
കൊച്ചി: "ഓരോ കുംഭമേളയും നമുക്കറിയാത്ത പല ലോകങ്ങൾ കാട്ടിത്തരുന്നു. സാധാരണ വിശ്വാസികൾ മുതൽ സന്ന്യാസിമാർ വരെ ഒരുപാടുപേരുടെ മുഖങ്ങൾ, അമൃത സ്‌നാനം, കൊടും തണുപ്പിലും ജനങ്ങളുടെ പ്രവാഹം, ഒരു ചിത്രകാരനായി അതിൽ അലിയുമ്പോൾ നിറങ്ങളുടെ ഒരു സമുദ്രമാണത്" എറണാകുളം കടവന്ത്ര ഗിരിനഗറിലെ സ്റ്റുഡിയോയിലെ ചിത്രരചനയ്ക്കിടയിൽ അജി അടൂർ പറയുന്നു.
പ്രയാഗ് രാജിലെ മഹാകുംഭമേളയുടെ അപൂർവമായ യാത്രാനുഭവങ്ങളിൽനിന്ന് അജി ചിത്രപരമ്പര ഒരുക്കുകയാണ്. വാരാണസിയിലെ അഘോരി സന്ന്യാസിനി ശ്രീധനലക്ഷ്മിയും ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതിയും കുംഭമേളയിലെ ജനാവലിയുമെല്ലാം ഇതിലുണ്ട്. 12 ദിവസം അവിടെ തങ്ങി ചിത്രങ്ങൾ സ്കെച്ച് ചെയ്‌തിരുന്നു. ഇവ കാൻവാസിലാക്കുന്നതിന്റെ പണിപ്പുരയിലാണ് അജി.
"മഹാകുംഭമേള അവിസ്‌മരണീയമായ അനുഭവമാണ്. വരയ്ക്കാൻ മോഹിപ്പിക്കുന്ന ചിത്രങ്ങളായി തോന്നും അവിടെ കാണുന്ന ഓരോ ദൃശ്യവും. പ്രകൃതിയുടെ വിശാലമായ കാൻവാസിൽ തെളിയുന്ന ഓരോ പ്രഭാതവും പല നിറങ്ങളണിഞ്ഞ് മനോഹരം.."
ലൈഫ് സ്റ്റഡിയുടെ ഭാഗമായാണ് നാഗസന്ന്യാസികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ വരയ്ക്കുന്നത്. പല വർഷങ്ങളിലായി ആറു കുംഭമേളകളിൽ പങ്കെടുത്തിട്ടുള്ള അജിയുടെ ഇത്തവണത്തെ യാത്രയിൽ ആർട് ക്യൂറേറ്റർ കൂടിയായ ഭാര്യ സുജയയും സുഹൃത്ത് ഹരിമുരളിയും ഒപ്പമുണ്ടായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദർബാർ ഹാൾ ഗാലറിയിൽ കെയർടേക്കറാണ് അജി.
ദീർഘയാത്രകളാണ് തന്നെ മാറ്റിയെടുത്തതെന്ന് അജി പറയുന്നു. ഒരു ബംഗാളി ബാബയിൽനിന്ന് മന്ത്രദീക്ഷ സ്വീകരിച്ച അജിയുടെ ചിത്രരചന ഒരു ആത്മീയാന്വേഷണം കൂടിയാണ്. ശാന്തിനികേതനും ദക്ഷിണേശ്വരവും കാളീഘട്ടും കേദാർനാഥുമെല്ലാം യാത്രയ്ക്ക് ഊർജമായി. മൈസൂർ ചാമുണ്ടി ഹിൽസിലെ സന്ന്യാസിയായിരുന്നു ആദ്യ അദ്ഭുതം. പാമ്പും കീരിയും അണ്ണാനുമൊക്കെയുള്ള ഗുഹയിൽ ധ്യാനിക്കുന്ന ഒരാൾ. ഗംഗാതടത്തിലെ സന്ന്യാസികളെ കണ്ടുമുട്ടിയതോടെ അന്വേഷണത്തിന് തുടർച്ചയായി. രാജസ്ഥാനിലെ സൂരജ്‌കുണ്ടിൽ നിന്നു നടന്നെത്തുന്ന ബാബയും പാലക്കാട് സ്വദേശിയായ അച്യുതാനന്ദ സരസ്വതിയും എല്ലാം ആ കൂട്ടത്തിലുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group