 ഓഗസ്റ്റ് 28-നാണ് അദ്ദേഹം മരണമടഞ്ഞത്.
തിരുഹൃദയമഠം, സർവീസ് സഹകരണ ബാങ്ക്, ചൂരൽ സൊസൈറ്റി, പോസ്റ്റോഫീസ് എന്നിവ ആരംഭിക്കുന്നതിൽ വട്ടുകുളത്തച്ചൻ വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല. വൈദികൻ്റെ സ്‌മരണനിലനിർത്താൻ നടക്കുന്ന ഏറ്റവും പഴക്കമുള്ള ടൂർണമെൻ്റ് എന്നനിലയിൽ പ്രസിദ്ധമാണ് ഫാ. ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










