ശിൽപമുദ്ര: ഷാജി പൊയിൽക്കാവിനെ തേടി ഭാരത സേവക് സമാജ് ദേശീയ പുരസ്കാരം
:ദിവാകരൻ ചോമ്പാല
കേരളീയ ശിൽപകലയുടെ തനിമയിൽ കർണ്ണാടകയിലെ ഹൊയ്‌സാല ശിൽപ്പരീതിയുടെ ലാസ്യഭാവം സമന്വയിപ്പിച്ച് ലോഹത്തിലും ശിലയിലും തന്റേതായ ഒരൊറ്റയടയാളം പതിപ്പിച്ച കലാകാരനാണ് ഷാജി പൊയിൽക്കാവ്.
കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ സ്വന്തം നാടിന്റെ പേര് ആഴത്തിൽ അടയാളപ്പെടുത്തിയ ഈ പ്രതിഭയെ, അദ്ദേഹത്തിന്റെ അതുല്യമായ കലാപ്രവർത്തനങ്ങൾ പരിഗണിച്ച് കേന്ദ്ര ആസൂത്രണ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത സേവക് സമാജ് (BSS) ദേശീയ പുരസ്കാരം നൽകി ആദരിക്കുകയാണ്.
ഡിസംബർ 12-ന് തിരുവനന്തപുരം കവടിയാറിലെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ, നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭാരത സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അദ്ദേഹത്തിന് പുരസ്‌കാരം സമർപ്പിക്കും.
കാലത്തെ അതിജീവിക്കുന്ന ശിൽപ്പങ്ങൾ
ഇരുപതിലേറെ വർഷങ്ങളായി കരിങ്കല്ലിലും ലോഹത്തിലും മറ്റു പ്രതലങ്ങളിലും കാലത്തെ അതിജീവിക്കുന്ന ശിൽപ്പങ്ങൾ കൊത്തിയെടുക്കുന്ന ഷാജി പൊയിൽക്കാവിന് ഇന്ന് കേരളത്തിനകത്തും പുറത്തും ആരാധകരുണ്ട്. ചില വ്യക്തികൾ അവർ ജീവിച്ചുവളർന്ന നാടിന്റെ പേരിലറിയപ്പെടുന്നു; മറ്റു ചിലരാകട്ടെ, തങ്ങൾ ജീവിച്ച നാടിനെ ലോകസമക്ഷം അടയാളപ്പെടുത്തുന്നു. ചരിത്രപരവും സാംസ്കാരിക പരവുമായി പ്രശസ്തമായ പൊയിൽക്കാവ് ക്ഷേത്രത്തിന്റെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നതെങ്കിലും, ഇന്ന് വാസ്കോഡിഗാമ കപ്പലിറങ്ങിയ കാപ്പാട് കടപ്പുറത്തിനടുത്തുള്ള ഈ പ്രദേശം, ശിൽപ്പി ഷാജി പൊയിൽക്കാവിന്റെ പേരിലും അഭിമാനത്തോടെ അടയാളപ്പെട്ടു കിടക്കുന്നു.
പരസ്യകലാരംഗത്തുനിന്നും ശിൽപകലയിലേയ്ക്ക് ചുവടുമാറിയ ഷാജി, നീണ്ട ഇരുപതിലേറെ വർഷങ്ങൾ കൊണ്ട് ചെറുതും വലുതുമായ ആയി രത്തിലേറെ കലാശിൽപ്പങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി ലായി സമർപ്പിച്ചു കഴിഞ്ഞു.
ജടായുപ്പാറയിലെ സഹകാരി
ലോകത്തിലെ ഏറ്റവും വലിയ പക്ഷിപ്രതിമ എന്ന ഖ്യാതിയോടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയ കൊല്ലം ചടയമംഗലത്തെ ജടായുപ്പാറയിലെ ജടായു ശിൽപ്പത്തിന്റെ നിർമ്മാണത്തിൽ എളിയ സഹകാരിയായി പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച ഈ പൊയിൽക്കാവുകാരൻ, ശിൽപ്പിയും സംവിധായകനുമായ രാജീവ് അഞ്ചലിനെ ഗുരുഭക്തിയോടെ യാണ് നോക്കിക്കാണുന്നത്.
ജന്മനാടിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി, 'ഹാർട്ട് ബ്രേക്കേർസ്' എന്ന യുവജനക്കൂട്ടായ്മയുടെ സഹകരണത്തോടെ, സ്വന്തം ടൗണിലെ അരയാൽ മരത്തിനുചുറ്റും ഷാജിയും അദ്ദേഹത്തിന്റെ ശിൽപ്പമുദ്ര എന്ന സ്ഥാപനത്തിലെ സഹകാരികളും ചേർന്ന് നിർമ്മിച്ച അരയാൽത്തറയുടെ ശിൽപ്പചാരുത നാട്ടുകാർക്ക് നാട്ടുപെരുമയാണ്.
ശിൽപ്പമുദ്രയുടെ സൗന്ദര്യശാസ്ത്രം
ദേവീദേവന്മാരുടെ രൂപങ്ങൾക്കപ്പുറം സർഗ്ഗാത്മകത വഴിഞ്ഞൊഴുകുന്ന ചിത്രരചനകളിലൂടെയും ശിൽപ്പങ്ങളിലൂടെയും ഷാജി ശ്രദ്ധേയനായി. 'നിള പരസ്യകല ഉള്ളിയേരി' എന്ന സ്ഥാപനത്തിലൂടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവേശിച്ചത്. നാടകങ്ങൾ, സീരിയലുകൾ, സ്റ്റേജ് ഷോകൾ എന്നിവയ്ക്കായി ചായവും ചമയവും പരസ്യകലയും ഒരുക്കി പൊതുമനസ്സിൽ സ്വീകാര്യനായ ശേഷം, ആറു കലാകാരന്മാരെ ചേർത്ത് 'ശിൽപ്പമുദ്ര' എന്ന കലാസ്ഥാപനം ആരംഭിച്ചു.
കേരളീയ ചുമർചിത്രകലാരീതിയിൽ നിന്നും കർണ്ണാടകയിലെ 'ഹൊയ്‌സാല' ശിൽപ്പകലാരീതിയിൽ നിന്നും ആർജിച്ച അറിവുകൾ സമന്വയിപ്പിച്ച് കളിമണ്ണിലും സിമന്റിലും ഫൈബറിലുമായി അദ്ദേഹം വേറിട്ട പുതിയ ശിൽപ്പ സൗന്ദര്യത്തിന് തുടക്കം കുറിച്ചു. വൈശാഖ് ഊരള്ളൂർ, പി.കെ. ദിപു,സനീഷ് യു .വി ,ബാബു കൊടുവള്ളി ,വർമ്മ കൊടുവള്ളി,ജോബിൻ ശ്രീജേഷ് മുചുകുന്ന് എന്നീ കലാകാരമാർക്കു പുറമേ ഇരുപതിലധികം ആളുകൾ ജോലി ചെയ്യുന്നു.
നിലവിൽ ശിൽപ്പമുദ്രയിൽ ഇരുപതിലധികം പേർ ജോലി ചെയ്യുന്നുണ്ട്, ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലായി മുപ്പതിലേറെ കലാകാരന്മാർ മികച്ച വേതനത്തോടെ സ്ഥിരമായി ജോലി ചെയ്യുന്ന സ്ഥാപനമായി ശിൽപ്പമുദ്ര മാറിയത് ഷാജിയുടെ അഭിമാനമാണ്.
രാജ്യമെങ്ങും, വിദേശത്തും കേരളത്തിനു പുറമെ തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ചുമരുകളും ഷാജിയുടെ ശിൽപ്പചാരുതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. 66 ക്ഷേത്രങ്ങൾ, മുപ്പതിലധികം റിസോർട്ടുകൾ, പാർക്കുകൾ, നാനൂറിലധികം വീടുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലായി 2000-ത്തിലധികം ശിൽപ്പരചനകൾ അദ്ദേഹം നിർവ്വഹിച്ചു.
തിക്കോടി തൃക്കോട്ടൂർ ക്ഷേത്രത്തിലെ ഗജമണ്ഡപം, പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രത്തിലെ അരയാൽത്തറ, ബംഗളൂരു അമൃത എൻജിനീയറിങ് കോളേജ്, മധുര കീള വളവിലെ മുരുകൻ കോവിൽ, വടകര ടൗണിലെ സാംസ്കാരിക ചത്വരം തുടങ്ങിയവ ഷാജിയുടെ കരവിരുതിന് ഉദാഹരണങ്ങളാണ്.
ഷാജിയുടെ കരവിരുതിൽ വീടുകളുടെ ഉൾത്തളങ്ങളിലെ കല്ലും മണ്ണും കവിതയാകുമ്പോൾ, ഓരോ ചുമരും കാലം കൊത്തിയെടുത്ത സ്വപ്നങ്ങളുടെ റിലീഫായി മാറുന്നു. ശിൽപ്പചാരുതയാൽ പൂത്ത അകത്തളങ്ങളിൽ, ചുമരിലെ റിലീഫ് നിഴലും വെളിച്ചവും ചേർന്ന് കഥകൾ പറയുന്ന നിത്യവസന്തമായി വിരിയുന്നു.
ബഹ്‌റൈൻ, ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലടക്കം ഷാജിയുടെ കയ്യൊപ്പ് പതിഞ്ഞ കലാശിൽപ്പങ്ങൾ ധാരാളമായുണ്ട്. കേരളീയർ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമെത്തുന്ന ടൂറിസ്റ്റുകളും കലാകാരന്മാരും ഈ പ്രതിഭയെ മുക്തകണ്ഠം പുകഴ്ത്താറുണ്ട്.
ദേശീയ തലത്തിൽ വേൾഡ് ആർട് ഓർഗനൈസേഷൻ (കൊൽക്കത്ത), ആസ്സാം ലളിത കലാകേന്ദ്രം, അജന്ത എല്ലോറ ആർട്ട് ഗ്യാലറി (മദ്ധ്യപ്രദേശ്), വിദ്യാഭാരതി കലാഭവൻ (ബംഗാൾ) എന്നിവിടങ്ങളിൽ നിന്നും നിരവധി ദേശീയ പുരസ്‌കാരങ്ങളും കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്നും 'ശിൽപ്പി രത്‌നം' പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഈ ദേശീയ അംഗീകാരം, ഷാജി പൊയിൽക്കാവ് എന്ന കലാകാരനും അദ്ദേഹം പടുത്തുയർത്തിയ 'ശിൽപ്പമുദ്ര'യ്ക്കും ഇന്ത്യൻ കലാചരിത്രത്തിൽ പുതിയൊരധ്യായം തുറക്കും എന്നതിൽ സംശയമില്ല.
മദനവരകൾക്ക് ദേശീയ പുരസ്‌കാരം ...
തുടർന്ന് വായിക്കുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
