
സുരേന്ദ്രൻ ബേത്തൂർപ്പാറ
ബേത്തൂർപാറ
ചങ്കിലെ ചോരകൊണ്ട് കവിത രചിക്കാൻ അവർ വരുന്നു... കൊസാംബി ബേത്തൂർപാറ. ചകിരിയിൽ പിരിച്ചെടുത്ത കമ്പയിൽ കാരിരുമ്പിൻറെ ശക്തിയുള്ള കരങ്ങളമർത്തി അവർ ആഞ്ഞുവലിക്കുന്നത് ചരിത്രത്തിലേക്കാണ്. വർണശബളമായ ആ കമാനം കടന്ന് ആദ്യം വരുന്നത് ടീം ക്യാപ്റ്റൻ സച്ചിൻ, പിറകെ, അഭിലാഷ് മടിക്കൈയുടെ അനൗൺസ്മെന്റിനൊപ്പം കരഘോഷം മുഴക്കി ആയിരങ്ങളുടെ വരവേൽപ്പ്. സ്വപ്‌നതുല്യമാണ് ഈ ടീം കൊസാംബിയുടെ സഞ്ചാരം. ഈ സീസണിൽ മാത്രം 44 തവണയാണ് വടംവലിയിൽ ഇവർ കിരീടമണിഞ്ഞത്. കലാശപ്പോരാട്ടത്തിൽ വിജയം കൈവിട്ടത് നാലുതവണ മാത്രം.
കാസർകോടുമുതൽ തിരുവനന്തപുരംവരെ കമ്പവലി കോർട്ടിലെ എതിരാളികളുടെ പേടിസ്വപ്‌നമാണിവർ. സംസ്ഥാനത്തിന് പുറത്തും കിരീടം നേടിയിട്ടുണ്ട്. ബേത്തൂർപാറയിലെ കളിമൈതാനത്ത് വർഷങ്ങളായുള്ള ചിട്ടയായ പരിശീലനത്തിൻ്റെ ചിറകിലേറിയാണ് ടീമിൻ്റെ യാത്ര. സന്ധ്യയായാൽ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് പരിശീലനത്തിനിറങ്ങണമെന്നത് നിർബന്ധമാണ്.
ടീമിന്റെ ആകെ തൂക്കം 460 കിലോ ആകണം. ചിലപ്പോൾ ഇത് കൂടിയേക്കാം. തൂക്കം കുറയ്ക്കാൻ മത്സരത്തലേന്ന് കഠിനശ്രമം നടത്തും. പട്ടിണികിടന്നും ടാർപോളിൻ മൂടിക്കിടന്നും 460-ൽ എത്തിക്കുന്നത് ഒരു ഭഗീരഥപ്രയത്നമാണ്. 100 ഗ്രാം കുടിയതിനാൽ മത്സരത്തിൽനിന്ന് ഒരു തവണ ഒഴിവാക്കപ്പെട്ടത് ഏറെ ഹൃദയവേദനയുണ്ടാക്കിയ സംഭവമായിരുന്നെന്ന് ക്യാപ്റ്റൻ കെ. സച്ചിൻ പറഞ്ഞു., കെ. സച്ചിൻ, രഞ്ജിത്ത്, രാജേഷ്, സേതു, അനീഷ്, സുർജിത്ത്, ശിവപ്രസാദ്, ശ്രീജിത്ത്, നിതിൻരാജ്, യദുകൃഷ്‌ണൻ, ആദർശ് എന്നിവരുൾപ്പെട്ടതാണ് ടീം കൊസാംബി. എതിരാളികളുടെ കണ്ണുകളിൽ ലോക്കിട്ട് ഒന്നാമനായി രഞ്ജിത്തും ശരീരത്തിൽ കമ്പകൊണ്ട് ലോക്കിട്ട് ഏഴാമനായി ശിവപ്രസാദുമിറങ്ങും. കോച്ച് മണികണ്‌ഠൻ ബന്തടുക്കയാണ്.
ചരിത്രകാരനും ഗണിതശാസ്ത്രജ്ഞനുമായ ദാമോദർ ധർമാനന്ദ് കൊസാംബിയെന്ന ഡി.ഡി. കൊസാംബിയുടെ പേരിൽ 1980-ലാണ് ബേത്തൂർപാറയിൽ കൊസാംബി കലാകായികകേന്ദ്രം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഈലടുക്കത്ത് നടന്ന ഉത്തരമേഖലാ വടംവലി ചാമ്പ്യൻഷിപ്പിലാണ് 44-ാ മത്തെ കിരീടമുയർത്തിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group