രാമനാട്ടുകര: ജനസാഗരത്തെ സാക്ഷിയാക്കി പാലിയാവൻ്റെ ഓളപ്പരപ്പിൽ 'തീപാറിയ' പോരാട്ടം... താളത്തിൽ തുഴയെറിഞ്ഞ്, ഓളങ്ങളെ കീറിമുറിച്ച്, കാറ്റിനോട് മത്സരിച്ച് മുന്നേറിയ ആവേശം. ചാലിയാറിൻന്റെ നെഞ്ച് നെടുകെ കീറിമുറിച്ച് ചുരുളൻ വള്ളങ്ങൾ കുതിച്ചു. ഇരുകരകളിലും തടിച്ചുകൂടിയ ആയിരങ്ങൾ മത്സരത്തിന് ആവേശം പകർന്നു..! ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) മൂന്നാം സീസണിലെ അഞ്ചാംപോരാട്ടത്തിനൊടുക്കം അഴിക്കോടൻ അച്ചാംതുരുത്തി വേഗരാജാക്കന്മാരായി കിരീടം ചൂടി.
പാലിച്ചോൻ അച്ചാംതുരുത്തി എ ടീമും അഴിക്കോടൻ അച്ചാംതുരുത്തിയും തോൽക്കാൻ മനസ്സില്ലാത്ത പോരാളികളെപ്പോലെ ഒപ്പത്തിനൊപ്പം തുഴയെറിഞ്ഞു. തുഴകളിൽനിന്നും ഓളങ്ങളിൽനിന്നും തീപ്പൊരി ചിതറുന്ന പ്രതീതി.
ഇരുകരകളിലുമുള്ളവരുടെ ആർപ്പുവിളികൾക്കിടയിൽ, അവസാന ലാപ്പിൽ അഴിക്കോടൻ അച്ചാംതുരുത്തിയുടെ തുഴച്ചിലുകാർ അവിശ്വസനീയമായ ഊർജം കണ്ടെത്തി. അമരക്കാരൻ കെ.പി. വിജേഷിൻ്റെയും അണിയക്കാരൻ സജിരാജിന്റെയും കൃത്യമായ നിർദേശങ്ങളും ടീം മാനേജർ കെ. ദീപേഷിന്റെ തന്ത്രങ്ങളും കൂടിച്ചേർന്നപ്പോൾ 30 അംഗ സംഘം വിജയലക്ഷ്യം കണ്ടു. 2.27.561 എന്ന മാന്ത്രികസമയത്തിൽ അഴിക്കോടൻ ടീം ഫിനിഷിങ് ലൈൻ തൊട്ടു. ആ വിജയക്കുതിപ്പിന് ഏറെ തിളക്കമുണ്ടായിരുന്നു. പാലിച്ചോൻ ടീം 2.27.846 സമയത്തിൽ വെറും 0.285 സെക്കൻഡിൻ്റെ വ്യത്യാസത്തിൽ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വേഗപ്പോരാട്ടത്തിൽ എകെജി പോടോത്തുരുത്തി എ ടീം മൂന്നാംസ്ഥാനവും നേടി. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിൽനിന്ന് അവർ ട്രോഫി ഏറ്റുവാങ്ങി.
ഫറോക്ക് പുതിയ പാലത്തിനടിയിൽനിന്ന് ആരംഭിച്ച് പഴയ പാലത്തിനടുത്ത് അവസാനിക്കുന്ന രീതിയിലാണ് ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിയുള്ള സിബിഎൽ മത്സരങ്ങൾ അരങ്ങേറിയത്. കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള 60 അടി നീളമുള്ള 15 ചുരുളൻവള്ളങ്ങളാണ് ഈ ജലപോരാട്ടത്തിൽ മാറ്റുരച്ചത്. ഓരോ വള്ളവും 30 വീതംവരുന്ന തുഴച്ചിലുകാരുടെ ശക്തികേന്ദ്രമായിരുന്നു.
മൂന്ന് ട്രാക്കുകളിലായി അഞ്ച് ഹീറ്റ്സ് മത്സരങ്ങൾ, തുടർന്ന് രണ്ട് ലൂസേഴ്സ് മത്സരങ്ങൾ, ഒടുവിൽ കിരീടപ്പോരാട്ടമായ ഫൈനൽ എന്നിങ്ങനെയായിരുന്നു മത്സരക്രമം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയവർക്ക് യഥാക്രമം ഒന്നര ലക്ഷം, ഒരു ലക്ഷം, അമ്പതിനായിരം എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിച്ചത്. പങ്കെടുത്ത മുഴുവൻ വള്ളങ്ങൾക്കും ബോണസും നൽകി.
ടൂറിസംവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ്‌ഓഫ് ചെയ്തു. ഫറോക്ക് നഗരസഭാ ചെയർപേഴ്‌സൺ എൻ.സി. അബ്‌ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.
ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരംവേദിയാകും - മുഹമ്മദ് റിയാസ്
ഫറോക്ക് : ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരംവേദിയായിരിക്കുമെന്ന് ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന ടൂറിസംവകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളിലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ഫറോക്ക് പഴയപാലത്തിനുസമീപം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വള്ളംകളി ലോകപ്രശസ്തമാണ്.
വടക്കൻജില്ലകളിലെ ടൂറിസം സാധ്യതകൾ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിബിഎൽ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ചതിനുശേഷം 30 കോടി അധികവരുമാനം സർക്കാരിന് ലഭിച്ചതായും ഇതിൽ ഭൂരിപക്ഷവും വിനോദസഞ്ചാരികളാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം സാധ്യതകൾ വികസിക്കുന്നത് നാട്ടിലാകെ മാറ്റംകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഫറോക്ക് നഗരസഭാ ചെയർപേഴ്‌സൺ എൻ.സി. അബ്‌ദുൽ റസാഖ് അധ്യക്ഷനായി. മുൻ എംഎൽഎ വി.കെ.സി. മമ്മദ്കോയ മുഖ്യാതിഥിയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. ശൈലജ, കൗൺസിലർ കെ.ടി.എ. മജീദ്, കളക്‌ടർ സ്നേഹിൽകുമാർസിങ്, ടൂറിസംവകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യാ സുരേഷ്, സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ, ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്‌ടർ ഡി ഗിരീഷ്‌കുമാർ, ഡെപ്യൂട്ടി ഡയറക്‌ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി. നിഖിൽദാസ്, സിബിഎൽ സംഘാടകസമിതി കൺവീനർ ടി. രാധാഗോപി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















