
ജീവിതമെഴുത്തിലെ
പ്രകൃതി - സത്യൻ മാടാക്കര .
കറിവെപ്പിലയ്ക്ക് വെള്ളം നല്കി, കോഴികൾക്ക് തീറ്റ നല്കി, കാക്കകൾക്ക് ചോറ് കൊടുത്ത്, പൂച്ചകൾക്ക് മീൻ അടുക്കളപ്പുറത്ത് വെച്ച് വിശ്രമ ദിനങ്ങൾ പിന്നിടുമ്പോൾ നിറയുന്ന ആവാസ ധാതുക്കൾ തരുന്ന ബലത്തിൽ കാഴ്ച, രുചി, മണം, സ്പർശം എന്നിവ ഞാൻ തിരിച്ചറിയുന്നു. ഇതൊരു പ്രതിരോധം ആകുന്നു. അയറവ് പറയാത്ത മാർഷികതയുടെ അടുപ്പം. നാഗരികത ചുറ്റുപാടുകളെ തമസ്കരിച്ചു തടിച്ചു വീർക്കുമ്പോൾ, കീഴടക്കി രസിപ്പിച്ചു ആകാശക്കുട നിവർത്തുമ്പോൾ പ്രതികരണം ഇങ്ങനെയൊക്കെേയേ സാധ്യമാവൂ. അന്യാധീനത്തിൽ വ്യാകുലപ്പെടുമ്പോഴാണല്ലോ സമാനമനസ്സുകൾ ഒന്നിക്കുക. അത് ഏഭാഷണത്തിനല്ല സംവാദത്തിനു കൊതിക്കുന്നു. ഏകാന്ത സംഘർഷത്തിൽ അങ്ങനെയൊക്ക മനസ്സിൽ വീർപ്പുമുട്ടൽ കുറക്കുന്നു. ചിന്തിക്കുന്ന പരിസരം ബലം വെക്കാനും മൂർച്ച കൂട്ടാനും അതുപകരിക്കുമെന്നാണ് ചങ്ങാതിമാരിൽ പലരോടും സംസാരിച്ചിരിക്കുമ്പോഴുള്ള അനുഭവം. സംഭാഷണം ഒരേ ഭാഷക്കാർ തന്നെയാവണം എന്നില്ല. വീടും കുടുംബവുമുള്ള ഏതൊരാൾക്കും ഉൽക്കണ്ഠ ഏറെയുണ്ടാകും. അത് മനസ്സിലാക്കാൻ പി.എച്ച്.ഡി. ഒന്നും ആവശ്യമില്ല. നല്ല മനസ്സ് മതി. അത്തരക്കാർ ഇല്ലാതാകുന്ന കുഴപ്പം പൊതു നിലയിൽ ഒരു പാടുണ്ട്. മാറിയ ലോക ക്രമത്തിൽ, ലോക ഭയത്തിൽ മുയൽ ഭീതി തന്നെ എന്നത്തേയും നീക്കിയിരിപ്പ്. മനോനില തെറ്റിപ്പോകുന്ന തീക്കളത്തിൽ നിന്ന് പ്രകൃതി സഹവാസം പലപ്പോഴും സമനില വീണ്ടെടുത്തു തരുന്നു. അവിടെ വാചാലതയില്ല. ഏറ്റുവാങ്ങലും നിറയലുമായ് ഈണം മാത്രം. പച്ചപ്പ് നല്കുന്ന ആർദ്രത .
കാളിദാസന്റെ ഭാഷയിൽ
"കുളിരെഴും ദേവ താരങ്ങൾ
തൻ തളിർക്കുലകൾ പൊട്ടി,
ച്ചൊലിക്കുന്ന പാലിനാൽ
മഞ്ഞണിഞ്ഞുടൻ തെക്കോട്ടു
മഞ്ഞു മാമലയിൽ നിന്നു വന്നെത്തുന്ന
കാറ്റിനെ അണയുമിത്തെന്നൽ
മുന്നമേ നിന്നിളം
തനു ലതികയിൽ തട്ടിയതാവണം
ഉണരുമീ മുഗ്ദചിന്തയാൽ പേർത്തുമേ
ഗുണവതീ ഞാൻ പുണർന്നിടാറുണ്ടെടോ"(മേഘസന്ദേശം: പരിഭാഷ, തിരുനെല്ലൂർ കരുണാകരൻ ) മറ്റൊരർത്ഥത്തിൽ ബഷീർ പറയുന്നു.
"എഡ ബഡുക്കൂസേ,
രണ്ടു കൈയും വിടർത്തി പറയ്
പ്രപഞ്ചങ്ങളുടെ സ്രഷ്ടാവേ, സലാം".
സർഗ്ഗപരമായി അൺഫിറ്റാവുക വലിയ കാര്യമാകുന്നു. തോന്ന്യാസി എന്ന പൊതു വിളിയിൽ തന്നെ എന്തൊക്കെ പ്രതിധ്വനികൾ. മലയാളിയുടെ ജീനിൽ പൂരപ്പാട്ടും പാരഡിയും കുടിപ്പകയും നരവംശപരമായി അലിഞ്ഞുചേർന്നിരിക്കുന്നു. അങ്ങനെ പലതിന്റെയും പുളിപ്പായിത്തീരുമ്പോൾ ജനജീവിതം പലതും പറഞ്ഞുകേൾപ്പിക്കുന്നു. ഞാൻ കോവിലനെ ഓർക്കുന്നു. മലയാള സാഹിത്യത്തിൽ ഗോത്രത്തനിമയുള്ള എഴുത്തുകാരനാണ് കോവിലൻ. വള്ളുവനാടൻ ഭൂമിശാസ്ത്രത്തിലൂന്നി ചരൽക്കല്ലിന്റെ ഉരസൽ മലയാളി കോവിലനിലൂടെ വായിച്ചറിഞ്ഞു. നാട്ടുമ്പുറം, പട്ടാളം, ഹിമാലയം, തട്ടകം എന്നിവയിലൂടെ ദേശത്തിനൊപ്പം ഇന്ത്യയുടെ സമകാലീനതയും പ്രമേയമാക്കി എഴുതി. കറുത്തനിറം തേടിപ്പോകുന്നതിൽ അദ്ധ്വാനിക്കുന്നവന്റെ നിറം, ഉപ്പ് കണ്ടെത്തുന്ന നിരീക്ഷണം ഉണ്ട്. ദ്രാവിഡന്റെ തറവാട്,നാട്, ഊറ്റം, പോര് കണ്ടെത്തുന്നതിലൂടെ നമുക്ക് ആഹാരം തരുന്ന കാർഷിക ജീവിതത്തോടുള്ള നന്ദിയുണ്ട്.
"പൊലക്കുളത്തിൽ ഇറങ്ങി ഉണ്ണീരി കുടയോടെ തുള്ളിക്കയറി, കന്നും കമ്മളൂട്ടിയും കുളക്കരയിൽ അന്തിച്ചു നിന്നു. അച്ഛനും അമ്മയും കുഞ്ഞിപ്പെങ്ങളും വന്നു. ഉണ്ണീരികൈക്കൊണ്ടില്ല. ഉണ്ണീരിക്കുട്ടി തുള്ളി നിന്നു". അങ്ങനെ ദേശം എഴുതുന്ന നോവലാണ് തട്ടകം. ഭാഷയുടെ വരദാനം നേടിയവനേ " കരിങ്ങാലിക്കാൽ പോലൊരുത്തൻ,കൈ പ്പൂമ്പൊടി പാറിയതുപോലെ, കനൽ തിളങ്ങുന്ന വെയിൽ വാൾത്തലപ്പുകൾ മിന്നിമറയുന്നതു പോലെ " എന്നൊക്കെ എഴുതാനാവൂ. ധീരതയാണ് കോവിലിന്റ എഴുത്തിന്റെ മുഖമുദ്ര. കണ്ടാണിശ്ശേരിയെ മുൻ നിർത്തിയുള്ള 'തട്ടകം ' എന്ന നോവലിന്റെ ദ്രാവിഡത്വം ആ അർത്ഥത്തിൽ ചരിത്രപരവും ഭൂമിശാസ്ത്രവുമായ അന്വേഷണത്തിലേക്ക് മലയാളിയെ നയിക്കുന്നു
ജീവിതമെഴുത്തിലെ പ്രകൃതി എന്നു എഴുതുമ്പോൾ അതിൽ എല്ലാം സമയമായി ചേർന്നിരിക്കും. അത്തരത്തിൽ എഴുതിയ ഒരു നോവലാണ് പ്രദീപൻ പാമ്പിരിക്കുന്നിന്റെ 'എരി '
പറയ സമുദായത്തിലൂന്നി കീഴാള ആഖ്യാനം പറയുന്നിടത്തല്ല മേലാള- സവർണ്ണത കൊട്ടി ഘോഷിക്കുന്ന അറിവുമായി ജീവിച്ചവരുടെ എതിരിടൽ നാട്ടു ഗാഥ എന്നർത്ഥത്തിലാണ് ഈ നോവൽ വായിക്കേണ്ടത്. നോവലിന്റെ തുടക്കം തന്നെ അത്തരമൊരു തീ കൂട്ടലിലൂടെ പ്രദീപൻ വിശദീകരിക്കുന്നു.
"പറയൻ എരി ഒരത്ഭുതം തന്നെയായിരുന്നു. അയാളെക്കുറിച്ച് ആദ്യം കേട്ട ഐതീഹ്യംഇങ്ങനെ: രാത്രി ഒരു പന്ത്രണ്ടു മണിയായിരിക്കണം. ചാലിയൻ രാമൻ കണ്ണരിലെ മില്ലിൽ തുണി കൊടുത്തു തിരിച്ച് ചെരിച്ചിൽ പള്ളി വഴി നടന്ന് വരികയായിരുന്നു. പത്തു നാഴിക നടക്കണം രാമൻ താമസിക്കുന്ന പന്നിയൂർ തെരുവിലെത്താൻ. അയാൾ പയ്യോളിയിൽ നിന്നു കത്തിച്ച ചൂട്ട് തീർന്നു പോയിരിക്കുന്നു. ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് ഒരു വിധം അഞ്ചാംപീടികയെത്തി. അന്നവിടെ ഒരു ചായപ്പീടികയുണ്ട്.ആ തിണ്ണയിൽ മുറുക്കിക്കൊണ്ട് ഒരാൾ ഇരിക്കുന്നു. ഇരുട്ടിലൂടെ അയാളുടെ ആരോഗ്യം സ്പഷ്ടമായിരുന്നു. നീളം കുറവെങ്കിലും ബുദ്ധ ഛായയിൽ അയാൾ ഇരുന്നു. രാമൻ ചോദിച്ചു:
"ഒരു ചൂട്ടു കിട്ടാൻ വല്ല വഴിയുമുണ്ടോ?" ജാതി മനസ്സിലാവാത്തതിനാൽ അഭിസംബോധനയോ അധികാര വിധേയത്വമോ ആ ചോദ്യത്തിൽ സ്പഷ്ടമായിരുന്നില്ല.
എവിടെയാ പോവേണ്ടത്?"
ഇരുട്ടിൽ നിന്നും അയാൾ ചോദിച്ചു.
" പന്നിയൂരെത്തണം......."
" ചൂട്ടില്ല എന്നാലും വഴീണ്ടാക്കാം. ഇങ്ങടുത്തു വരുന്നതിൽ വിരോധം ല്ലല്ലോ....." അയാൾ അരയിലെ കുര്യ ലിൽ നിന്ന് എന്തോ ഒരു ഡപ്പിയെടുത്തു തുറന്ന് ഇടത്തേ ചെറുവിരലുകൊണ്ട് അതിൽ നിന്നല്പം എന്തോ മരുന്നെടുത്ത് രാമന്റെ കണ്ണിൽ പുരട്ടിക്കൊടുത്തു.
"ഇനി പോയ്ക്കോളൂ..."
രാമൻ നടന്നു. അയാൾക്ക് മുന്നിൽ ഇരുട്ടു വഴിമാറിക്കൊടുത്തു. അത്ഭുതത്തോടെ രാമൻ തിരിഞ്ഞു നോക്കുമ്പോൾ തിണ്ണയിൽ അയാളില്ല. രാമന്റെ നടത്തത്തിന് വേഗം കൂടി. ശരവേഗത്തിൽ രാമൻ തെരുവിലെത്തി. ദൂരെ വീട്ടിൽ അയാളെ കാത്ത് റാന്തൽ വെളിച്ചം അണയാതിരിക്കുന്നു. വെളിച്ചം കണ്ണിലടിച്ചതും വീണ്ടും ഇടയാൾക്കു ചുറ്റും പരന്നു. രാമൻ അമ്പരന്നു........ ഈ നടന്നതെല്ലാം എന്തായിരുന്നു......! അന്നയാൾ ഉറങ്ങിയില്ല. നേരം പര പരാ വെളുത്തപ്പോൾ അഞ്ചാംപീടികയ്ക്കു വെച്ചു പിടിച്ചു..... പീടികക്കാരൻ നായരോട് കഥ പറഞ്ഞു.
മാധവൻ നായർ പറഞ്ഞു:
"അത് എരി തന്നെ...... പറയനെരി........! "
ഈ നോവലിൽ കഥാപാത്രമായ 'എരി ' യിലൂടെ ആദിദ്രാവിഡ ജനത കൊണ്ടു നടന്ന അനുഷ്ഠാനത്തെനമ്മുടെ വായനയിലേക്ക് പ്രദീപൻ കൊണ്ടുവരുന്നു.
കുട്ടിക്കാലത്തെഗ്രാമക്കാഴ്ചയെക്കുറിച്ച്: എഴുത്തിന്റെ ദേശം പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയത് വായിക്കുമ്പോൾ നമ്മൾ ഏതോ ഗ്രാമീണതയിലേക്ക് വലിച്ചിഴക്കപ്പെടും.
"കുട്ടിക്കാലത്തെ ഓർമ്മകളുടെ തിരശ്ശീലയിലൂടെ കണ്ണോടിക്കുമ്പോൾ തെളിഞ്ഞു വരുന്ന ഞങ്ങളുടെ ഗ്രാമക്കാഴ്ചകളിൽ ഒളിമങ്ങാതെ നില്ക്കുന്ന കുറേ ചിത്രങ്ങളും ശബ്ദങ്ങളുമുണ്ട്.

നേരം പുലരുമ്പോൾ നാനാതരം പക്ഷികളുടെ ശബ്ദ കോലാഹലങ്ങൾ കേൾക്കാം. കാക്ക, മൈന, മരംകൊത്തി, കുയിൽ, ചെമ്പോത്ത്, ഒയത്തി, വണ്ണാത്തിപ്പുള്ള്, തത്ത, അടയ്ക്കാ പക്ഷി, കുണ്ടിയാട്ടി പക്ഷി ഇവയെല്ലാം താന്താങ്ങളുടെ ശബ്ദം ആയിരം ശബ്ദങ്ങളിൽ നിന്ന് വേർതിരിച്ചു കൊണ്ട് ഞങ്ങളെ കേൾപ്പിക്കുന്നു. അപ്പോൾ മാച്ചിനാരിക്കുന്നുകളുടെ ഉച്ചിയിൽ നിന്ന് കാളവണ്ടിച്ചക്രങ്ങളുടെ കരച്ചിൽ ഉയരുകയായി. വണ്ടിക്കാരൻ അശ്ലീലച്ചുവയുള്ള നാടൻ പാട്ടുകൾ പാടി കൊണ്ടും പൃഷ്ഠത്തിൽ കൈവിരലമർത്തിക്കൊണ്ടും കാളകളെ ഉത്സാഹിപ്പിക്കും. ചെമ്മണ്ണു നിറഞ്ഞ റോഡിന്റെ ഉച്ചിയിലെത്തുമ്പോൾ കാളകൾ ചാണകമിടുകയും മൂത്രമൊഴിക്കുകയും ചെയ്യും. അന്നേരം വണ്ടിക്കാരൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി റോഡിനു വേണ്ടി വെട്ടിനിർത്തിയ കുന്നിന്റെ ഓരം ചേർന്നു നിന്നുകൊണ്ട് തണുത്തു കിടക്കുന്ന പാറകളുടെ വിള്ളലുകളിൽ ഇളം ചൂടുള്ള മൂത്രം വിടും.പ മനുഷ്യരും കാളകളും മൂത്രമൊഴിക്കുന്ന ശീൽക്കാരം പക്ഷികളുടെ കളകൂജനത്തിൽ ലയിച്ചു ചേരും. കോണകം മുറുക്കിയുടുത്ത് പാദങ്ങൾ നിലത്തിട്ടടിച്ചു കൊണ്ട് വണ്ടിക്കാരൻ കാളകളുടെ താടകൾ തടവിക്കൊടുക്കും. പാട്ടു പാടിക്കൊണ്ട് വണ്ടിക്കാരൻ വീണ്ടും വണ്ടിയിലേക്ക് ചാടിക്കയറും. കുന്നിൽ താഴ് വരയിൽ നാടൻ പാട്ടിന്റെ ശീലുകൾ നേർത്ത് നേർത്ത് ഇല്ലാതാവും. പടർന്നു പന്തലിച്ച പടുമരങ്ങളും കായ്കനികളുണ്ടാകുന്ന ഫലവൃക്ഷങ്ങളും ഓലക്കുട ചൂടി മുല ചുരത്തി നിൽക്കുന്ന തെങ്ങുകളും നാനാതരം ചെടികളും പുല്ലുകളും പൂക്കളും കൊണ്ട് അന്നത്തെ ഞങ്ങളുടെ ഗ്രാമം സമൃദ്ധമായിരുന്നു. അക്കാലത്ത് ജനലുകളും, കാളി വാതിലുകളും ധാരാളമുള്ള വലിയ വീടുകളിൽപ്പോലും നട്ടുച്ചയ്ക്കിരുട്ടാണ്.ഇടതൂർന്ന് ഒരു പന്തൽ പോലെ മേലാപ്പുയർത്തിയ പച്ചിലപ്പടർപ്പുകൾ നിഴൽ വീഴ്ത്തുന്ന മുറ്റത്ത് വെയിലിന്റെ മുട്ടകൾ സമുദ്ധിയായി കാണാൻ കഴിയും. ഓലമേഞ്ഞ മേല്പുരയുടെ സുഷിരങ്ങളിലൂടെ വെയിലിന്റെ വെള്ളിക്കുന്തങ്ങൾ നീണ്ടു വരും. ഒരു മേഘമെങ്ങാനും മുകളിൽ തങ്ങിപ്പോയാൽ ഇവയെല്ലാം അപ്രത്യക്ഷമാകും. വീട്ടുപറമ്പുകളുടെ കണ്ടങ്ങളിൽ നിറയെ ചേമ്പും, ചേനയും, കുമ്പളവും, വെള്ളരിയും, അമരയും, വെണ്ടയും, പച്ചമുളകും, ചീരോ പറങ്കിയും, മരക്കിഴങ്ങും, വാഴയും, തവളയും, എലിയും, ചേരയുമാണ്. മുകളിലോട്ട് നോക്കിയാൽ ചക്കയും മാങ്ങയും ഞാവൽപ്പഴവും നെല്ലിക്കയും അമ്പഴങ്ങയും ഉറുമാമ്പഴവും സപ്പോട്ടയും ഉറുമ്പിൻ കായും നെമ്പ്രൂട്ടാനും പരസ്പര വിശ്വാസത്തോടെ തൂങ്ങി നില്കുന്നതു കാണാം. സമ്പന്നന്മാരുടെ അപൂർവ്വം വീടുകളിലേ ചുവർ ക്ലോക്കുകൾ ഉണ്ടായിരുന്നുള്ളൂ. വലിയ ധനികരുടെ കൈവശം പോക്കറ്റ് വാച്ചും കാണും.അന്ന് സാധാരണക്കാരൻ സമയം കണക്കുകൂട്ടിയത് സ്വന്തം നിഴൽ അളന്നിട്ടായിരുന്നു.
ഏകദേശം പതിനൊന്നു പന്ത്രണ്ടു മണിയാകുമ്പോൾ ഞങ്ങളുടെ ഗ്രാമത്തിൽ അങ്ങ് ദൂരെ ബസ്സ് വരുന്ന തിന്റെ ആരവവും ഹോണടിയും കേൾക്കാം. അന്നത്തെ ബസ്സുകൾ കൽക്കരി കൊണ്ടാണ് ഓടിയിരുന്നത്. 'കരി ബസ് ,' കരിവണ്ടി ' എന്നൊക്കെയാണ് അതിനെ ഞങ്ങൾ വിളിച്ചു കൊണ്ടിരുന്നത്. ഞങ്ങളുടെ വീടിനടുത്തുള്ള മാച്ചിനാരിക്കുന്നു കയറാൻ തുടങ്ങുമ്പോൾ കരി ബസ്സിനു കിതയ്ക്കേണ്ടിവരും. കുന്ന് പകുതി കയറുമ്പോൾ ബസ് നിന്നു പോകും. കരിപുരണ്ട വസ്ത്രങ്ങളുമായി ക്ലീനർ (ഇക്കാലത്തെ അരുമയായ കിളി പ്രാകൃത വേഷത്തിൽ അന്നുമുണ്ട് ) ബസിൽ നിന്നും ചാടിയിറങ്ങി ടയറിനടിയിൽ മരക്കട്ട തിരുകും. പിന്നെ കൽക്കരി നിറച്ച തൊട്ടി ബസ്സിന്റെ പിന്നിൽ ഘടിപ്പിച്ച വലിയ ഉരക്കു കൊണ്ടുണ്ടാക്കിയ വീപ്പയിലേക്കു തള്ളും. കൽക്കരി പൊട്ടിപ്പൊട്ടി മിന്നാമിനുങ്ങുകളെ ആകാശത്തിലേക്കുയർത്തി കത്തിത്തുടങ്ങുമ്പോൾ കറുത്ത പുകപടലങ്ങൾക്കുള്ളിൽ അകപ്പെട്ട ബസ് സ്വരം നന്നാക്കിക്കൊണ്ട് നീങ്ങാൻ തുടങ്ങും. മരക്കട്ട കൈയിലെടുത്തു കൊണ്ട് കയറ്റം കയറി ത്തീരുന്നതു വരെ ബസ്സിനു പിന്നാലെ കോണിയും പിടിച്ച് ഓടും. ബസ്സ് പോകുന്നത് മാഹി വഴി തലശ്ശേരിക്കാണ്. വൈകുന്നേരം ആറിനും ഏഴിനുമിടയിൽ ഇതേ അവസ്ഥയിൽ അല്ലെങ്കിൽ അല്പം കൂടി ക്ഷീണിച്ചു കൊണ്ട് ബസ് വടകരയ്ക്കു തിരിച്ചോടും. ഇതിനിടയിലാണ് അഞ്ചൽകാരൻ രൈരുനായരുടെ മണിയൊച്ച ഉയരുന്നത്. പാതയോരത്തെ വീടുകളിൽ നിന്നും കുട്ടികൾ രൈരുനായരെ ഒരു നോക്കു കാണാനായി നിരത്തു വക്കത്തേക്ക് കിതച്ചു കൊണ്ടോടിച്ചെല്ലും. മണി കെട്ടിയ കുന്തം കാണു മ്പോൾ കുട്ടികൾ പേടിച്ചു വിറയ്ക്കും. 'കത്തുണ്ടോ, പണമുണ്ടോ ' എന്നാരെങ്കിലും ചോദിച്ചാൽ രൈരുനായർ കിതയ്ക്കുന്നതിനിടയിൽ ചീറി ക്കൊണ്ടു പറയും.' പോടാ പോ ...... കുന്തം കൊണ്ട് കുത്തും ഞാൻ ' .
അവസാനത്തെ കാളവണ്ടി വടകരയിൽ നിന്നും ചരക്കും കയറ്റി തിരിച്ചു വരുന്നതോടെ ചെമ്മണ്ണു നിറഞ്ഞ പാത വിജനമാകുന്നു.അതോടെ അന്നത്തെ ജീവിതം അവസാനിക്കുന്നു. നാട്ടിൽ ഇരുട്ടു പരക്കുന്നു".(എഴുത്തുകാരന്റെ ദേശം: പുനത്തിൽ കുഞ്ഞബ്ദുള്ള - ഭാഷാപോഷിണി ഓഗസ്റ്റ് 1998)
ദേശം കോലായിലിരുന്ന് സങ്കടപ്പാടോടെ ഇരുമ്പാന നിരങ്ങി പ്പോകുന്നത് സങ്കടത്തോടെ നോക്കിയിരിക്കുന്നു.പാതി പേടി, പാതി സങ്കടം. എവിടെയാണ് സുരക്ഷിതാവസ്ഥ ! വാഴ്ത്തുകൾക്കിടയിൽ അവനവന്റെ വേര് തേടലാണ് ദേശ ജീവിതം. ആനന്ദിപ്പിക്കുന്ന മത്സരത്തേക്കാൾ വലുതാണ് ജനിച്ചു വളർന്ന മണ്ണിനോടുള്ള നന്ദി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group