ദൈവത്തിൻ്റെ തിറയാട്ടം ;
വിണ്ണിലിറങ്ങിയ ദേവചൈതന്യം
:ഷർമിള .പി
ദൈവത്തിൻ്റെ സ്വന്തം നാടെന്ന് ലോകം വാഴ്ത്തുന്ന ഈ പുണ്യഭൂമി, കേവലം പ്രകൃതി സൗന്ദര്യത്തിൻ്റെ ഇടമല്ല; അത് ആഴമേറിയ വിശ്വാസങ്ങളുടെയും പാരമ്പര്യങ്ങളുടെയും കനകച്ചെപ്പാണ്. വടക്ക് ചന്ദ്രഗിരിപ്പുഴയുടെ കളകളാരവം മുതൽ തെക്ക് കോരപ്പുഴയുടെ തീരം വരെ, കിഴക്ക് മലകളുടെ കാവലിലും പടിഞ്ഞാറ് അറബിക്കടലിന്റെ ആശീർവാദത്തിലും തലയുയർത്തി നിൽക്കുന്ന പൗരാണിക കോലത്തുനാടിൻ്റെ ഹൃദയത്തിൽ, ഞങ്ങൾ വിശ്വാസികൾ ദൈവത്തെ നേരിൽ കാണുന്നു, തൊഴുന്നു. ആ അനുഭൂതിയുടെ പേരാണ് തെയ്യം.
തുലാമാസത്തിലെ പത്ത് ദിനങ്ങൾ മുതൽ ഇടവപ്പാതിയുടെ വർഷക്കാലം വരെ, ആകാശലോകത്തെ ദേവതകളും ദേവിമാരും ഞങ്ങളുടെ മണ്ണിലേക്കി റങ്ങി വരുന്നു. ശ്രീരാമൻ ദൈവത്താർ ഈശ്വരനായി, ലക്ഷ്മണൻ അങ്കക്കാര നായി, ഹനുമാൻ ബപ്പുരനായി, മഹാവിഷ്ണുവിൻ്റെ രൗദ്രഭാവം ചാമുണ്ഡി യായി, ഹിരണ്യകശിപുവിനെ നിഗ്രഹിച്ച് നരസിംഹമൂർ ത്തിയായി, കൈലാസനാഥൻ കണ്ടാകർണനായി പരകായപ്രവേശം നടത്തുന്ന പുണ്യമുഹൂർത്തങ്ങൾ!
ശ്രീപോർക്കലി ഭഗവതിയും, മുച്ചിലോട്ട് ഭഗവതിയും, എള്ളെരിഞ്ഞിത്തട്ട് ഭഗവതിയും, വസൂരിമാലയെന്ന കലിതുള്ളിയ ദേവിയും, ഉച്ചിട്ട ഭഗവതിയും, കളരിത്തറയിലെ ഗുളികനും, കുട്ടിച്ചാത്തനും, ആകാശഗന്ധർവനും, മുത്തപ്പൻ തിരുവും... ഈ ദേവചൈതന്യങ്ങൾ ഞങ്ങളുടെ ആൾക്കൂട്ടത്തി നിടയിലൂടെ നടക്കുമ്പോൾ, ഭയം ഭക്തിയായി രൂപാന്തരപ്പെടുന്നു.
ഞങ്ങൾ ശിരസ്സു നമിച്ചു വണങ്ങുമ്പോൾ, തെയ്യം തൻ്റെ തിരുക്കരങ്ങൾ ഞങ്ങളുടെ തലയിൽ വെച്ച് അനുഗ്രഹിക്കുന്നു. മഞ്ഞൾപ്പൊടിയും, കുരുമുളകും, ചെക്കിപ്പൂവും പ്രസാദമായി നൽകി,
'നിങ്ങളെ മഞ്ഞും മഴയും കൊണ്ട്, മഹാമാരികളിൽ നിന്ന് കാത്തുകൊള്ളാം' എന്ന് ഉറപ്പു നൽകുന്നു. ആഴത്തിൽ പതിഞ്ഞ വിശ്വാസമാണത്. ഞങ്ങളുടെ സങ്കടങ്ങൾ, രഹസ്യമായി ആ ദൈവത്തിൻ്റെ ചെവിയിൽ സമർപ്പിക്കുമ്പോൾ, 'അടുത്ത വർഷം നേരിൽ കാണും മുൻപേ എല്ലാം ശരിയാക്കിത്തരാം' എന്ന് ആശ്വാസവചസ്സുകൾ കേൾക്കുന്നതിലും വലിയ അനുഗ്രഹം മറ്റെന്തുണ്ട്! 'ദൈവം' എന്ന വാക്ക് 'തെയ്യ'മായി മാറിയത്, പ്രകൃതിയോടുള്ള ഞങ്ങളുടെ ഈ അഗാധമായ ബന്ധം കൊണ്ടാണ്.
പ്രകൃതിയിൽ നിന്നെടുത്ത ചായങ്ങളായ മഞ്ഞൾ, കരി, ചുണ്ണാമ്പ്, അരിചാന്ത്, ചായില്യം എന്നിവയാൽ മുഖത്തെഴുത്ത് നടത്തുമ്പോൾ, അത് കേവലം ചമയമല്ല, ദേവതാരൂപത്തിൻ്റെ ആവാഹനമാണ്. വർണ്ണാഭമായ ആടയാഭരണങ്ങൾ അണിഞ്ഞ്, തോറ്റംപാട്ടിൻ്റെ ഈണത്തിൽ അണിയറയിൽ നിന്നിറങ്ങി, മൂർദ്ധാവിൽ തിരുമുടി അണിഞ്ഞ് ഉറഞ്ഞുതുള്ളുമ്പോൾ, ഇലത്താളത്തിൻ്റെയും, കുഴലിൻ്റെയും, ചെണ്ടയുടെയും ഘോരമായ നാദം അന്തരീക്ഷത്തെ ഭക്തിയിൽ നിറയ്ക്കുന്നു. വാളും പരിചയും ശൂലവും ദണ്ഡുമേന്തി, തീപന്തത്തിൻ്റെയും ചുറ്റുവിളക്കിൻ്റെയും പ്രകാശത്തിൽ തിളങ്ങുന്ന ആ മുഖത്ത് നവരസങ്ങൾ മിന്നിമറയുമ്പോൾ, അതൊരു കേവലമായ കലയല്ല, മറിച്ച് അനുഷ്ഠാനത്തിൻ്റെയും ആയോധനത്തിൻ്റെയും ദിവ്യ സംഗമമാണ്.
ഈ ദേവതാരൂപങ്ങൾ പ്രധാനമായും അവതരിക്കുന്നത് വടക്കൻ മലബാറിൻ്റെ പുണ്യഭൂമിയിലാണ്— കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ, കർണാടകയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ. മലയൻ, വണ്ണാൻ സമുദായങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് ഞങ്ങൾക്ക് വേണ്ടി ദൈവമായി മാറുന്നത്. ഓരോ തറവാടിനും, ഓരോ ഗ്രാമത്തിനും സ്വന്തമായ തെയ്യക്കോല ങ്ങളുണ്ട്.
ഞങ്ങളുടെ ജീവിതത്തിലെ വാർഷിക ഉത്സവമായും, നേർച്ചയായും ഈ ദേവതകൾ ക്ഷേത്രങ്ങളിലും കാവുകളിലും ഞങ്ങളുടെ വീടുകളിൽ പോലും തിറയാടുന്നു.
ഒടുവിൽ, ദേവന്മാരും ദേവിമാരും പരസ്പരം അനുഗ്രഹിച്ച്, അടുത്ത വർഷം വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ യാത്ര പറയുമ്പോൾ, ഞങ്ങൾ വിശ്വാസികൾ നെഞ്ചോട് ചേർക്കുന്നത് ദൈവത്തെ നേരിൽ കണ്ട പുണ്യമാണ്.
ലോകത്ത് മറ്റെവിടെയാണ് ഇങ്ങനെ കൊതിതീരും വരെ ദൈവത്തെ കണ്ടു വണങ്ങാൻ കഴിയുന്ന ഭാഗ്യവാന്മാർ ഉള്ളത്? ഈ ദൃശ്യാനുഭവം, ഓരോ മലബാറുകാരൻ്റെയും രക്തത്തിൽ അലിഞ്ഞു ചേർന്ന ദൈവാനുഗ്രഹമാണ്.
Photo : courtesy Arjun Muraleedharan
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















