
മാനന്തവാടി: ശാന്തസുന്ദരമായ ഗ്രാമത്തിൽ കളിചിരികളോടെ വളർന്നവരായിരുന്നു അവരെല്ലാവരും. ഒരുദിവസം നേരം ഇരുട്ടിവെളുത്തപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവ ഏറെയും ഉരുളെടുത്തു പോയിരുന്നു. വീട് നിന്നിരുന്ന സ്ഥലം ഏതെന്നു മനസ്സിലാക്കാൻപോലുമാവാത്ത സ്ഥിതി. പ്രിയപ്പെട്ടവരുടെ വേർപാട്... കുഞ്ഞുങ്ങളുൾപ്പെടെയുള്ള ഉള്ളുലഞ്ഞ ജനതയെ എല്ലാവരും ചേർത്തുപിടിച്ചു. എങ്കിലും ഇപ്പോഴും മുറിവുകൾ പൂർണമായി ഉണങ്ങിയിട്ടില്ല. കുരുന്നു മനസ്സിൽ ആഴ്ന്നിറങ്ങിയ വേദനകളെ പുറത്തുകളയാനുള്ള ശ്രമമായി നടത്തിയ 'ഞങ്ങളിടം' ക്യാമ്പ് അവർക്ക് വേറിട്ടതായിരുന്നു.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ പുതുസ്വപ്‌നങ്ങൾ നെയ്തു. തങ്ങൾക്ക് ജീവിക്കാനിടം നൽകിയ ഭൂമിയെ ദ്രോഹിക്കില്ലെന്നു പിലർ പ്രതിജ്ഞയെടുത്തു. ഇനിയും വികൃതികൾകാട്ടി ഞങ്ങളെ പ്രയാസപ്പെടുത്തരുതെന്നു മറ്റു ചിലർ അപേക്ഷിച്ചു. ഉരുൾപൊട്ടൽ ദുരന്തം മനസ്സിനെ കീറിമുറിച്ച മുണ്ടക്കൈ ജിഎൽപിയിലെയും വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മൂന്നുമുതൽ എട്ടാം ക്ലാസുവരെ പഠിക്കുന്ന കുട്ടികൾക്കുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ വിരിഞ്ഞ ചിത്രങ്ങൾ മാനന്തവാടി ആർട്ട്ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആറുമുതൽ 10 വരെയാണ് ക്യാമ്പ് നടത്തിയത്.
ഉരുൾപൊട്ടലുണ്ടാക്കിയ ദുരന്തങ്ങൾ, നിസ്സഹായതയുടെ നിലവിളികൾ, ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ, നഷ്‌ടപ്പെട്ട വീടുകൾ തുടങ്ങിയ ദൈന്യതകളാണ് ചിത്രത്തിലുടനീളവും, ദുരന്തത്തെ അതിജീവിച്ച് പുലരുന്ന പുലരികളും കുട്ടികൾ കാൻവാസിൽ പകർത്തിയിട്ടുണ്ട്. കുട്ടികൾ ഭൂമിക്കെഴുതിയ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം 14-ന് സമാപിക്കും.
ചിത്രപ്രദർശനം ചിത്രകാരനും കേരള ലളിതാകലാ അക്കാദമി അംഗവുമായ സുനിൽ അശോകപുരം ഉദ്ഘാടനംചെയ്‌തു. 'ബ്രിങ് ബാക്ക് ഗ്രീൻ' റിസർച്ച് ഹെഡ് ഹൃദ്യ രേവതി അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ജിതിൻ പുല്ലള്ളി മുഖ്യപ്രഭാഷണം നടത്തി.
'ഞങ്ങളിടം' കോഡിനേറ്റർ കെ. അശ്വന്ത്, മുണ്ടക്കൈ ജിഎൽപി സ്കൂൾ പ്രധാനാധ്യാപിക മേഴ്‌സി തോമസ്, റിട്ട. അധ്യാപകൻ എം. ഗംഗാധരൻ, അസ്റത്ത് അഞ്ജു, സായന്ത് ആർ. നായർ, ആർട്ടിസ്റ്റ് ലയ പുതുശ്ശേരി എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ സ്വതന്ത്ര കലാകാരന്മാർ ബ്രിങ് ബാക്ക് ഗ്രീൻ, ആർട്ട് റീച്ച് ഇന്ത്യ, സീമ കോഹ്ലി സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം നടത്തുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group