58 വര്‍ഷത്തെ ചരിത്രം വഴിമാറി; എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

58 വര്‍ഷത്തെ ചരിത്രം വഴിമാറി; എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ
58 വര്‍ഷത്തെ ചരിത്രം വഴിമാറി; എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ
Share  
2025 Jul 06, 10:22 PM
mannan

ബര്‍മിങ്ങാം: ഒടുവില്‍ 58 വര്‍ഷക്കാലം ഇന്ത്യയ്ക്ക് പിടിതരാതിരുന്ന എജ്ബാസ്റ്റണില്‍ ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം.


സ്‌കോര്‍: ഇന്ത്യ - 587, 427/6 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് - 407, 271.

1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്. ആ 58 വര്‍ഷത്തിനിടെ എട്ടു ടെസ്റ്റുകള്‍ കളിച്ചിട്ടും ഇവിടെ ഇന്ത്യക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ആ ചരിത്രമാണ് ഇത്തവണ ഗില്ലും സംഘവും തിരുത്തിയത്. ഇന്ത്യ ടെസ്റ്റ് ജയിക്കുന്ന 60-ാമത്തെ വേദിയാണ് എജ്ബാസ്റ്റണ്‍.


ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ആകാശ് ദീപ് ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ആറു വിക്കറ്റ് വീഴ്ത്തിയ ആകാശാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ താരം നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ 1976-ന് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യ അഞ്ച് പ്രധാന ബാറ്റര്‍മാരില്‍ നാലു പേരെയും (ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്) പുറത്താക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ആകാശിന് സ്വന്തമായി. 1976-ല്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ്ങാണ് ഈ നേട്ടം സ്വന്തമാക്കിയത്. 49 വര്‍ഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായി ആകാശ് ദീപ് മാറി.

99 പന്തില്‍ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 88 റണ്‍സെടുത്ത ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സില്‍ താരം 184 റണ്‍സോടെ പുറത്താകാതെ നിന്നിരുന്നു.


അഞ്ചാം ദിനം രാവിലെ പെയ്ത മഴയ്ക്കും എജ്ബാസ്റ്റണിലെ ആകാശത്ത് നിറഞ്ഞ കാര്‍മേഘങ്ങള്‍ക്കും ഇന്ത്യയുടെ വിജയം തടയാനായില്ല. മഴമൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. മൂന്നിന് 72 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് എട്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒലി പോപ്പിന്റെ വിക്കറ്റ് നഷ്ടമായി. 50 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത താരത്തെ ആകാശ് ദീപാണ് പുറത്താക്കിയത്. പിന്നാലെ സ്‌കോര്‍ 83-ല്‍ എത്തിയപ്പോള്‍ ഹാരി ബ്രൂക്കിനെ ആകാശ് ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കി. 31 പന്തില്‍ നിന്ന് 23 റണ്‍സായിരുന്നു ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ബ്രൂക്കിന്റെ സമ്പാദ്യം.


പിന്നാലെ ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് - ജാമി സ്മിത്ത് സഖ്യം 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയ്ക്കു മുന്നില്‍ പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍ ഉച്ചഭക്ഷണ ഇടവേളയ്ക്കു തൊട്ടുമുമ്പ് സ്റ്റോക്ക്സിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി വാഷിങ്ടണ്‍ സുന്ദര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 73 പന്തില്‍ നിന്ന് 33 റണ്‍സായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെ ക്രിസ് വോക്‌സിനെ (7) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ ഏഴാം വിക്കറ്റ് വീഴ്ത്തി. 48 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ബ്രൈഡന്‍ കാര്‍സിനെ വീഴ്ത്തി ആകാശ് ദീപാണ് ഇന്ത്യയുടെ ജയം കുറിച്ചത്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബെന്‍ ഡെക്കറ്റ് (25), സാക് ക്രോളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകള്‍ നാലാം ദിനം തന്നെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2