കൊല്ലം: 'സായാഹ്നയാത്രകളുടെ അച്ഛാ... രവി പറഞ്ഞു വിടതരിക. മന്ദാരത്തിൻ്റെ ഇലകൾ കൂട്ടിത്തുന്നിയ ഈ കൂടുവിട്ട് ഞാൻ യാത്രയാവുകയാണ്... തലമുറകളെ ഭാഷയുടെ സൗന്ദര്യംകൊണ്ടും ദർശനത്തിന്റെ ഗൗരവംകൊണ്ടും സ്വാധീനിച്ച 'ഖസാക്കിൻ്റെ ഇതിഹാസം' സിനിമയാക്കാനും നാടകമാക്കാനും പലരും തുനിഞ്ഞിരുന്നെങ്കിലും ദൃശ്യഭാഷയിലേക്ക് വിവർത്തനം ചെയ്യുക എന്ന വെല്ലുവിളിക്കു മുന്നിൽ പിൻമടങ്ങിയതാണ്.
ഈ ദൗത്യമാണ് ദീപൻ ശിവരാമൻ തൃക്കരിപ്പൂർ കെഎംകെ കലാസമിതിയുടെ സഹായത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ചത്. ഗ്രാവിറ്റി കൾച്ചറൽ തിയേറ്ററിനായി കൊല്ലത്തിന്റെ മണ്ണിലും 'ഖസാഖ്' എത്തുകയാണ്. കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌കൂൾ മൈതാനത്ത് ഡിസംബർ 27 മുതൽ 30 വരെ വൈകീട്ട് 6.30 മുതൽ 9.45 വരെയായി നാല് പ്രദർശനങ്ങളാണ് അരങ്ങേറുന്നത്. കെഎംകെ കലാസമിതിയിലെ എഴുപതോളം കലാകാരന്മാരാണ് നാടകത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്.
പെർഫോമിങ് ആർട്ടുകളും വേറിട്ട കലാസാംസ്കാരിക പ്രകടനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് രൂപവത്കരിച്ച ഗ്രാവിറ്റി കൾച്ചറൽ തിയേറ്ററിൻ്റെ ആദ്യ പരിപാടിയായാണ് നാടകാവതരണം സംഘടിപ്പിക്കുന്നത്.
ഖസാഖിലെ രവി കണ്ട ജീവിതങ്ങളും വഴികളും ആകാശവും ചെതലിമലയുമൊക്കെ, പാരമ്പര്യ സ്റ്റേജ് സങ്കല്പങ്ങൾക്കു പകരം ഒരു സർക്കസ് കൂടാരംപോലെ നാലുപുറവും ഗാലറികൾ തീർത്ത് അതിൻ്റെ നടുവിലെ തുറന്ന സ്ഥലത്താണ് അവതരിപ്പിക്കുന്നത്. അവിടെ വെയിലും മഞ്ഞും മഴയും തീയും ഒക്കെ പുനഃസൃഷ്ടിക്കുന്നു. പഞ്ചഭൂതങ്ങൾ പോലും കഥാപാത്രങ്ങളായി എത്തുന്നു.
30 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്നതാണ് നാടകാവതരണം. ഒരു ദിവസം 1,000 പേർക്ക് പ്രവേശനം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്കൂൾ അങ്കണത്തിലെ 12,000 ചതുരശ്രയടി വിസ്‌തീർണം ഉള്ള വേദിയിലാണ് നാടകാവതരണം നടക്കുക.
കേരളത്തിലെ വിവിധ വേദികളിലും ബെംഗളൂരു, മുംബൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലും നാടകം വൻ പ്രേക്ഷക സ്വീകരണം ഏറ്റുവാങ്ങിയിരുന്നു.
പ്രവേശന പാസുകൾക്കും മറ്റു വിവരങ്ങൾക്കും www.gravitytheatre.org ബന്ധപ്പെടാമെന്ന് ഗ്രാവിറ്റി സെക്രട്ടറി വി. വിമൽ റോയ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി. ജയപ്രകാശ് മേനോൻ എന്നിവർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












