മനസ്സിലെ വസന്തം: 56-ാം വയസ്സിൽ തുറന്നുവന്ന പുതിയ പുസ്തകം
: ഡോ.അഞ്ജന കുട്ടമത്ത്
പുലർകാലം പതിവുപോലെ നിസ്സംഗതയുടെ മേലങ്കി അണിഞ്ഞിരുന്നു. യാന്ത്രികമായി പ്രഭാതകർമ്മങ്ങൾ ചെയ്ത്, മനസ്സുകൊണ്ട് അകന്നുകഴിഞ്ഞ ഹോസ്റ്റൽ മെസ്സിലേക്ക് കാലുകൾ നീങ്ങി. അവിടെ, മസാലകൾ തീഷ്ണഗന്ധം പരത്തിയ ചോറിൻ്റെ മുന്നിൽ നിൽക്കുമ്പോൾ, എൻ്റെയുള്ളിൽ ഒരു ചിത്രം തെളിഞ്ഞു: വിയർപ്പുകണങ്ങളോടെ, ദോശയും ചമ്മന്തിയുമായി ഓടിവരുന്ന അമ്മ. ആ മസാലയുടെ എരിവുകൊണ്ടാണോ, അതോ അമ്മയുടെ ഓർമ്മയുടെ നനവുകൊണ്ടാണോ എന്നറിയാതെ കൺകോണിൽ ഒരു നീർത്തുള്ളി തിളങ്ങി. കണ്ണീരു തുടച്ച്, പതിവു സൗഹൃദങ്ങളിലേക്ക് ചേർന്ന് ക്ലാസ് മുറിയിലെത്തി.
ആദ്യ സെഷൻ കഴിഞ്ഞ് ആലസ്യത്തിൻ്റെ ചിറകിലേറി ഇമകൾ മെല്ലെ അടഞ്ഞപ്പോഴാണ് ഫിസിയോളജി ഡിപ്പാർട്ട്‌മെൻ്റ് മേധാവി കിഷോർ ഷേണായ് സാർ കടന്നുവന്നത്. അദ്ദേഹത്തോടൊപ്പം, പ്രായത്തിൻ്റെ പക്വതയും ശാന്തതയും മുഖത്തു പേറുന്ന ഒരു സ്ത്രീയും. പതിവുകൾ തെറ്റിച്ചുള്ള ആ വരവിൽ, ആരാണീ അതിഥി എന്നറിയാൻ എല്ലാവരുടെയും കണ്ണുകളിൽ ആകാംഷയുടെ തിളക്കം.
ഗാംഭീര്യമുള്ള ശബ്ദത്തിൽ സാർ അവരെ ക്ഷണിച്ചു: "മാഡം, ഈ ക്ലാസ് മുറിയിലേക്ക് സ്വാഗതം. ഒരല്പം സ്വയം പരിചയപ്പെടുത്താമോ?"
പുതിയ പ്രൊഫസറെ പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ കാതുകളിലേക്ക്, താളപ്പിഴയില്ലാത്ത ഒരൊഴുക്കുപോലെ ആ വാക്കുകൾ പതിഞ്ഞു. ശബ്ദത്തിൽ നേരിയ ഒരലർച്ചയുണ്ടായിരുന്നു, പക്ഷെ അതൊരു പേടിയായിരുന്നില്ല, വർഷങ്ങൾക്കു ശേഷം വീണ്ടും വിടരുന്ന ഒരു സ്വപ്നത്തിന്റെ തുടക്കമായിരുന്നു.
"ഞാൻ ദേവികാ നായർ. 56 വയസ്സ്. കോഴിക്കോട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ ജനറൽ ഫിസിഷ്യനായിരുന്നു. ഇന്ന്... ഞാനുമിവിടെ നിങ്ങളെപ്പോലെ ഒരു വിദ്യാർത്ഥിനിയാണ്. പോസ്റ്റ് ഗ്രാജ്വേഷന് വേണ്ടി വന്ന ഒരു പുതിയ കൂട്ടുകാരി."
ക്ലാസ് മുറിയിൽ മൗനത്തിന്റെ ഒരു തിരശ്ശീല വീണു.
"മകൾ മൈസൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പഠിക്കുന്നു. മകളുടെ പ്രചോദനവും പിന്തുണയുമാണ് ഈ സായന്തനത്തിൽ വീണ്ടും പഠനത്തിന്റെ വെളിച്ചത്തിലേക്ക് എന്നെ നയിച്ചത്. പി.ജി. നീറ്റ് ക്ലിയർ ചെയ്ത് ഇവിടെയെത്തുമ്പോൾ, മകളുടെ പ്രായത്തിലുള്ള ഈ കുട്ടികളുടെ കൂടെയിരുന്ന് പഠിക്കാൻ സാധിക്കുന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു."
അവർ പറഞ്ഞു നിർത്തുമ്പോൾ, അഭിമാനത്തിന്റെ ചുവപ്പ് രാശി ആ മുഖത്ത് ഒരു സന്ധ്യാശോഭ പോലെ പരന്നു. പ്രായത്തെ ഒരു വേലിയായി കണ്ട് സ്വന്തം സ്വപ്നങ്ങളെ അടച്ചുവെച്ച ഒരു പഴയ തലമുറയ്ക്ക് മുന്നിൽ, കാലം മായ്ക്കാത്ത മോഹങ്ങളുടെ പ്രതീകമായി അവർ നിന്നു. "വയസ്സായാൽ മൂലക്കിരിക്കണം" എന്ന ലോകത്തിൻ്റെ പതിവ് വിധിക്ക് മറുപടി നൽകിയ മകളും, ആ സ്വപ്നം യാഥാർത്ഥ്യമാക്കിയ അമ്മയും.
അന്നത്തെ ദിവസം, ഞങ്ങൾക്ക് കിട്ടിയത് വെറുമൊരു ക്ലാസ്സായിരുന്നില്ല. അത് മനസ്സിലേക്ക് ഒഴുകിയെത്തിയ ഒരു പുതിയ ഊർജ്ജമായിരുന്നു. ഒരു ഉണർവ്വ്.
ദേവികാ നായർ എന്ന വിദ്യാർത്ഥിനി സംസാരം നിർത്തിയതും, ചിന്തകളില്ലാതെ, ആവേശത്തിൻ്റെ ഒരു ഇടിമുഴക്കം പോലെ ഞങ്ങൾ എഴുന്നേറ്റു കൈയടിച്ചു. ആ കൈയടി പ്രായത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ഒരു ധീരയാത്രയ്ക്കുള്ള അഭിവാദ്യമായിരുന്നു.
ആ നിമിഷം അവരുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി, പുതിയ പ്രതീക്ഷയുടെ, പുതിയ വസന്തത്തിന്റെ, മരണംവരെയും അവസാനിക്കാത്ത അറിവിൻ്റെ ദാഹത്തിന്റെ മനോഹരമായ പ്രഖ്യാപനമായിരുന്നു.
അറിവിൻ്റെ വഴിയിൽ പ്രായം ഒരു നിഴൽ മാത്രമാണ്, സൂര്യൻ മനസ്സിലുണ്ടെങ്കിൽ ലക്ഷ്യത്തിലേക്ക് നടന്നടുക്കാം. വിടരാൻ കൊതിക്കുന്ന ഒരു പൂവിനെപ്പോലെ, സ്വപ്‌നങ്ങൾ ഒരിക്കലും വാടുന്നില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















