
നീലേശ്വരം: ഇന്ത്യൻ ടീമിലെ മലയാളിക്കുട്ടി, കായികലോകത്ത് ജില്ലയ്ക്ക് കരുത്തായി ഇനി മാളവികയെന്ന പേര്. കാൽനൂറ്റാണ്ടിനുശേഷം ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിൽ രാജ്യത്തിന് വേണ്ടി നീലേശ്വരത്തിൻ്റെ മാളവിക ബൂട്ടണിഞ്ഞപ്പോൾ അത് ചരിത്രമായി. തിങ്കളാഴ്‌ച മംഗോളിയയുമായി നടന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിൽ 65-ാം മിനിറ്റിൽ എസ്. ഗുഗുലോത്തിന്റെ പകരക്കാരിയായാണ് മാളവിക മൈതാനത്ത് ഇറങ്ങിയത്. 71-ാം മിനിറ്റിൽ രാജ്യത്തിന് വേണ്ടി മാളവികയുടെ ആദ്യ ഗോൾ. വലത് വിങ്ങറാണ് മാളവിക. നീലേശ്വരം ബങ്കളത്തെ പരേതനായ എം. പ്രസാദിൻ്റെയും എ. മിനിയുടെയും മകളാണ്.
നീലേശ്വരം ബങ്കളത്ത് ഫുട്‌ബോൾ തട്ടി നടന്ന മാളവിക ഇന്ന് നാടിന്റെ അഭിമാനമാണ്. അച്ഛൻ്റെ കൈപിടിച്ചാണ് നിധീഷ് ബങ്കളത്തിന്റെ വിമൻസ് ഫുട്ബോൾ ക്ലിനിക്കിൽ എത്തുന്നത്. അച്ഛൻ്റെ വിയോഗവും തുടർന്നുണ്ടായ പ്രതിസന്ധികളും തളർത്തിയപ്പോഴും അമ്മയെന്ന തണലിൽ അവൾ വളർന്നു വാനോളം. ഇന്ത്യയുടെ ഫുട്ബോൾ ടീമിൽ എത്തുക എന്നതായിരുന്നു ലക്ഷ്യം അതിനായി കഠിനമായ പരിശ്രമം. വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മംഗോളിയയെ തകർത്ത് 13-0-നാണ് ഇന്ത്യ തുടക്കം കുറിച്ചത്.
ബെൻറില ഡി കോത്തയ്ക്ക് ശേഷം വനിതാ ഫുട്ബോൾ ടീമിൽ ഇന്ത്യക്കായി മത്സരിക്കുന്ന ആദ്യ മലയാളിയാണ് കാസർകോട് സ്വദേശി പി. മാളവിക. 2018-ലും 2019-ലും കേരള സബ് ജൂനിയർ ടീമിൽ മാളവിക ഇടം നേടി. തുടർന്ന് അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലും ഇടംപിടിച്ചു. ബെംഗളൂരുവിലെ മിസാക യുണൈറ്റഡ്, ട്രാവൻകൂർ എഫ്‌സി, കെമ്പ് എഫ്‌സി, കൊൽക്കത്തയിലെ റെയിൻബോ അത്ലറ്റിക് ക്ലബ്, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകൾക്കായി കളിച്ചു. തുടർന്ന് സേതു എഫ്‌സിയിലേക്ക്. കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ തമിഴ്‌നാട് ക്ലബ്ബിനായി നടത്തിയ പ്രകടനം ദേശീയശ്രദ്ധ നേടി. കേരള ഫുട്ബോൾ അസോസിയേഷൻ്റെ കഴിഞ്ഞ സീസണിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും മാളവികയ്ക്ക് ആയിരുന്നു. ഉസ്ബെക്കിസ്താനെതിരായ സൗഹൃദ ഫുട്ബോളിൽ ഇന്ത്യക്കായി കളിച്ചിരുന്നു. തൃശ്ശൂർ കാർമൽ കോളേജിൽ ബികോം രണ്ടാംവർഷ വിദ്യാർഥിനിയാണ് മാളവിക.
"ഇന്ത്യയ്ക്കുവേണ്ടി കളിക്കുക എന്നത് സ്വപ്‌നമായിരുന്നു. ഒരുപാട് പ്രതിസന്ധികളെ തരണംചെയ്‌ത് നേടിയതാണ് ഈ സ്വപ്നകുപ്പായം. രാജ്യത്തിനുവേണ്ടി ഗോളടിക്കാൻ സാധിച്ചതിൽ സന്തോഷം" - പി. മാളവിക

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group