മുംബൈ: മൂന്നാഴ്‌ച മുൻപ് ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ 330
റൺസ് ചേസ് ചെയ്‌ത് നാണംകെടുത്തിയ ഓസ്ട്രേലിയയോട് ഇന്ത്യൻ വനിതകൾ പകരംവീട്ടി. ജെമീമ റോഡ്രിഗസിൻ്റെ നിശ്ചയാർഢ്യത്തിനുമുന്നിൽ ഓസ്ട്രേലിയയുടെ പാരമ്പര്യം അടിയറവുപറഞ്ഞു. വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഏഴുതവണ ജേതാക്കളായ ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ ഫൈനലിൽ. വ്യാഴാഴ്‌ച മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ചു.
സ്കോർ: ഓസ്ട്രേലിയ 49.5 ഓവറിൽ 338-ന് പുറത്ത്. ഇന്ത്യ: 48.3 ഓവറിൽ 341/5. വനിതാ ഏകദിനത്തിലെ ഏറ്റവും ഉയർന്ന പേസിങ്ങിലൂടെയാണ് ഇന്ത്യ കിരീടപോരാട്ടത്തിനെത്തുന്നത്. ഒക്ടോബർ 12-ന് ഇന്ത്യയുടെ 330 റൺസ് ചേസ് ചെയ്ത് ഓസ്ട്രേലിയ ജയിച്ച റെക്കോഡ് തിരുത്തി. ഞായറാഴ്ച മുംബൈയിൽ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
ഇതുവരെ വനിതാ ലോകകപ്പ് ജയിച്ചിട്ടില്ലാത്ത ഇന്ത്യക്ക് മൂന്നാം ഫൈനലാണിത്.
ഓപ്പണർ ഫിബി ലിച്ച്‌ഫീൽഡിൻ്റെ സെഞ്ചുറിയിലൂടെയാണ് (93 പന്തിൽ 119) ഓസ്ട്രേലിയ കൂറ്റൻ സ്കോറിലെത്തിയതെങ്കിൽ, വൺഡൗൺ ബാറ്റർ ജെമീമ റോഡ്രിഗസിന്റെ അസാമാന്യ ഇന്നിങ്സാണ് (134 പന്തിൽ 127*) ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (88 പന്തിൽ 89) പിന്തുണയും നിർണായകമായി. ഓപ്പണർമാരായ ഷെഫാലി വർമ (10), സ്‌മൃതി മന്ഥാന (24) എന്നിവർ പുറത്തായശേഷം മൂന്നാംവിക്കറ്റിൽ ജെമീമയും ഹർമൻപ്രീതും ചേർന്ന് 167 റൺസ് കൂട്ടുകെട്ടുണ്ടാക്കി വിജയത്തിന് അടിത്തറയുണ്ടാക്കി. ദീപ്തി ശർമ (17 പന്തിൽ 24), റിച്ചാ ഘോഷ് (16 പന്തിൽ 26) എന്നിവരുടെ ഇന്നിങ്സും (പ്രധാനമായി.
ഇന്ത്യക്ക് ജയിക്കാൻ അവസാന 10 ഓവറിൽ 82 റൺസ് വേണമായിരുന്നു. നന്നായി കളിച്ചുവന്ന ദീപ്‌തി ശർമ 41-ാം ഓവറിൽ റൺഔട്ട് ആയി. പിന്നീടെത്തിയ റിച്ചാ ഘോഷ് അതിവേഗം താളംകണ്ടെത്തിയെങ്കിലും 46-ാം ഓവറിൽ പുറത്തായതോടെ വീണ്ടും പ്രതിസന്ധിയായി. ഒടുവിൽ അമൻജ്യോത് കൗറിനെ (എട്ടുപന്തിൽ 17*) കൂട്ടുപിടിച്ച് ജെമീമ വിജയതീരത്തെത്തിച്ചു. ജെമീമയുടെ ഇന്നിങ്സിൽ 14 ഫോറുണ്ട്. രണ്ടാം ഓവറിൽ ക്രീസിലെത്തി വിജയത്തിന് ചുക്കാൻപിടിച്ച ജെമിമ കളിയിലെ താരവുമായി. ഇതിനിടെ, രണ്ടുതവണ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
ഫിബി ലിച്ച്ഫീൽഡിൻ്റെ സെഞ്ചുറിക്കു പുറമേ, അലിസ പെറി (88 പന്തിൽ 77). ആഷ്ലി ഗാർഡ്‌നർ (45 പന്തിൽ 63) എന്നിവരുംചേർന്നാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയുടെ ഫിൽഡിങ് പിഴവുകളും ഓസ്ട്രേലിയക്ക് അനുഗ്രഹമായി. ഓസീസ്, 10 ഓവറിൽ ഒന്നിന് 72 റൺസിലും 20 ഓവറിൽ 135-ലുമെത്തി. രണ്ടിന് 220 റൺസിലെത്തിയ ഓസീസ്, 118 റൺസ് ചേർക്കുന്നതിനിടെയാണ് ശേഷിച്ച എട്ടുവിക്കറ്റ് വീണത്. ഇന്ത്യക്കുവേണ്ടി ദീപ്‌തി ശർമയും ശ്രീചരണിയും രണ്ടുവീതം വിക്കറ്റ് നേടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















