
ആലപ്പുഴ കോരിച്ചൊരിയുന്ന മഴത്തുള്ളികളെ തുഴക്കരുത്ത് തച്ചുടച്ചപ്പോൾ പുന്ന 'മട'പൊട്ടിയൊഴുകി ആവേശം. ഞായറാഴ്‌ച അവധിദിനത്തിന്റെ ആലസ്യത്തെ തുഴത്താളം വിളിച്ചുണർത്തി ഉയർത്തിയത് ആഘോഷ ഉത്സവത്തിന്റെ കൊടിയേറ്റ്. നെഹ്റുട്രോഫി ഫൈനൽദിനത്തിന്റെ ആരവം അനുസ്മരിപ്പിക്കുന്ന ആവേശവുമായിരുന്നു പുന്നമടയുടെ വൈകുന്നേരത്തിന്. ചുണ്ടനുകളുടെ ട്രാക്ക് എൻട്രി കാണാൻ മഴയെയും അവഗണിച്ച് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യം പുന്നമട ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം ചുണ്ടന്റെ ട്രാക്ക് പ്രവേശനമായിരുന്നു.
വള്ളംകളിപ്രേമികൾ ആർപ്പോ ഇർറോ വിളികളുമായി നടുഭാഗത്തെ ട്രാക്കിലേക്ക് ക്ഷണിച്ചു. മഴയുടെ അകമ്പടിയിൽ പിന്നീട് പ്രവേശിച്ചത് രണ്ടാം ഹാട്രിക് ലക്ഷ്യമിട്ടുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ മേൽപ്പാടം ചുണ്ടൻ, മേൽപ്പാടം ട്രാക്കിലേക്കു പ്രവേശിച്ചതും മഴയും ശക്തമായി. ഇതിനൊപ്പം ആരവങ്ങളും ആഘോഷങ്ങളും ഉയർന്നുപൊങ്ങി. ചുണ്ടനൊപ്പം കൊടിവീശിയും ആർപ്പുവിളികളുമായി ചെറുബോട്ടുകളിൽ വള്ളംകളി ആരാധകരും ഒപ്പംകൂടി. ഫിനിഷിങ് പോയിൻ്റിലെ ഗാലറിയിലും നെഹ്റു പവിലിയനിലും ആളുകൾ തിങ്ങിക്കൂടി ജയ് വിളികളാൽ വേദിയെ ഇളക്കിമറിച്ചു
ഇരുവള്ളങ്ങളും മത്സരം നടക്കുന്ന ട്രാക്കിൽ ഏറെനേരം പരിശീലിക്കുകയും ചെയ്തു. ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചുകഴിഞ്ഞ് പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ് സാധാരണയായി പുന്നമടയിലെ മത്സരവേദിയിൽ ചൂണ്ടനുകൾ പരിശീലനം നടത്തുന്നത്. ഇത്തവണ രണ്ടാഴ്ചക്കു മുൻപേ പരിശീലനംനടത്തി പരമാവധി വേദി കീഴടക്കാനുള്ള പരിശ്രമത്തിലാണ് ചുണ്ടനുകൾ. ട്രാക്ക് എൻട്രി എന്നതിപ്പോൾ ക്ലബ്ബുകളുടെ കരുത്തും ആവേശവും കാട്ടാനുള്ള അവസരമായിക്കൂടി മാറി. ആരാധകരെ ക്ഷണിച്ചുകൊണ്ട് നാളുകൾക്കു മുൻപേ സാമൂഹികമാധ്യമങ്ങളിൽ ക്ഷണക്കത്തുകൾ പ്രചരിച്ചിരുന്നു. പുരവഞ്ചി സഞ്ചാരത്തിനും ആലപ്പുഴ കാണാനെത്തിയ സഞ്ചാരികൾക്കും വലിയ ആവേശവും കാഴ്ച്‌ചയുമായി മാറി ട്രാക്ക് എൻട്രി.
ഞായറാഴ്‌ചകൂടിയായതിനാൽ വലിയ ജനക്കൂട്ടത്തിനാണ് പുന്നമട സാക്ഷിയായത്. രണ്ടു ചുണ്ടനുകളുടെ ട്രാക്ക് എൻട്രി മറ്റു ക്ലബ്ബുകൾക്കും ആവേശം പകരും. പരമാവധി ആരാധകരെ പുന്നമടയിലെത്തിക്കാൻ അവരും ശ്രമിക്കും. ഫിനിഷിങ് പോയിൻ്റിലും നെഹ്റു പവിലിയനിലും വലിയ ജനക്കൂട്ടം ഒഴുകിയെത്തും. തിങ്കളാഴ്‌ച വൈകീട്ട് കാരിച്ചാൽ ചുണ്ടന്റെ ട്രാക്ക് എൻട്രി നടക്കും. മറ്റു ചുണ്ടനുകളും വരുംദിവസം ട്രാക്കിൽ അണിനിരക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group