
ചോമ്പാലക്കാരി പാട്ടിൻ്റെ വഴികളിൽ നിന്ന്
അക്ഷരങ്ങളുടെ ലോകത്തേക്ക്....
:ദിവാകരൻ ചോമ്പാല
ചോമ്പാലക്കാരി ജീനാ മേരി സുനിത്ത് എന്ന റാങ്ക് ജേതാവ്, മീത്തലെ മുക്കാളിയിലെ വലിയ പുനംപറമ്പത്ത് വീടിൻ്റെ മുറ്റത്ത് പാട്ടുകൾക്ക് ജീവൻ നൽകിയിരുന്ന നാട്ടുമ്പുറത്തുകാരി,
ചോമ്പാലക്കാരുടെ പ്രിയങ്കരിയായ പാട്ടുകാരി ഇനി മാധ്യമപ്രവർത്തകയായും അറിയപ്പെടും .

''കേരളം മുഴുവൻ അറിയുന്ന മാധ്യമപ്രവർത്തന രംഗത്തെ നക്ഷത്രശോഭയായിത്തീരട്ടെ. ''.......
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്ര ഗവേഷകനും ഭക്ഷ്യശ്രീ ബഹുജനസംഘടനയുടെ സംസ്ഥാന ചെയർ മാനുമായ ഡോ .കെ .കെ .എൻ .കുറുപ്പിൻ്റെ നേതൃത്വത്തിൽ കാല്ലാമാല കോവുക്കൽ കടവിലെ കുട്ടമത്ത് നഗറിൽ പൂമാലികയിൽ നാട്ടുക്കൂട്ടങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ ജീനാ മേരി സുനിത്തിന് ഊഷ്‌മളമായ സ്വീകരണം നൽകി അനുഗ്രഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജീനയെചടങ്ങിൽ ഷാൾ അണിയിച്ച് അദ്ദേഹം ആദരിക്കുകയുമുണ്ടായി

അഡ്വ .സന്തോഷ് എ .എം അദ്ധ്യക്ഷതവഹിച്ചു .സത്യൻ മാടാക്കര ,ശ്രീമതി രാജലക്ഷ്‌മി ഈയ്യങ്കോട്, ദിവാകരൻ ചോമ്പാല തുടങ്ങിയവർ ചടങ്ങിൽ അനുമോദനങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു .

കാലിക്കറ്റ് സർവകലാശാലയിലെ ജേർണലിസം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ജീനാ മേരി സുനിത്ത് എന്ന കലാകാരിയുടെ യാത്ര, കേവലം റാങ്കിന്റെ മാത്രം കഥയല്ല.
ആഗ്രഹങ്ങളും സ്വപ്നങ്ങളും വഴിമാറിനടന്ന് ലക്ഷ്യത്തിൽ എത്തിയ ഒരു കലാകാരിയുടെ വിജയഗാഥ കൂടിയാണത്.
.ചലച്ചിത്ര പിന്നണിഗായിക കൂടിയായ ജീന ഡോ .കെ .കെ എൻ. കുറുപ്പി ൻറെ സ്നേഹോഷ്‌മളമായ ആവശ്യപ്പെടലിനെത്തുടർന്നു സദസ്സിനുവേണ്ടി ഗാനം ആലപിക്കുകയുമുണ്ടായി

വഴി മാറിയ യാത്രകൾ
ജീനയുടെ ജീവിതം ഒരുപാട് വഴിത്തിരിവുകളിലൂടെയാണ് കടന്നുപോയത്.
ചോമ്പാലയിലെ സി എസ് ഐ ഇടവകയിലെ വിൽസൺ സുനിത്തിൻ്റെയും പാട്ടുകാരികൂടിയായ സുജയുടെയും മകളായ അവൾ പ്ലസ് ടുവിന് കമ്പ്യൂട്ടർ സയൻസ് തിരഞ്ഞെടുത്തപ്പോൾ ശാസ്ത്രം മാത്രമായിരുന്നു അവളുടെ ലോകം.
പിന്നീട് മലബാർ ക്രിസ്ത്യൻ കോളേജിൽ കെമിസ്ട്രിയിൽ ബിരുദം നേടിയപ്പോഴും അവളുടെ വഴി ശാസ്ത്രത്തിൻറെ ഗണിതങ്ങളിലൂടെ യായിരുന്നു.
പക്ഷേ, ഉള്ളിൻ്റെയുള്ളിൽ സംഗീതവും, ലോകത്തെ അടുത്തറിയാനുള്ള ആഗ്രഹവും ഒരു പുഴപോലെ ഒഴുകി. അങ്ങനെയാണ്, ശാസ്ത്രത്തിന്റെ ലോകം വിട്ട് മാനവിക വിഷയങ്ങളിലേക്ക് തിരിയാൻ ജീന തീരുമാനിക്കു ന്നത്.ഗവേഷണത്തിന് താൽപ്പര്യം വളർന്നതും.

പഠന വിഷയങ്ങൾ മാറിയെങ്കിലും, ജീനയുടെ ആഗ്രഹം കൂടുതൽ ആഴമുള്ളതായിരുന്നു.
ഓരോ നാടിൻ്റെയും കലാസാംസ്കാരിക വൈവിധ്യങ്ങളെക്കുറിച്ച് അറിയാനും അത് വാക്കുകളിലേക്ക് പകർത്താനുമുള്ള ആ താല്പര്യമാണ് അവളെ കാലിക്കറ്റ് സർവകലാശാലയിലെ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിലേക്ക് എത്തിച്ചത്.
അവിടെ, പുതിയ മനുഷ്യരും പുതിയ ലോകവും ജീനയെ കാത്തിരിപ്പുണ്ടായിരുന്നു.

"അവിടുത്തെ ജീവിതവും പഠനവും എന്നെ ഒരുപാട് സ്വാധീനിച്ചു," ജീന പറഞ്ഞതങ്ങിനെ .
"ഓരോ നിമിഷവും പുതിയ അറിവുകളാണ് എന്നെ തേടിയെത്തിയത്." ഈ റാങ്ക് കേവലം അക്ഷരങ്ങളിൽ ഒതുങ്ങുന്നതല്ല, മറിച്ച് അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ പ്രതിഫലനം കൂടിയാണ്.
സംഗീതവും ജീവിതവും
ജീനയുടെ ജീവിതം സംഗീതമില്ലാതെ അപൂർണ്ണമാണ്.ചോമ്പാൽ പാതിരിക്കുന്നിലെ സി എസ് ഐ ഇടവകയിലെ പള്ളിയിലെ ഗായകസംഘത്തിലും, ഗോസ്പൽ സംഗീതത്തിലും വളർന്ന അവളുടെ ബാല്യം സംഗീതത്തോട് അവളെ കൂടുതൽ അടുപ്പിച്ചു.
കർണാടക സംഗീതം അഭ്യസിച്ചിരുന്നെങ്കിലും പിന്നീട് അത് തുടരാൻ സാധിച്ചില്ല.
എന്നാൽ, സംഗീതം ഉപേക്ഷിക്കാൻ അവൾ തയ്യാറായില്ല. ഇപ്പോൾ ഹിന്ദുസ്ഥാനി സംഗീതത്തിലാണ് ജീന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്‌കൂൾ,കോളേജ് യുവജനോത്സവങ്ങളിൽ സജീവമായിരുന്ന ഈ കലാകാരി, ഈ വർഷം പുറത്തിറങ്ങിയ 'കോലാഹലം' എന്ന മലയാള ചലച്ചിത്രത്തിൽ ഒരു ഗാനം ആലപിച്ചുകൊണ്ട് പിന്നണി ഗാനരംഗത്തും തൻ്റെ പാദമുദ്ര പതിപ്പിച്ചു.
ഒന്നുകാണുവാൻ.... ഉള്ളു നീറി ഞാൻ ,ചെന്നുനിന്നരികിൽ
വള്ളുവനാടൻ ഗ്രാമഭംഗിയിൽ സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ 'കോലാഹലം' എന്ന സിനിമയിൽ വിസ്‌മയകരമായ ശബ്ധനിയന്ത്രണത്തോടെ വിഷ്‌ണു ശിവശങ്കറിൻ്റെ സംഗീതത്തിനൊപ്പം ജീനാമേരി പാടിയ മനോഹരമായ വരികൾക്ക് നൽകിയ അതിമനോഹരമായ വിഷ്വൽസ് ജീനയുടെ പാട്ടിനു അളവിലേറെ മാറ്റുകൂട്ടുന്നതായി .

സംഗീതത്തെയും മാധ്യമപ്രവർത്തനത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് ശബ്‌ദമില്ലാത്തവർക്ക് ശബ്ദം നൽകാൻ ലക്ഷ്യമിട്ട ജീനയുടെ ആഗ്രഹം.
പാട്ടുകൾ പോലെ മനോഹരമായ ഭാഷയിൽ ലോകത്തെക്കുറിച്ച് എഴുതാനും, വാക്കുകൾ കൊണ്ട് പാട്ടുകൾക്ക് ജീവൻ നൽകാനും അവൾ സ്വപ്നം കാണുന്നു.
ചോമ്പാലയിലെ മുക്കാളിയിൽ നിന്ന് തുടങ്ങിയ ആ യാത്ര, അറിവിൻ്റെയും സംഗീതത്തിന്റെയും പുതിയ ലോകങ്ങളിലേക്ക് ഇനിയും എത്ര ദൂരം സഞ്ചരിക്കുമെന്നത് കാലം കാത്തുനിൽക്കുന്ന ഒരു കഥയാണ്....
ചോമ്പാലക്കാരി പാട്ടിൻ്റെ വഴികളിൽ നിന്ന് അക്ഷരങ്ങളുടെ ലോകത്തേക്ക് വീഡിയോ കണ്ടാലും

Onnu Kaanuvaan - Lyrical | Kolahalam | Vishnu Sivasankar, Jeena Mary Sunith | Rasheed ParambilM

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group